മലബാര്‍ കലാപം അല്ല വിപ്ലവം, സിനിമ വേദനിപ്പിക്കുന്നെങ്കില്‍ ബ്രിട്ടീഷുകാരെ മാത്രം: ആഷിഖ് അബു

മലബാര്‍ കലാപം അല്ല വിപ്ലവം, സിനിമ വേദനിപ്പിക്കുന്നെങ്കില്‍ ബ്രിട്ടീഷുകാരെ മാത്രം: ആഷിഖ് അബു

വാരിയന്‍കുന്നന്‍ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ സൈബര്‍ ആക്രമണം പ്രതീക്ഷിച്ചതാണെന്ന് ആഷിഖ് അബു. പൃഥ്വിരാജിനെയോ തന്നെയോ റിമയെയോ ഇത് ബാധിക്കില്ല. ഒരുപാട് ഗൂഡാലോചനകള്‍ നടന്നിട്ടുള്ള, പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും ആഷിക് അബു മനോരമ ന്യൂസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആഷിഖ് അബുവിന്റെ വാക്കുകള്‍:

"സിനിമാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം പ്രതീക്ഷിച്ചതാണ്. ആസൂത്രിതമായി തന്നെ എല്ലാ തരത്തിലുള്ള രേഖകളും മായ്ക്കപ്പെട്ടിട്ടുള്ള ചരിത്രം മലബാര്‍ വിപ്ലവത്തിനുണ്ട്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരമൊരു ബഹളം പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്, പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. പിന്നീടാണ് അവര്‍ എന്നെ സമീപിക്കുന്നതും, ചെയ്യാമെന്ന് തീരുമാനിക്കുന്നതും.

ഒന്നിലധികം സിനിമകള്‍ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് ഗൂഡാലോചനകള്‍ നടന്നിട്ടുള്ള, പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ കാഴ്ച്ചപ്പാടിലായിരിക്കും ഞങ്ങള്‍ ഈ സിനിമയെ സമീപിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കാണുന്നത് പോലെയാകില്ല പിടി കുഞ്ഞുമുഹമ്മദ് സാറ് ഈ സിനിമയെ കാണുന്നത്.

അലി അക്ബറും സിനിമ ചെയ്യട്ടെ. ഒരു സിനിമയ്ക്കു മറുപടി മറ്റൊരു സിനിമ തന്നെയാണ്. ഈ വിഷയം ഏവരും ചര്‍ച്ച ചെയ്യട്ടെ. മലബാര്‍ വിപ്ലവം ചര്‍ച്ച ചെയ്യപ്പെടണം. ഇനിയും മലബാറിന്റെ ചരിത്രത്തിലൂടെ പല സിനിമകളും യാത്ര ചെയ്യണം. പല കഥകളുണ്ടാകണം നോവലുകള്‍ ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

മലബാര്‍ കലാപം അല്ല വിപ്ലവം, സിനിമ വേദനിപ്പിക്കുന്നെങ്കില്‍ ബ്രിട്ടീഷുകാരെ മാത്രം: ആഷിഖ് അബു
പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം, വാരിയംകുന്നത്ത് ബിന്‍ലാദന്റെ പൂര്‍വരൂപമെന്ന് ബിജെപി

ലഹള എന്ന പദം തന്നെ ബ്രിട്ടീഷ് ആഖ്യാനമായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ഉപഭൂകണ്ഡത്തില്‍ തന്നെ നടന്ന ഏറ്റവും വലിയ സാധാരണക്കാരുടെ പോരാട്ടമായിരുന്നു അത്. ഇന്ത്യയില്‍ വേറേ ഒരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തിട്ടില്ല. യുദ്ധം മാത്രമല്ല, അവിടെ അറുപതോളം ഗ്രാമങ്ങള്‍ ചേര്‍ത്ത് മലയാളരാജ്യം എന്ന പേരില്‍ ഒരു രാജ്യം തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു വലിയ ഭരണാധികാരിയെ തന്നെ നമുക്ക് കുഞ്ഞഹമ്മദ് ഹാജിയില്‍ കാണാന്‍ കഴിയും.

സത്യസന്ധമായ അന്വേഷമാണ് ഈ സിനിമയുമായി ബന്ധപ്പെട്ടു നടത്തിയത്. ആരെയും മനഃപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. എല്ലാ സ്വാതന്ത്ര്യസമര ചരിത്രത്തിലും മതപരമായ വിഭജനം ബ്രിട്ടിഷുകാര്‍ നടത്തിയിട്ടുണ്ട്. വാരിയംകുന്നന്റെ ഒരു ചിത്രം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് ആലിമുസ്ലിയാരുടെ ചിത്രമാണ്. പാരിസിലെ ഒരു മാസികയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വാരിയംകുന്നത്തിന്റെ പടം ലഭിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് ബ്രിട്ടിഷുകാര്‍ എടുത്ത ചിത്രമാണിത്. ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍ ബ്രിട്ടിഷുകാര്‍ക്കാണ് വേദനിക്കേണ്ടത്.

കേരളത്തില്‍ ആയതുകൊണ്ടുതന്നെ, ഈ സിനിമ നടക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയം ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ പതിവാണ്. അത് നടത്താന്‍ പ്രത്യേകിച്ച് ഒരു ശക്തിയുടെയും ആവശ്യമില്ല. പൃഥ്വിരാജിനെപ്പോലും ഇത് വ്യക്തിപരമായി ബാധിച്ചെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹമൊക്കെ ഇതിന്റെ വളരെ മോശം വശങ്ങള്‍ കണ്ട് അതില്‍നിന്ന് ശക്തി ആര്‍ജിച്ച് സ്വയം വളര്‍ന്നുവന്ന ആളാണ്. എന്നെയോ റിമയെയോ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കുന്നില്ല. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അതു തുടര്‍ന്നു കൊണ്ടിരിക്കും."

Related Stories

No stories found.
logo
The Cue
www.thecue.in