മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന 'ലവ്' തീയറ്ററിൽ തന്നെ. ഒക്ടോബർ 15ന് ഗൾഫ് രാജ്യങ്ങളിലാണ് ചിത്രമെത്തുക. ഇതോടെ കോവിഡ് കാലത്ത് തിയേറ്റർ റിലീസിനെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകും 'ലവ്'. കോവിഡ് സമയത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള ചിത്രവും 'ലവ്' തന്നെയാണ്. എല്ലാവിധ കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിൻറെ പ്രദർശനമെന്ന് നിർമാതാവ് ആഷിഖ് ഉസ്മാനും സംവിധായകൻ ഖാലിദ് റഹ്‍മാനും അറിയിച്ചു.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രാഹണം. എക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം. ഹോം സ്ക്രീൻ എൻറർടെയിൻമെൻറും ഗോൾഡൻ സിനിമ ജി.സി.സിയുമാണ് ചിത്രത്തിന്റെ ഗൾഫിലെ വിതരണക്കാർ.
ജൂൺ 22ന് ആരംഭിച്ച ചിത്രം 24 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ രംഗങ്ങളും വൈറ്റിലയിൽ ഒരു അപ്പാർട്ട്‌മെന്റിനുള്ളിലായിരുന്നു ചിത്രീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഷൂട്ടിങ്. തമിഴിൽ ധനുഷ് ചിത്രം കർണ്ണന് ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രമെന്ന പ്രത്യേകതയും 'ലവി'നുണ്ട്.