വീഡിയോയിൽ ലൈംഗിക രംഗങ്ങൾ ഇല്ല, വികാരങ്ങൾ ഉണർത്തുന്ന ഹ്രസ്വ സിനിമകളാണെന്ന് രാജ് കുന്ദ്ര കോടതിയിൽ

വീഡിയോയിൽ ലൈംഗിക രംഗങ്ങൾ ഇല്ല, വികാരങ്ങൾ ഉണർത്തുന്ന ഹ്രസ്വ സിനിമകളാണെന്ന് രാജ് കുന്ദ്ര കോടതിയിൽ

അശ്‌ളീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങൾ ഉണർത്തുന്നവയാണെന്നും പ്രത്യക്ഷമായി ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും കുന്ദ്ര ഹർജിയിൽ അവകാശപ്പെട്ടു. സിആർപിസി 41 എ വകുപ്പ് പ്രകാരം അറസ്റ്റിന് മുൻപ് നോട്ടിസ് നൽകുന്ന നടപടിക്രമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നു കുന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡിയിൽ അയയ്ക്കാനുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടു.

അശ്ലീല ചിത്രമെന്ന് പൊലീസ് ആരോപിക്കുന്ന വിഡിയോകളിൽ ലൈംഗികരംഗം ഉണ്ടായിരുന്നില്ല. വികാരങ്ങളെ ഉണർത്തുന്ന ഹ്രസ്വ സിനിമകളുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാരണത്താൽ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 67 എ (ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ) ചുമത്താൻ കഴിയില്ല. ഈ മാസം 19ന് പൊലീസ് തന്റെ ഓഫിസിൽ തിരച്ചിൽ നടത്തിയതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റിന് ശേഷം സിആർപിസി 41 എ വകുപ്പ് പ്രകാരമുള്ള നോട്ടീസിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെങ്കിലും താൻ തയ്യാറായില്ല- കുന്ദ്രയുടെ ഹർജിയിൽ പറഞ്ഞു

2021 ഫെബ്രുവരിയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തപ്പോൾ താൻ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ല. ഏപ്രിലിൽ ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മറ്റ് പ്രതികൾ ഇപ്പോൾ ജാമ്യത്തിലിറങ്ങിയതായും കുന്ദ്ര ഹർജിയിൽ പറയുന്നു . കുന്ദ്രയുടെ പൊലീസ് കസ്റ്റഡി മജിസ്ട്രേട്ട് കോടതി ഈ മാസം 27 വരെ നീട്ടി. 19ന് അറസ്റ്റിലായ കുന്ദ്രയുടെ കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചതിനെ തുർന്നാണു കോടതിയിൽ ഹാജരാക്കിയത്.

കേസിൽ കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയിൽ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ശിൽപ കൂടി ഡയറക്ടറായ വിയാൻ ഇൻഡസ്ട്രീസിന്റെ ഓഫിസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വിഡിയോകൾ ചിത്രീകരിക്കുന്നതിനു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. നീലച്ചിത്ര ബിസിനസുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് ശിൽപയ്ക്ക് അറിയാമായിരുന്നോ എന്നാണു പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in