മിന്നല്‍ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയും സംഘപരിവാര്‍ സൈബര്‍ ആക്രമണം. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് വീണ്ടും ചിത്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. മുഖം തുണികൊണ്ട് മറച്ച് ഓടുന്ന ടോവിനോയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മുമ്പ് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന, കാവിത്തുണി തോളിലിട്ട് ഓടുന്ന സംഘപരിവാർ അണിയുടെ ചിത്രത്തെ കളിയാക്കുന്നതാണ് പോസ്റ്ററെന്നും സിനിമ നിരോധിക്കണമെന്നുമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗണ്‍ മൂലം ചിത്രീകരണം നിലച്ചിരിക്കെയായിരുന്നു രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്. സെറ്റ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങളും സംഘപരിവാര്‍ പുറത്തുവിട്ടിരുന്നു. പള്ളി മാതൃക പൊളിച്ചതോടെ 80 ലക്ഷത്തിന്റെ നഷ്ടമാണ് മിന്നല്‍ മുരളി ടീമിനുണ്ടായതെന്നായിരുന്നു റിപ്പോർട്ടുകൾ.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന ടൈറ്റിലിൽ ആണ് മിന്നൽ മുരളി എത്തുന്നത്. ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. 'കുഞ്ഞിരാമായണം', 'ഗോദ' എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചനയും നിർവഹിക്കുന്നു.