പുണ്യാളന്‍ ചെയ്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല, ഈശോ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ

പുണ്യാളന്‍ ചെയ്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല, ഈശോ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ

ഈശോ എന്ന സിനിമ ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ളതല്ലെന്ന് നടന്‍ ജയസൂര്യ. കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈശോ എന്ന പേരിനൊപ്പം നോട്ട് ഫ്രം ബൈബിള്‍ എന്ന് കൊടുത്തതെന്നും ജയസൂര്യ. അതിലും തെറ്റിദ്ധാരണ പടര്‍ത്തുമ്പോള്‍ ഒന്നും പറയാനില്ലെന്ന് ജയസൂര്യ.

പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ ആരും പ്രശ്‌നവുമായി വന്നില്ല. സിനിമയുടെ പേരിനെ ചൊല്ലി പുറത്തുള്ളവര്‍ നിയന്ത്രണവുമായി വരുന്നത് അംഗീകരിക്കാനാകില്ല. ഈശോ എന്ന സിനിമ മുന്നോട്ട് വെക്കുന്ന സന്ദേശമുണ്ട്. ആ സിനിമ കണ്ട് കഴിഞ്ഞാല്‍ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറുമെന്നും ജയസൂര്യ. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം.

ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും ജയസൂര്യ.

ഒരു വിഭാഗം ക്രൈസ്തവ സംഘടനകളാണ് ഈശോ എന്ന സിനിമയുടെ പേരിനെതിരെ രംഗത്ത് വന്നത്. സിനിമ യേശുവിനെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാണ് ഇവരുടെ വാദം. ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ പേര് മാറ്റില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ഈശോ. ജാഫര്‍ ഇടുക്കിയും പ്രധാന റോളിലുണ്ട്. അരുണ്‍ നാരായണനും ബാദുഷയുമാണ് നിര്‍മ്മാണം. സുനീഷ് വാരനാടാണ് തിരക്കഥ.

Related Stories

No stories found.
logo
The Cue
www.thecue.in