‘ആടുജീവിതത്തിന് ഈ പോസ്റ്ററിലെ പോലെ മെലിയുമോ’, പൃഥ്വിരാജിന്റെ മറുപടി 

‘ആടുജീവിതത്തിന് ഈ പോസ്റ്ററിലെ പോലെ മെലിയുമോ’, പൃഥ്വിരാജിന്റെ മറുപടി 

സിനിമയില്‍ നിന്ന് മൂന്ന് മാസത്തെ ബ്രേക്ക് എടുത്താണ് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് സുകുമാരന്‍ തയ്യാറെടുക്കുന്നത്. നജീബ് എന്ന നായകകഥാപാത്രത്തിനായി കൂടുതല്‍ മെലിയാനാണ് പൃഥ്വിയുടെ ബ്രേക്ക്. പൃഥ്വിരാജ് നന്നേ മെലിഞ്ഞൊരു ഫാന്‍ മേഡ് പോസ്റ്റര്‍ നേരത്തെ വന്നിരുന്നു. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഫാന്‍ മേയ്ഡ് പോസ്റ്ററിലേത് പോലെ മെലിയുമോ’ എന്ന ചോദ്യത്തിന് ‘ഓരോരുത്തരും വരച്ച് കാണിക്കുന്ന രൂപത്തിലേക്ക് എത്താനാകുമോ എന്നറിയില്ല. ഞാന്‍ ആദ്യം കേള്‍ക്കേണ്ടത് ബ്ലെസി എന്ന സംവിധായകന് തൃപ്തികരമായ രൂപത്തിലേക്ക് എത്തിയോ എന്നതാണ്’.

ബ്ലെസി എന്ന സംവിധായകന്‍ കഥാപാത്രത്തെക്കുറിച്ച് ഒരു ബ്രീഫ് തന്നിട്ടുണ്ട്. എന്നോട് രണ്ട് മാസം സമയമുണ്ട്, സിക്‌സ് പാക്ക് ഉണ്ടാക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയാം, പക്ഷേ ഇത് പോലെ ഞാന്‍ മുമ്പ് ശ്രമം നടത്തിയിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് എന്ത് ചെയ്യാനാകുമോ അത് നൂറ് ശതമാനം ചെയ്യും, ഞാനായി ഒരു വിട്ടുവീഴ്ച വരുത്തില്ല. ചില രാജ്യങ്ങളില്‍ അനുമതി കിട്ടാത്തത് അടക്കം ആദ്യ ഷെഡ്യൂളുകളില്‍ കുറേ തടസം നേരിട്ടിട്ടുണ്ട്. നന്നായി തടിച്ച് കുടവയറൊക്കെ വച്ച് ആദ്യഭാഗം ചെയ്യാം, പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് മെലിയാം എന്നായിരുന്നു ബ്ലെസി പറഞ്ഞത്. എന്നെക്കൊണ്ട് പറ്റുന്നത് എല്ലാം ആടുജീവിതത്തിന് വേണ്ടി ഞാന്‍ ചെയ്യും.

പൃഥ്വിരാജ് സുകുമാരന്‍

ബ്ലെസി എന്ന വായനക്കാരന്റെ മനസില്‍ രൂപപ്പെട്ട ആടുജീവിതം ആണ് നിങ്ങള്‍ കാണാന്‍ പോകുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍. നോണ്‍ ലീനിയര്‍ നരേഷനിലാണ് സിനിമ. നജീബിന്റെ യാത്ര ഉള്‍ക്കൊള്ളുന്ന രണ്ടര മണിക്കൂര്‍ ആയിരിക്കും സിനിമ. വലിയ വെല്ലുവിളിയാണ് ഇതുപോലൊരു സിനിമ എടുക്കാന്‍. ഒരു പാട് മികച്ച ടെക്‌നീഷ്യന്‍സ് ഉണ്ട് ഈ സിനിമയ്ക്ക് പിന്നില്‍. ഏ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. കെ യു മോഹനന്‍ ക്യാമറ ചെയ്യുന്നു.

അമലാ പോള്‍ ആണ് ആടുജീവിതത്തിലെ നായിക. ഇബ്രാഹിം കാദിരിയായി വളരെ പ്രശസ്തനായ നടനാണ് അഭിനയിക്കുന്നതെന്നും അത് വൈകാതെ പ്രഖ്യാപിക്കുമെന്നും പൃഥ്വിരാജ്. ബന്യാമിന്‍ എഴുതിയ ബെസ്റ്റ് സെല്ലറായ നോവല്‍ ആട് ജീവിതം ആണ് അതേ പേരില്‍ സിനിമയാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in