ജാതി പറഞ്ഞ് അധിക്ഷേപിച്ചയാളെ ബി ഉണ്ണിക്കൃഷ്ണന്‍ സംരക്ഷിച്ചെന്ന് ഫെഫ്ക അംഗം, കാരണം കാണിക്കല്‍ നോട്ടീസ്

ജാതി പറഞ്ഞ് അധിക്ഷേപിച്ചയാളെ ബി ഉണ്ണിക്കൃഷ്ണന്‍ സംരക്ഷിച്ചെന്ന് ഫെഫ്ക അംഗം, കാരണം കാണിക്കല്‍ നോട്ടീസ്

ബി ഉണ്ണിക്കൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്നായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ അംഗവുമായ ഗിരിഷ് ബാബുവിന്റെ വിമര്‍ശനം 

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച യൂണിയന്‍ അംഗത്തിന് കാരണം കാണിക്കല്‍ നോട്ടീസ്. ഫെഫ്കയുടെ കൊച്ചി ഓഫീസില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത ഗുണ്ടയെ ബി ഉണ്ണിക്കൃഷ്ണന്‍ നിയമനടപടികളിലൂടെ സംരക്ഷിച്ചെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് കൂടിയായ ഗിരീഷ് ബാബുവിന് ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണനെ വിമര്‍ശിച്ചാല്‍ ഭയപ്പെടുത്തി നിശബ്ദനാക്കുന്നത് ഫാസിസമാണെന്ന് നോട്ടീസ് പരസ്യപ്പെടുത്തിക്കൊണ്ട് ഗിരീഷ് ബാബു പറയുന്നു.

‘’മലയാള സിനിമയിലെ ഏറ്റവും വലിയ വര്‍ഗീയ വിഷമായ ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു സിനിമയില്‍ ജാതി വിവേചനം ഇല്ലെന്ന് ‘’എന്നും ഗിരീഷ് ബാബു അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ ''Fefka ഓഫീസില്‍ വെച്ച് എന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞു ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍ നിന്നും സംരക്ഷിച്ച Fefka നേതാവ് B. ഉണ്ണികൃഷ്ണന്‍ പറയുന്നു സിനിമയില്‍ ജാതി വിവേചനം ഇല്ലെന്ന്'' എന്നൊരു പോസ്റ്റ് കൂടി ഗിരീഷ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഉണ്ണിക്കൃഷ്ണനെ നായര്‍ മാടമ്പിയെന്നും ഗിരീഷ് ബാബു അധിക്ഷേപിക്കുന്നുണ്ട്.

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ തര്‍ക്കത്തില്‍ ജാതീയത ഇല്ലെന്ന ബി ഉണ്ണിക്കൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ഫെഫ്ക അംഗത്തിന്റെ ആരോപണം. ഉണ്ണിക്കൃഷ്ണനെ നായര്‍ മാടമ്പിയെന്നും ഗിരീഷ് ബാബു അധിക്ഷേപിക്കുന്നുണ്ട്.

ഫെഫ്ക അംഗമായ ഗിരീഷ് ബാബു സംഘടനയുടെ തന്നെ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത് അറിഞ്ഞപ്പോള്‍ അതിന് വിശദീകരണം നല്‍കാന്‍ മാത്രമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് യൂണിയന്‍ സെക്രട്ടറി സെവന്‍ ആര്‍ട്‌സ് മോഹന്‍ദ ക്യുവിനോട് പറഞ്ഞു.

ബി ഉണ്ണികൃഷ്ണനോ ഗിരീഷ് ബാബു എന്നീ വ്യക്തികളല്ല, സംഘടനയിലെ ഒരംഗം സംഘടനയുടെ തന്നെ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് മാത്രം. ഗിരീഷ് ബാബു സംഘടനയുടെ സജീവ പ്രവര്‍ത്തകനല്ല, വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കാത്തയാളാണെന്നും മുന്‍പും പല കേസുകളും ഗിരീഷ് ബാബു സംഘടനയക്കെതിരെയും അല്ലാതെയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരണം കാണിക്കല്‍ നോട്ടീസിന് ഗിരീഷിന്റെ പരസ്യപ്രതികരണം

ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശബ്ധനാക്കാന്‍ ശ്രമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.

എന്നാല്‍ വിപ്ലവ തീപ്പന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോ കോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ആ ഉണ്ണികൃഷ്ണനെ മാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതിതനാണോ...?മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.

അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ...? സമൂഹ മാധ്യമങ്ങളിലൂടെ ആ.ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും 'ജാഗ്രതയോടെ' നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.

Related Stories

No stories found.
logo
The Cue
www.thecue.in