'നിങ്ങളുടെ പിന്തുണയോ സമ്മതമോ എനിക്കാവശ്യമില്ല, പോയി പണി നോക്കൂ'; ലക്ഷ്മി രാമകൃഷ്ണന് മറുപടിയുമായി വനിത

'നിങ്ങളുടെ പിന്തുണയോ സമ്മതമോ എനിക്കാവശ്യമില്ല, പോയി പണി നോക്കൂ'; ലക്ഷ്മി രാമകൃഷ്ണന് മറുപടിയുമായി വനിത

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയതും ചര്‍ച്ചകള്‍ക്ക് കാരണമായി. താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എലിസബത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഈ വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അയാള്‍ നേരത്തെ വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്, വിവാഹമോചനം നേടിയിട്ടില്ല. വിദ്യാഭ്യാസവും പ്രശസ്തിയുമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്യാന്‍ കഴിയുന്നത്? ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് ആദ്യഭാര്യ വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നത് വരെ കാത്തിരുന്നത്, എന്തുകൊണ്ടാണ് നേരത്തെ അവര്‍ വിവാഹം തടയാതിരുന്നത്?', ട്വീറ്റില്‍ ലക്ഷ്മി കുറിച്ചു.

ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം സ്ത്രീകള്‍ക്ക് മനസിലാകാത്തിടത്തോളം ഒന്നും മാറാന്‍ പോകുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ ലക്ഷ്മി പറഞ്ഞിരുന്നു. 'അവളുടെ ഈ ബന്ധമെങ്കിലും ശരിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിരവധി വിഷമഘട്ടങ്ങളിലൂടെ അവള്‍ കടന്നുപോയിട്ടുണ്ട്. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത്. പക്ഷെ അവള്‍ അതിനായി ശ്രമിക്കാത്തതില്‍ സങ്കടമുണ്ട്', ലക്ഷ്മി കുറിച്ചു.

ഈ ട്വീറ്റുകള്‍ക്ക് പിന്നാലെ മറുപടിയുമായി വനിത വിജയകുമാറും രംഗത്തെത്തി. 'നിങ്ങളുടെ താല്‍പര്യത്തിന് നന്ദി, നല്ല വിദ്യാഭ്യാസമുള്ള, നിയമപരമായി അറിവുള്ള ആളാണ് ഞാന്‍. ആരുടെയും പിന്തുണയില്ലാതെ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തീരുമാനത്തിന് നിങ്ങളുടെ പിന്തുണയോ സമ്മതമോ എനിക്ക് ആവശ്യമില്ല. ഇത് ഒരു പൊതുപ്രശ്‌നമല്ല, ഇതില്‍ നിന്ന് മാറി നില്‍ക്കൂ. പോയി പണി നോക്കൂ, ഇത് നിങ്ങളുടെ ഷോ അല്ല.'

'എല്ലാ കഥയിലും രണ്ട് വശങ്ങള്‍ കാണുമല്ലോ. പ്രത്യേകിച്ച് ദമ്പതിമാരുടെ വിഷയത്തില്‍. പെട്ടെന്ന് ഒരാള്‍ മറ്റെയാളെക്കുറിച്ച് തീര്‍ത്തും മോശമായ കാര്യങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയാല്‍ അതൊരിക്കലും സത്യമാകണമെന്നില്ല. കുട്ടികളുടെ സ്വകാര്യത ഓര്‍ത്ത് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ മറ്റേ ആള്‍ക്ക സാധിച്ചെന്ന് വരില്ല . നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തലയിടാന്‍ ഞാനില്ല', ട്വീറ്റുകളിലൂടയുള്ള മറുപടിയില്‍ വനിത പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in