രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ല, നട്ടെല്ല് നിവരട്ടെ: ലിജോ പെല്ലിശേരി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധവും കാമ്പസുകളില്‍ പ്രക്ഷോഭവും തുടരുമ്പോള്‍ സാംസ്‌കാരിക ലോകത്ത് നിന്ന് കൂടുതല്‍ പിന്തുണ ഉയരുകയാണ്. നടക്കുന്നത് അനീതിയാണെന്നും നാം രാജ്യം ഏല്‍പ്പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചു. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്നും ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള ചലച്ചിത്ര ലോകത്ത് നിന്ന് നിരവധി പേര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും, ജാമിയാ മില്ലിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് വേട്ടയെ വിമര്‍ശിച്ചും രംഗത്ത് വന്നിട്ടുണ്ട്. ഇത് ഭീകരതയാണെന്നും ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നും പാര്‍വതി തിരുവോത്ത് ട്വീറ്റ് ചെയ്തിരുന്നു. റിമാ കല്ലിങ്കല്‍, അമലാ പോള്‍, പൃഥ്വിരാജ് സുകുമാരന്‍, ആഷിക് അബു, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയിന്‍, ഷൈജു ഖാലിദ്, ഇര്‍ഷാദ്, നൈലാ ഉഷ, ഷഹബാസ് അമന്‍, നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, രജിഷാ വിജയന്‍, സമീര്‍ താഹിര്‍, അനുരാജ് മനോഹര്‍,തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധവുമായി വന്നിരുന്നു.
നട്ടെല്ല് നിവരട്ടെ , ശബ്ദം ഉയരട്ടെ , ഇത് അനീതിയാണ്നാം രാജ്യം ഏല്പിച്ചവർ അത് കുട്ടിച്ചോറാക്കാൻ പോകുകയാണ്ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ല
ലിജോ ജോസ് പെല്ലിശേരി
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുഡാനി ഫ്രം നൈജീരിയ ടീം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകന്‍ സക്കരിയ മുഹമ്മദ്, സഹരചയിതാവ് മുഹസിന്‍ പരാരി, നിര്‍മ്മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരും അഭിനയത്തിന് പുരസ്‌കാരം ലഭിച്ച സാവിത്രി ശ്രീധരനുമാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. നേരത്തെ കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉണ്ട പ്രദര്‍ശനത്തിന് മുമ്പായി സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും ഉള്‍പ്പെടെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധമറിയിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം