'20 ലക്ഷമാണ് ഞാന്‍ ഒപ്പിട്ട കരാറിലെ പ്രതിഫലം, 8 ലക്ഷത്തിന്റെ കരാര്‍ ഉണ്ടെങ്കില്‍ കാണിക്കട്ടെ', ബൈജു സന്തോഷ് ദ ക്യു'വിനോട്

'20 ലക്ഷമാണ് ഞാന്‍ ഒപ്പിട്ട കരാറിലെ പ്രതിഫലം, 8 ലക്ഷത്തിന്റെ കരാര്‍ ഉണ്ടെങ്കില്‍ കാണിക്കട്ടെ', ബൈജു സന്തോഷ് ദ ക്യു'വിനോട്

പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്. തന്റെ പ്രതിഫലം 20 ലക്ഷമാണെന്നും ഇത് കുറക്കില്ലെന്നും ബൈജു സന്തോഷ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എട്ട് ലക്ഷത്തിന്റേതാണ് കരാര്‍ എന്നത് വ്യാജമാണെന്ന് നടന്‍ ബൈജു സന്തോഷ് ദ ക്യു'വിനോട് പറഞ്ഞു. അത്തരമൊരു കരാര്‍ കയ്യിലുണ്ടെങ്കില്‍ നിര്‍മ്മാതാവ് അത് തന്നെ കാണിക്കട്ടെ, കാണിച്ചാല്‍ അദ്ദേഹം പറയുന്ന എന്ത് വ്യവസ്ഥയ്ക്കും താന്‍ തയ്യാറാണെന്നും ബൈജു 'ദ ക്യു'വിനോട് പ്രതികരിച്ചു.

അനൂപ് മേനോന്‍ നായകനായ 'മരട് 357' എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ബൈജു സന്തോഷിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വഴി പരാതി നല്‍കിയത്. ബൈജു ചിത്രത്തിന്റെ ഡബ്ബിംഗിന് എത്തുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു.

നിര്‍മ്മാതാവിന്റെ പരാതിയില്‍ ബൈജുവിന്റെ പ്രതികരണം:

കരാറില്‍ എഴുതിയിരുന്നത് 20 ലക്ഷം രൂപയാണ്. അതില്‍ ഞാന്‍ ഒപ്പിട്ടതുമാണ്. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഡബ്ബിങ് സമയത്താണ് അതില്‍ ഒരു തര്‍ക്കവുമായി വരുന്നത്. കഴിഞ്ഞ പടത്തില്‍ ഞാന്‍ അഭിനയിച്ചത് 15 ലക്ഷം രൂപയ്ക്കാണ്. ഇപ്പോള്‍ ഞാന്‍ വാങ്ങുന്നത് 20 ലക്ഷമാണ്. അവര്‍ക്ക് സംശയമുണ്ടെങ്കില്‍ മറ്റ് നിര്‍മ്മാതാക്കളെ വിളിച്ച് അന്വേഷിക്കാം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അയാള്‍ പറഞ്ഞത്, ഞാന്‍ അങ്ങനെയൊരു എഗ്രിമെന്റ് കണ്ടിട്ടേ ഇല്ലെന്നാണ്. എങ്കില്‍ എട്ട് ലക്ഷത്തിന്റെ എഗ്രിമെന്റ് കാണിക്കട്ടെ. ഞാന്‍ പറഞ്ഞത് 20 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം കുറയ്ക്കാന്‍ തയ്യാറാണെന്നാണ്. കഴിഞ്ഞ പടത്തില്‍, 'പട്ടാഭിരാമനി'ല്‍ വാങ്ങിച്ച പ്രതിഫലം, അതെങ്കിലും തരണമെന്നാണ് ആവശ്യപ്പെട്ടത്. 20 ലക്ഷം വാങ്ങുന്ന ഒരാള്‍ 5 ലക്ഷത്തില്‍ കൂടുതല്‍ എങ്ങനെ കുറയ്ക്കും? ഫ്രീ ആയിട്ട് അഭിനയിച്ചിട്ടുളള സിനിമകളുണ്ട്. ടി കെ രാജീവ് കുമാര്‍ ചെയ്ത 'കോളാമ്പി', ഒരു സിംഗിള്‍ പൈസ പ്രതിഫലം വാങ്ങാതെയാണ് ചെയ്തത്. ഈ സിനിമയില്‍ നിന്ന് 9 ലക്ഷം രൂപ കൂടി എനിക്ക് കിട്ടണം. എങ്കില്‍ മാത്രമാണ് ഡബ്ബിങ്ങിന് ഞാന്‍ ചെല്ലൂ. മാത്രമല്ല ആ നിര്‍മ്മാതാവുമായി ഇനി മുന്നോട്ട് പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നുമില്ല.

'20 ലക്ഷമാണ് ഞാന്‍ ഒപ്പിട്ട കരാറിലെ പ്രതിഫലം, 8 ലക്ഷത്തിന്റെ കരാര്‍ ഉണ്ടെങ്കില്‍ കാണിക്കട്ടെ', ബൈജു സന്തോഷ് ദ ക്യു'വിനോട്
ബൈജു സന്തോഷ് പ്രതിഫലം കുറച്ചില്ലെന്ന് പരാതി, വീണ്ടും തര്‍ക്കം

വണ്ടിക്കൂലി പോലും കൊടുക്കാത്ത ആളാണ് ഈ നിര്‍മ്മാതാവ്:

'മരട് 357' എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എത്തിയ പുതിയ ആളുകള്‍, അവരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് പറയാനാവില്ല, അഞ്ചും പത്തും സിനിമകളിലായി ചെറിയ റോളുകള്‍ ചെയ്തിട്ടുളളവര്‍. അവര്‍ക്കാര്‍ക്കും ഒരു രൂപ പോലും പ്രതിഫലം നല്‍കുകയോ, അവര്‍ക്ക് പോകാനുളള വണ്ടിക്കൂലി എങ്കിലും കൊടുക്കുകയോ ചെയ്യാത്ത ആളാണ് ഈ നിര്‍മ്മാതാവ്. കൊറോണ സമയത്തെങ്കിലും അതില്‍ അഭിനയിച്ചവര്‍ക്ക് 5000 രൂപ വെച്ചെങ്കിലും കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. അതിനുളള മനസാക്ഷി പോലുമില്ലാത്ത ആളാണ്. ആര്‍ക്കും ഒന്നും കൊടുത്ത് ശീലമില്ല, വാങ്ങിച്ചാണ് ശീലം, അതാണ് കുഴപ്പമെന്നും ബൈജു ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in