അല്‍ഫോണ്‍സ് പുത്രനെതിരെ വികെ പ്രകാശ്, 'സ്വന്തം മേഖലയോടുള്ള അനാദരവ്, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു'

അല്‍ഫോണ്‍സ് പുത്രനെതിരെ വികെ പ്രകാശ്, 'സ്വന്തം മേഖലയോടുള്ള അനാദരവ്, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു'

അല്‍ഫോണ്‍സ് പുത്രനെതിരെ വിമര്‍ശനവുമായി വികെ പ്രകാശ്. ഒരു അഭിമുഖത്തില്‍ വികെ പ്രകാശ്-അനൂപ് മേനോന്‍ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വികെ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വികെപി കുറിച്ചു.

2013ല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് പരാമര്‍ശിച്ചത്. നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം.

'സിനിമയില്‍ മാത്രമല്ല മാധ്യമങ്ങളില്‍ ഉള്‍പ്പടെ നെഗറ്റീവ് ഘടകങ്ങളുണ്ട്. മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അശ്ലീല ഘടകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറയൂ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ, അനൂപ് മേനോന്റെ സിനിമള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉള്ളതെന്നും, സമീര്‍ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീസ് ശ്രീനിവാസന്റെയോ സിനിമകളില്‍ വൃത്തികേടില്ലെന്നും അഭിമുഖത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു.

ചില സിനിമകള്‍ സംവിധായകന്റെ പേരിലും, മറ്റു ചില സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്ന് മറുപടിയായി വികെ പ്രകാശ് ചോദിക്കുന്നു. തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അല്‍ഫോണ്‍സ് പുത്രന്‍ കാണിച്ചത്. അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും വികെപി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇന്റര്‍നെറ്റില്‍ തിരയുന്നതിനിടയ്ക്കാണ് ഈ അഭിമുഖം കണ്ടതെന്നും, തുടര്‍ന്ന് പ്രതികരിക്കണമെന്ന് തോന്നുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

'സാധാരണ ഇത്തരം മണ്ടന്‍ സംഭാഷണങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു', വികെപി കുറിച്ചു. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in