താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കാതെ രാത്രി നടുറോഡില്‍ നിര്‍ത്തി സദാചാര പൊലീസിംഗ്, ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതിയില്‍ നടപടി

താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കാതെ രാത്രി നടുറോഡില്‍ നിര്‍ത്തി സദാചാര പൊലീസിംഗ്, ചലച്ചിത്രപ്രവര്‍ത്തകയുടെ പരാതിയില്‍ നടപടി

ജോലി കഴിഞ്ഞ് രാത്രി വൈകി വരുന്നതിന്റെ പേരിൽ യുവതിയെ ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നു കൊടുക്കാതെ യുവതിയെ പുറത്ത് നിർത്തിയ അനുഭവം പങ്കുവെച്ച് യുവതി. സിനിമയിൽ പിആർഒ ആയി വർക് ചെയ്യുന്ന സീത ലക്ഷ്‌മിയാണ് കപടസദാചാരത്തിന്റെ പേരിൽ അർദ്ധ രാത്രി ഫ്‌ളാറ്റിന് പുറത്ത് നിർത്തിയ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും ഏഴ് വയസ്സുള്ള മകൾക്കുമൊപ്പം പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ താമസിക്കുകയാണ് സീത ലക്ഷ്‌മി.

വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ ഉണ്ട്.. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം.. സഹോദരനും, ഞാനും തമ്മിൽ മോശമായ ബന്ധം ആണെന്നും അത് സഹോദരൻ അല്ലെന്നും അവർ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു. ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആവുന്നത് പോലെ പിടിച്ച് നിന്നു. സിനിമയിൽ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞ് വീട്ടുടമസ്ഥന് മേൽ അസോസിയേഷൻ ഭാരവാഹികൾ സമ്മർദം ചെലുത്തിയിരുന്നതായി അറിയാൻ കഴിഞ്ഞതായും സീത ലക്ഷ്‌മി കുറിപ്പിൽ വ്യക്തമാക്കി.

സീത ലക്ഷ്മിയുടെ കുറിപ്പ്

കപടസദാചാരവാദികളെ ഇതിലെ ഇതിലെ !!!!

ഞാൻ ഈ എഴുതാൻ പോകുന്നത് നിങ്ങൾ വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല.. മറിച്ചു വായിച്ചാൽ അതു ഒരുപാട് പേർക്കുള്ള സന്ദേശം ആകും... ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരുപാട് വിഷമങ്ങളും, ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന കുറച്ചു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയത്.. അതുകൊണ്ട് തന്നെ ഇത് നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി... ഇത് എന്റെ മാത്രം വിഷയം അല്ല.. എന്നെപോലെ ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ നേരിടുന്ന പ്രശ്നം ആണ്..

അമ്മയും, സഹോദരനും, 7 വയസ്സുള്ള എന്റെ മകളും അടങ്ങുന്നതാണ് എന്റെ കൊച്ച് കുടുംബം. സിനിമയുടെ മാർക്കറ്റിങ്ങും, പ്രൊമോഷനും ആണ് എന്റെ ജോലി.. Covid വന്നതിനു ശേഷം ജോലി ഇല്ലാതെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ പാടുപെട്ട എനിക്ക് ഈ അടുത്താണ് സിനിമകൾ സജീവമായതോടെ വീണ്ടും ജോലി ചെയ്യാൻ സാധിച്ചത്.. യാത്രകളും മീറ്റിംഗുകളും കഴിഞ്ഞ് തളർന്നു വീട്ടിൽ എത്തുന്ന ഒരാൾക്ക് സമൂഹത്തിൽനിന്നും നേരിടേണ്ടി വന്ന ബിദ്ധിമുട്ട് ചെറുതല്ല..

പനമ്പള്ളി നഗറിൽ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് ആണ് ഞാൻ താമസിക്കുന്നത്... വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം.. സഹോദരനും, ഞാനും തമ്മിൽ മോശമായ ബന്ധം ആണെന്നും... അത് സഹോദരൻ അല്ലെന്നും അവർ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു... ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആവുന്നത് പോലെ പിടിച്ച് നിന്നു.. സിനിമയിൽ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞ് House Owner ന് മേൽ അസോസിയേഷൻ ഭാരവാഹികൾ സമ്മർദം ചെലുത്തിയിരുന്നതായി അറിയാൻ കഴിഞ്ഞു.. പക്ഷെ ഞങ്ങളുടെ House Owner നാൾ ഇതു വരെ സഹകരിച്ചിട്ടെ ഉള്ളു.. മനസികമായി പലതരത്തിലും ബുദ്ധിമുട്ട് എനിക്കും അദ്ദേഹത്തിനും ഉണ്ടാക്കി... പ്രായമായ എന്റെ അമ്മയുടെ ആരോഗ്യത്തെയും, ഏഴു വയസ്സുകാരിയായ എന്റെ മകളുടെ മനസ്സിനെയും ഇത് പ്രതികൂലമായി ബാധിച്ചു.. ജീവിതമാർഗ്ഗം തന്നെ വഴി മുട്ടി നിൽക്കുന്ന ഈ സമയത്തു ഇവരേം കൊണ്ടു ഞാൻ എങ്ങോട്ടു പോകാൻ ആണ്..

ഈ ഏപ്രിൽ 12 ന് ഒരു മീറ്റിംഗ് കഴിഞ്ഞ് കാലടി ഒക്കലിൽ നിന്നും 12.25 am (ഏപ്രിൽ 13) ന് വന്ന എന്നെ ( Security യെ ഫോണിൽ വിളിച്ചു അറിയിച്ചിട്ടും) ഉള്ളിൽ കയറാൻ സമ്മതിക്കാതെ, സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ തയ്യാറായിരുന്നില്ല.. കാരണമായി പറഞ്ഞതു അസോസിയേഷൻ നിർദ്ദേശം ആണെന്നും (10 മണിയോടെ മെയിൻ ഗേറ്റും, 10.30 ഓടെ ബ്ലോക്ക് ഗേറ്റുകളും അടക്കുവാനുമാണ് അസോസിയേഷൻ തീരുമാനം), തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു എന്നും ആണ്.. രാത്രി ഒരു മണിക്കൂറിലധികം ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ... സ്ത്രീ സുരക്ഷക്ക് പേരുകേട്ട നമ്മുടെ കേരളത്തിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷ എന്ന് ഓർത്തു പോയ നിമിഷം.. അമ്മയെ ഫോണിൽ വിളിച്ചു ബ്ലോക്ക് ഗേറ്റ് തുറന്നു മെയിൻ ഗെയ്റ്റിൽ എത്തിയിട്ടും എന്നെ ഉള്ളിൽ കയറ്റാൻ അവർ സമ്മതിച്ചില്ല.. തുടർന്ന് ഞാൻ പോലീസിനെ വിവരമറിയിച്ചു.. അവർ എത്തി ഗേറ്റ് തുറപ്പിച്ചു... എന്നെ ഉള്ളിൽ കയറാൻ അനുവദിച്ചു... ജോലി ചെയ്തു കുടുംബം നോക്കുന്ന എന്നെപോലെയുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്നത് ഇതുപോലെയുള്ള നീതിക്കേടുകൾ ആണ്.. ഇനിയും ഇതുപോലെ ആവർത്തിക്കാതെ ഇരിക്കാൻ വേറെ വഴിയില്ലാതെ ഞാൻ DCP Aiswarya Mam നോട് പരാതിപ്പെട്ടു.. ഇന്ന് ഏപ്രിൽ 19 ന് തേവര പോലീസ് സ്റ്റേഷനിൽ CI Sri. Sasidharan Pillai Sir ന്റെ സാന്നിധ്യത്തിൽ എല്ലാവരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിച്ചു...

എന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലിൽ ഇടാൻ അല്ല ഞാൻ പരാതി നൽകിയത്... മറിച്ചു എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്.. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല... എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം.. പോലീസിന്റെ ഭാഗത്ത്‌ നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തിൽ ഉണ്ടായത്.. തേവര സർക്കിൾ ഇൻസ്‌പെക്ടർ ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ അഭിമാനം ഉയർത്തി പിടിക്കുന്ന കാര്യങ്ങൾ ആണ് ചെയ്തത്...വളരെ അധികം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്..

അന്ന് രാത്രി എന്നെ ഫ്ലാറ്റിൽ കയറുവാൻ സഹായിച്ച കേരള പോലീസിനും Kerala Police (വന്നവരുടെ പേര് അറിയില്ല, ക്ഷമിക്കണം), എന്റെ പരാതി കേട്ടു വേണ്ടത് പോലെ ചെയ്ത Aishwarya Dongre DCP Aiswarya Dongare Mam, CI Sasidharan Pillai Sir, DCP ഓഫീസിലെ Jabbar Sir, CI ഓഫീസിലെ Priya Madam എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന ഒരു ഭരണാധികാരിയും Chief Minister's Office, Kerala, ഭരണകൂടവും Kerala Government ഇവിടെ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിൽ ആണ് എന്നെപോലെ ഉള്ള സാധാരണക്കാർ ജീവിക്കുന്നത്‌...

മാനസികമായി തകർന്നപ്പോഴും എന്റെ കൂടെ നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു... ഒരു സ്ത്രീക്കും ഇനി ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ... എന്നെ പോലെ പ്രതികരിക്കാൻ സാധിക്കാതെ പോയ ഒരുപാട് സ്ത്രീകളുടെ ഒരു പ്രതിനിധി മാത്രം ആണ് ഞാൻ...

Related Stories

No stories found.
logo
The Cue
www.thecue.in