'ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാൻ സാധിക്കുമോ പുരുഷന്?; പ്രതികരണം

'ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാൻ സാധിക്കുമോ പുരുഷന്?; പ്രതികരണം

നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാ പശ്ചാത്തലമാണ് ജിയോ ബേബി സംവിധാനം ചെയ്ത 'ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്റേത്. റിലീസിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട് ചിത്രത്തിന്റെ പ്രമേയം. 'ഇതൊരു സിനിമയായിട്ടു തോന്നിയില്ല, ഇതാണു റിയാലിറ്റി. ഒരു പുരുഷനീ പടം സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാൻ സാധിച്ചാൽ, ഒന്നുകിൽ അയാൾ പാട്രിയാർക്കി അന്ധനാക്കിയ ഭൂലോക ഊളയാണ്, അല്ലെങ്കിൽ ഭയങ്കര കിടുവാണ്', സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ജുവൽ ജോസഫിന്റെ കുറിപ്പിലെ ഈ വാചകങ്ങൾ.

ജുവൽ ജോസഫിന്റെ ഫേസ്ബുക് കുറിപ്പ്:

സത്യം പറയാല്ലോ, ഒരു സിനിമ ഇഴകീറി വിലയിരുത്താനൊന്നും അറിയില്ല. പറയാതെ പറയുന്ന പല കാര്യങ്ങളും മനസ്സിലാവാറുമില്ല. സോ, അതിനു മുതിരുന്നില്ല. പടം കാണുമ്പോൾ മുഴുവനും ഞാനമ്മയെക്കുറിച്ചോർക്കുകയായിരുന്നു.

ഈ പറയുന്ന ഞാൻ പ്ലസ്‌ ടു വരെ അണ്ടർവെയർ പോലും അലക്കിയിട്ടില്ല, ഉണ്ട പാത്രം എപ്പോഴെങ്കിലും കഴുകിവച്ചതായി ഓർക്കുന്നില്ല, ഒരു ബെഡ്ഷീറ്റ് മാറ്റിവിരിച്ചിട്ടും കൂടിയില്ല. അമ്മ നല്ല ഒന്നാംതരമായി പാചകം ചെയ്യും. കുറ്റം പറഞ്ഞിട്ടുള്ളതല്ലാതെ, ഒരു നല്ല വാക്കു പറഞ്ഞത് ഓർമ്മയിലെങ്ങുമില്ല. കളിപ്പാട്ടങ്ങളും, കഥാപുസ്തകങ്ങളും വാങ്ങിത്തരുന്ന അച്ഛനായിരുന്നെന്റെ ഹീറോ. അമ്മ എപ്പോഴും ടേക്കൺ ഫോർ ഗ്രാന്റഡും.

പ്ലസ്‌ ടു കഴിഞ്ഞു ചെന്നൈയിൽ പഠിക്കാൻ പോയി. മൂന്നു മാസം ഇഡ്ഡലിയും, പൊങ്കലും തിന്ന് അവശനായി വീട്ടിലെത്തിയപ്പോൾ, അമ്മ തേങ്ങാക്കൊത്തിട്ട ബീഫ് വരട്ടിയതുണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പാതിരാത്രിക്കതും കൂട്ടി ചോറുണ്ടിട്ട് ഞാനമ്മയ്ക്കു കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്തു, താങ്ക്‌സ് പറഞ്ഞു. അന്നെന്റമ്മ സന്തോഷം കൊണ്ടു കരഞ്ഞു. അതാണ് ഞാനവർക്കു കൊടുത്ത ആദ്യത്തെ അക്നോളെഡ്ജ്‌മെന്റ്.

അമ്മയുടെ കഷ്ടപ്പാടെന്താണെന്നറിഞ്ഞത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. MBBS കഴിഞ്ഞ സമയത്ത് അമ്മക്കൊരു സർജറി വേണ്ടി വന്നു. അതിന്റെ കാര്യം വേറൊരു കഥയാണ്. കനത്ത ബ്ലീഡിങ്ങുമായി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ കുറേക്കാലം മിണ്ടാതിരുന്ന്, അവസാനം തലകറങ്ങി എഴുന്നേൽക്കാൻ വയ്യാതായപ്പോഴാണ് ഞങ്ങളറിയുന്നത്. എന്തായാലും, അമ്മയ്ക്കു കുറച്ചു കാലത്തെ റെസ്റ്റ് വേണ്ടിവന്നു. അന്നത്തെ അവസ്ഥയിൽ വീട്ടുജോലികൾ മുഴുവനും അനിയത്തിയുടെ തലയിലേക്കു മാറേണ്ടതായിരുന്നു; അവളപ്പോൾ മംഗലാപുരത്തു പഠിക്കുകയല്ലായിരുന്നെങ്കിൽ. അങ്ങനെയത് ആണുങ്ങളായ എന്റെയും, ചാച്ചന്റെയും കയ്യിലായി. ചാച്ചൻ തുണിയലക്ക്, വീടു വൃത്തിയാക്കൽ എന്നിവ, ഞാൻ അടുക്കളയിൽ. MBBS രണ്ടാം വർഷം മുതലൊക്കെ അത്യാവശ്യം ഫിറ്റായിരുന്ന ഒരാളാണ് ഞാൻ. സ്ഥിരമായി ബാഡ്മിന്റൺ കളിച്ചിരുന്നു, മിക്കവാറും ജിമ്മിലും പോവും. പക്ഷേ ആ ഒരു മാസമാണ് ‘പണിയെടുത്തു നടുവൊടിയുക’ എന്നാലെന്താണെന്ന് എനിക്കു മനസ്സിലായത്. ജീവിതത്തിലതിനു മുമ്പോ ശേഷമോ, അത്രയും ക്ഷീണിച്ച സമയമുണ്ടായിട്ടില്ല. ഇതൊക്കെ കൊണ്ടങ്ങു നന്നായെന്നല്ല. ഇപ്പോഴും, ഭക്ഷണമുണ്ടാക്കുന്നതും, പാതി പാത്രം കഴുകുന്നതുമൊതൊഴിച്ചാൽ വീട്ടിലെ ഭൂരിഭാഗം പണിയും ചെയ്യുന്നതു ഭാര്യയാണ്.

പറഞ്ഞുവന്നത്, ഇതൊരു സിനിമയായിട്ടു തോന്നിയില്ല. ഇതാണു റിയാലിറ്റി. ഇതാണു മഹത്തായ ഭാരതീയ അടുക്കള. പുരുഷന്റെ ‘വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള’ വഴികൾ സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്. പാട്രിയാർക്കിയുടെ ശക്തിദുർഗം. ഒരു പുരുഷനീ പടം സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാൻ സാധിച്ചാൽ, ഒന്നുകിൽ അയാൾ പാട്രിയാർക്കി അന്ധനാക്കിയ ഒരു ഭൂലോക ഊളയാണ്. അല്ലെങ്കിൽ ഭയങ്കര കിടുവാണ്.

എന്തായാലും, Jeo Baby നിങ്ങൾ പൊളിയാണ്. ഉപരിപ്ലവമായ പുരോഗമനം പറയാത്തതിനും, അടുക്കളക്കപ്പുറത്തേക്കും നീളുന്ന പാട്രിയാർക്കിയെ അഡ്ഡ്രസ് ചെയ്തതിനും, സ്ത്രീയെ ദുർഗുണപരിഹാരശാലയാക്കാത്തതിനും പ്രത്യേകം സ്നേഹം.

എല്ലാവരും കണ്ടിരിക്കേണ്ട പടം.

Related Stories

No stories found.
logo
The Cue
www.thecue.in