ആഗ്രഹങ്ങള്‍ പ്രിവിലേജായി കരുതുന്നവര്‍ക്ക് ‘ഫൈനല്‍സ്’ കണക്ട് ചെയ്യാന്‍ കഴിയും : പിആര്‍ അരുണ്‍

ആഗ്രഹങ്ങള്‍ പ്രിവിലേജായി കരുതുന്നവര്‍ക്ക് ‘ഫൈനല്‍സ്’ കണക്ട് ചെയ്യാന്‍ കഴിയും : പിആര്‍ അരുണ്‍

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഫൈനല്‍സ്’ മലയാളത്തില്‍ സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ്. ചിത്രം ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സെക്കിളിസ്റ്റിന്റെ കഥയാണെങ്കിലും സ്‌പോര്‍ട്‌സ് ഡ്രാമയ്‌ക്കൊപ്പം തന്നെ അച്ഛന്‍-മകള്‍ ബന്ധത്തിനും പ്രാധാന്യം നല്‍കുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ജമ്‌നാപ്യാരി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി ആര്‍ അരുണാണ് ചിത്രം സംവിധാനം ചെയ്തിരുക്കുന്നത്. അരുണിന്റെ ആദ്യ സംവിധാനസംരഭമാണ് ‘ഫൈനല്‍സ്’. ആഗ്രഹങ്ങള്‍ പ്രിവലേജ് ആകുന്ന ആളുകള്‍ക്കെല്ലാം ഈ സിനിമ കണക്ട് ചെയ്യാന്‍ കഴിയുമെന്ന് അരുണ്‍ പറയുന്നു.

ആദ്യ സിനിമയായി ഫൈനല്‍സ്

ഇത് ഒരു 10- 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വച്ച തിരക്കഥയാണ.് എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ കഥ അറിയാം. പക്ഷേ അപ്പോഴെല്ലാം തിരക്കഥാകൃത്തായി ഒരു സംവിധായകനെ കണ്‍വിന്‍സ് ചെയ്യാനായിട്ട് നടക്കുകയായിരുന്നു. സംവിധായകനാവാന്‍ തീരുമാനിച്ചിട്ട് വളരെ കുറച്ചു വര്‍ഷമായിട്ടുള്ളൂ. സംവിധായകനാവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ രാജുചേട്ടന്‍ എന്നെ വിളിച്ച് തിരക്കഥയെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ അപ്പോള്‍ എനിക്ക് സമയം വേണമെന്നാണ് ഞാന്‍ പറഞ്ഞത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജുവേട്ടനെ വിളിച്ച് പടം ചെയ്യാമെന്ന് പറഞ്ഞത്. നല്ല പോലെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടാണ് ഷൂട്ട് ചെയ്യാനിറങ്ങിയത്. ഇത്ര വര്‍ഷങ്ങളായി മനസ്സില്‍ ഇട്ട് കൊണ്ട് നടക്കുന്ന കഥയാണ്. അതുകൊണ്ട് എന്ത് ഷൂട്ട് ചെയ്യണമെന്നുള്ള കാര്യത്തില്‍ സംശയമുണ്ടായിട്ടില്ല. പിന്നെ മുഖത്ത് നോക്കി കാര്യം പറയുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. ഇത് വര്‍ക്കാവില്ല, അല്ലെങ്കില്‍ ഇത് മഹാ ബോറാണ് എന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അത്തരത്തില്‍ സുഹൃത്തുക്കള്‍ തന്നെയാണ് സംവിധായകനാകാന്‍ സഹായിച്ചിട്ടുള്ളത്

ആലീസായി രജിഷ

രജിഷ എന്റെ ഒരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്, ഹാന്‍ഡ് ഓഫ് ഗോഡ് എന്ന് പറഞ്ഞ്. രജീഷയ്ക്കും ഈ കഥ അറിയാം. രജിഷയെ വിളിച്ച് ഞാന്‍ രാജുചേട്ടന്‍ വിളിച്ച കാര്യം പറഞ്ഞു. അപ്പോള്‍ ആദ്യം തിരിച്ചു ചോദിച്ചത് ആലീസായിട്ട് ആരാണ് വേഷമിടുന്നതെന്നാണ്. അപ്പോ ഞാന്‍ പറഞ്ഞു അത് താന്‍ തന്നെയാണെന്ന്. രജിഷയ്ക്ക് സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലെന്ന് പിന്നെയാണ് അറിയുന്നത്. പ്രൊജക്ട് ഓണായി അടുത്ത നിമിഷം മുതല്‍ രജിഷ സൈക്കിള്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ആദ്യം ലേഡി ബേര്‍ഡ്, പിന്നെ എസ്എല്‍ആര്‍, പിന്നെ എംടിബി അതെല്ലാം ഓടിച്ചതിന് ശേഷമാണ് ഗിയറുള്ള െൈസക്കിളിലക്ക് മാറുന്നത്. ആദ്യം എറണാകുളത്തെ പരന്ന റോഡുകളിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് ഇടുക്കിയിലെത്തിയപ്പോള്‍ കുത്തനെയുള്ള ഇറക്കവും കയറ്റവുമെല്ലാം, വളരെ ബുദ്ധിമുട്ടിയാണ് രജിഷ തയ്യാറെടുത്തത്. അഭിരാമി,അനന്തു എന്നീ ട്രെയിനേഴ്‌സിന്റെയും രജിഷയുടെ കഥാപാത്രത്തോടുള്ള പ്രതിബദ്ധതയുമെല്ലാമാണ് അത് ഇത്ര സക്‌സസ് ആവാന്‍ കാരണം.

സുരാജേട്ടന്റെ വര്‍ഗീസ് മാഷ് ഒരുപാട് പേരുടെ പ്രതിനിധി

ഇതൊരു അച്ഛന്‍-മകള്‍ കഥയാണ്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സുരാജേട്ടനെയും പരിചയമുണ്ട്. കേരളത്തില്‍ ഒരുപാട് വര്‍ഗീസ് മാഷുമാരുണ്ട് സ്‌പോര്‍ട്‌സിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച എന്നാല്‍ മുഖ്യധാര ഗ്ലാമര്‍ ലോകത്ത് കാണാത്തവര്‍. ഇപ്പോള്‍ കോരുത്തോട് സ്‌കൂളിലെ തോമസ് മാഷ് ഇന്ത്യയിലെ ഏറ്റവും നല്ല പോള്‍വാള്‍ട്ട് അക്കാദമി ഉണ്ടാക്കാന്‍ ഒരു കോച്ചിന് ചെയ്യേണ്ടി വന്നത് സ്വന്തം റബ്ബര്‍ തോട്ടം വെട്ടിമാറ്റിയാണ് അക്കാദമി തുടങ്ങിയത്. അങ്ങനെ സിസ്റ്റത്തിന്റെ ഒരു പിന്തുണ കൊണ്ടുമല്ല അവനവന്റെ ഭ്രാന്തന്‍ തീരുമാനത്തില്‍ വലിയ ഉയരങ്ങളില്‍ എത്തിയവരാണ് കേരളത്തിലെ പല അത്‌ലറ്റ്‌സും. അങ്ങനെ ഒരുപാട് പേരുടെ ഇമോഷന്‍സിനെ പ്രതിനിധീകരിക്കാന്‍ ഒരു ഗംഭീര ആക്ടര്‍ വേണം അങ്ങനെയാണ് അത് സുരാജേട്ടനിലേക്കെത്തിയത്.

താരതമ്യം ചെയ്യപ്പെടുക വലിയ ചിത്രങ്ങളോട്

നമ്മുടെ പടം താരതമ്യം ചെയ്യപ്പെടുക വലിയ പടങ്ങളോടാണെന്ന് അറിയാമായിരുന്നു. സൈസുകൊണ്ടായാലും ക്വാളിറ്റികൊണ്ടായാലും ചക്‌ദേ ഇന്ത്യയും ദംഗലുമെല്ലാം അവിടുണ്ട്. വ്യാപ്തികൊണ്ട് നമുക്കൊരിക്കലും ആ പടങ്ങള്‍ക്കൊപ്പമെത്താന്‍ പറ്റില്ല. പിന്നെ എത്താന്‍ കഴിയുന്നത് ഡീറ്റയിലിങ്ങിലൂടെയാണ്. എല്ലാ സ്‌പോര്‍ട്‌സിനും ഒരു ബ്രോഡ്കാസ്റ്റിങ്ങ് ആംഗിളുണ്ട്. ക്രിക്കറ്റ് നമ്മള്‍ കണ്ട് ശീലിച്ചുള്ള ആംഗിളില്‍ നിന്ന മാറി കണ്ടാല്‍ നമുക്ക് ഒരു അസ്വസ്ഥത വരും. സൈക്കിളിങ്ങ് അതുപോലെ ടിവിയില്‍ ആളുകള്‍ അധികം കണ്ടിട്ടില്ലെങ്കിലും സുധീപ് ക്യാമറമാനായെത്തിയതോടെ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് ഒരു സ്റ്റഡി നടത്തി. ഏതൊക്കെയാണ് സൈക്കിളിങ്ങിന്റെ ബ്രോഡ്കാസ്റ്റിങ്ങ് ആംഗിളെന്ന്. അത് സിനിമാറ്റിക്കലി ഉപയോഗിക്കുകയായിരുന്നു. ക്യാമറ വലിയ പ്രധാനമാണ്.

ആഗ്രഹങ്ങള്‍ പ്രിവിലേജായി കരുതുന്നവര്‍ക്ക് ‘ഫൈനല്‍സ്’ കണക്ട് ചെയ്യാന്‍ കഴിയും : പിആര്‍ അരുണ്‍
പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും

തയ്യാറെടുപ്പുകള്‍

42 ദിവസം പ്ലാന്‍ ചെയ്ത പടം 38 ദിവസത്തില്‍ തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഞാനും രാജുച്ചേട്ടനും കൂടി 38-ാം ദിവസം ചാര്‍ട്ടെല്ലാം വെട്ടി ഫോട്ടോയെടുത്തു. ക്യാമറമാന്‍ സുധീപുമായി ചേര്‍ന്ന് നേരത്തെ ലൊക്കേഷനുകള്‍ കാണുകയും എങ്ങനെ ഷൂട്ട് ചെയ്യണമെന്നെല്ലാം പ്ലാന്‍ ചെയ്തിരുന്നു. ഷൂട്ടിങ്ങിന് വേണ്ടി ഏതൊക്കെ ചുമര് മാറ്റണം ഏതൊക്കെ സീലിങ്ങ് മാറ്റണമെന്നെല്ലാം നോക്കി വെച്ചിരുന്നു. അതെല്ലാം വലിയ അഡ്വാന്റേജായിരുന്നു. സ്‌പോര്‍ട്‌സിന് വേണ്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും ടെന്‍ സ്‌പോര്‍ട്‌സിലെയും ക്യാമറാമാന്‍മാരോട് സംസാരിച്ചിരുന്നു. എങ്ങനെയാണ് ഫോളോ ചെയ്യുന്നതെല്ലാം അത് ഗുണം ചെയ്തു. കാരണം നമുക്ക് ക്യാരക്ടറെ മാത്രം ഫോളോ ചെയ്താല്‍ പോര, ആക്ഷനും വേണം.

സ്വന്തമായിട്ട് ഒളിമ്പിക് മെഡലുള്ള മലയാളിയെ ആരും അറിയില്ല

പല കഥാപാത്രങ്ങളും ശരിക്കും യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളവയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് ചില കഥാപാത്രങ്ങളെക്കാണുമ്പോള്‍ അവരുടെ വീട് യഥാര്‍ഥത്തില്‍ നമ്മള്‍ ഷൂട്ട് ചെയ്തിരിക്കുന്നത് പോലത്തെ വീട് തന്നെയാണ്. യഥാര്‍ഥത്തില്‍ പല മെഡലുകളും നേടിയ സൈക്കിളിസ്റ്റുകള്‍ പലരും ഇടുക്കി-കട്ടപ്പനയില്‍ നിന്നു വന്നിട്ടുള്ളവരാണ്. അവിടെ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നതും. സ്വന്തമായിട്ട് വീട്ടില്‍ ഒളിമ്പിക് മെഡലുള്ള മലയാളി ഫെഡറിക് മാനുവലിാണ്. 1972 ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കലമെഡല്‍. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥമാണ് ഒരു കഥാപാത്രത്തിന് മാനുവല്‍ എന്ന് പേര് വച്ചത്. പക്ഷേ നമുക്ക് അങ്ങനെ ഒരാളെ നമ്മള്‍ അറിയുക കൂടിയില്ല. വിരാട് കോഹ്ലി ഇന്ന് അവിയല്‍ കഴിച്ചോ പുളിശേരി കഴിച്ചോ എന്നത് വലിയ ഹെഡ്‌ലൈനായിട്ട് വരും. പക്ഷേ മറ്റു സ്‌പോര്‍ട്‌സിലുള്ളവരുടെ കാര്യം അങ്ങനെ വരില്ല.

ആഗ്രഹങ്ങള്‍ പ്രിവിലേജാക്കുന്നവര്‍ക്ക് വേണ്ടി

ആഗ്രഹങ്ങള്‍ പ്രിവിലേജാണെന്ന് കരുതുന്ന ആര്‍ക്കും സിനിമ കണക്ട് ചെയ്യാന്‍ കഴിയും. സ്വന്തം കുഞ്ഞിനെ നേവി ക്യാപ്റ്റനാകണമെന്നാഗ്രഹിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിന് ഒരുപാട് വെല്ലുവിളികളും കഷ്ടപ്പാടുമുണ്ടാവും. കഥ മാറുന്നുവെന്നെയുള്ളു. അവിടെയും ഇത്തരം വര്‍ഗീസ് മാഷുമാരും ആലീസുമുണ്ടാവും. സ്വപ്‌നത്തിന് വേണ്ടി നടക്കുന്ന ഒരു സാധാരണക്കാരന്റെ വിഷമം എല്ലാവര്‍ക്കും മനസിലാകുമെന്നാണ് പ്രതീക്ഷ .

Related Stories

No stories found.
logo
The Cue
www.thecue.in