മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള സംവിധായകന്‍ അലി അക്ബറിന്റെ സിനിമയുടെ പ്രദര്‍ശനത്തിന് തടസ്സമായാൽ ആഷിക് അബുവിന്റെ ഒരു സിനിമയും തീയറ്റര്‍ കാണില്ലെന്ന് ബി ജെ പി വക്താവ് സന്ദീപ് വാര്യരുടെ ഭീഷണി. '1921 പുഴ മുതല്‍ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന അലി അക്ബര്‍ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഷര്‍ഷദ്, റമീസ് എന്നിവരുടെ തിരക്കഥയിലുള്ള സിനിമയില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ആഷിക് അബു ചരിത്രം വളച്ചൊടിക്കുകയാണെന്ന വാദവുമായി വാരിയംകുന്നനെ പ്രതിനായകനാക്കിയാണ് സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബറിന്റെ സിനിമ. യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് അലി അക്ബര്‍ ചിത്രം പ്രേരണയാകുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണെന്നും സന്ദീപ് വാരിയര്‍. ചരിത്രത്തെ വളച്ചൊടിക്കാതെ സിനിമ എടുക്കുവാനാണ് ശ്രമിക്കുന്നതെന്നും ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ് സിനിമ എടുക്കുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. കോഴിക്കാട് വച്ചായിരുന്നു അലി അക്ബര്‍ സിനിമയുടെ പൂജ. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അലി അക്ബര്‍ 1921 നിര്‍മ്മിക്കുന്നത്. മമധര്‍മ്മ എന്ന ബാനറിലാണ് ചിത്രം. സിനിമയില്‍ മുന്‍നിര നായകന്‍മാരുണ്ടാകുമെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. മകന്‍ അര്‍ജുന്‍ രവി ക്യാമറ ചെയ്യുമെന്ന് സംവിധായകന്‍ മേജര്‍ രവി വാഗ്ദാനം നല്‍കിയതായും നേരത്തെ അലി അക്ബര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സ്വാമി ചിദാനന്ദപുരിയാണ് സിനിമയുടെ ലോഞ്ച് നിര്‍വഹിച്ചത്. സംവിധായകന്‍ പിടി കുഞ്ഞിമുഹമ്മദും 1921ലെ മലബാര്‍ കലാപം പശ്ചാത്തലമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. ആഷിക് അബുവിന്റെ വാരിയംകുന്നനെതിരെ സംഘപരിവാറും ബിജെപിയും രംഗത്ത് വന്നിരുന്നു.