പൃഥ്വിരാജ് നായകനാകുന്ന 'കടുവ' യുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും തടഞ്ഞ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി. സിനിമ നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി.
2018 ൽ കടുവ എന്ന സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയതായി അനുരാഗ് പരാതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടൻ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും നൽകിയതിനെ തുടർന്ന് കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമ നിർത്തിവയ്‌ക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതുമൂലമുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നൽകിയ തുകയും തിരികെ ലഭിക്കണമെന്നുമാണ് അന്യായത്തിലെ ആവശ്യം. ആറു വര്‍ഷങ്ങൾക്കു ശേഷം ഷാജി കൈലാസ് വീണ്ടും മലയാളത്തിലെത്തുന്ന 'കടുവ' ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.