‘സുഹൃത്തുക്കളും ബന്ധുക്കളും പോലും ചെയ്യാത്ത കാര്യം, യഥാര്‍ത്ഥ നായകന്‍ ജോജു തന്നെ’; സംവിധായകന്റെ കുറിപ്പ്

‘സുഹൃത്തുക്കളും ബന്ധുക്കളും പോലും ചെയ്യാത്ത കാര്യം, യഥാര്‍ത്ഥ നായകന്‍ ജോജു തന്നെ’; സംവിധായകന്റെ കുറിപ്പ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധിയാളുകളാണ് പ്രതിസന്ധിയിലായത്. പലരും ഫോണില്‍ വിളിക്കാന്‍ പോലും മടിക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത്, നടന്‍ ജോജു ജോര്‍ജ് അവസ്ഥ മനസിലാക്കി സഹായവുമായെത്തിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ ഷെബി ചൗഘട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിട്ടും അവരാരും ചെയ്യാത്ത കാര്യമാണ് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോര്‍ജ് എന്ന വ്യക്തിയില്‍ നിന്നുണ്ടായതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷെബി പറയുന്നു. ചെറിയ വേഷങ്ങള്‍ ചെയ്ത് വളരെ ബുദ്ധിമുട്ടി മുന്‍നിരയിലേക്ക് വന്നതു കൊണ്ടാകാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. പ്രതിസന്ധികളിലാണ് നായകന്മാര്‍ ഉണ്ടാകുന്നതെങ്കില്‍ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകന്‍ ജോജു ജോര്‍ജ് തന്നെയാണെന്നും ഷെബി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോക്ക്ഡൗണ്‍ വിഷുക്കാലത്തെ യഥാര്‍ത്ഥ ഹീറോ

2017ലാണ് ഞാന്‍ ഒടുവില്‍ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവന്റെ ഇപ്പോഴത്തെ ബാങ്ക് ബാലന്‍സ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്. എല്ലാം ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ. എന്നാല്‍ സാമ്പത്തിക പ്രശ്‌നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാല്‍ജോസിനോട് പറഞ്ഞു. അതാണ് 41 എന്ന സിനിമയായത്.(തിരക്കഥ എന്റേതല്ല). ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാല്‍ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നല്‍കിയ ഒരു നിര്‍മ്മാതാവ് എന്റെ സൗഹൃദവലയത്തിലുണ്ട്.ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രൊഡ്യൂസര്‍ സി ആര്‍ സലീം. അദ്ദേഹം നിര്‍മ്മിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെക്കണ്ട് കഥ പറഞ്ഞു.ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്‌ക്രിപ്റ്റുമായി വരാനുമായിരുന്നു മറുപടി.

പിന്നീടാണ് രണ്ടു സിനിമകള്‍ അടുപ്പിച്ച് ഹിറ്റടിച്ചു നില്‍ക്കുന്ന ജോജു ജോര്‍ജിനെ വിളിക്കുന്നത്. പത്തു പടങ്ങളില്‍ ഒന്ന് ഹിറ്റായാല്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയില്‍ത്തന്നെ ഫോണെടുത്ത് ജോജു എന്നെ ഞെട്ടിച്ചു.കഥ കേള്‍ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലൊക്കേഷനില്‍ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വര്‍ഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന എന്റെ വിഷമം മനസിലാക്കിയെന്ന് തോന്നുന്നു. സ്‌ക്രിപ്പ്റ്റുമായി വരാന്‍ പറഞ്ഞാണ് പിരിഞ്ഞത്. തിരക്കഥ പൂര്‍ത്തിയാക്കിയ സമയത്താണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് കൊറോണ വ്യാപനവും ലോക്ക്ഡൗണും. എല്ലാവരും കനത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഈയുള്ളവന്റെ കാര്യം പറയേണ്ടല്ലോ.

സിനിമകള്‍ ചെയ്യുമ്പോള്‍ ഹിറ്റാവുമെന്ന് കരുതി കൂടെ നിന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു. പടമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടാവാം ആരും വിളിക്കുന്നില്ല. സിനിമയില്‍ ജയിക്കുന്നവനു മാത്രമേ സ്ഥാനമുള്ളൂവെന്നും തോറ്റു പോയവന്റെ കഥ ഒരിക്കലും വാഴ്ത്തുപാട്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടും എല്ലാ വിഷമവും ഉള്ളിലൊതുക്കി വീട്ടിലിരിക്കാന്‍ മാനസികമായി തയ്യാറെടുത്തു.

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ എന്നെത്തേടിയെത്തി. എന്റെ കഥയിലെ നായകന്‍ ജോജുജോര്‍ജായിരുന്നു മറുതലയ്ക്കല്‍. എന്തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്. ഉണ്ടെന്നു പറയാന്‍ അഭിമാനം സമ്മതിച്ചില്ലെങ്കിലും എന്റെ ശബ്ദത്തിലെ പതര്‍ച്ച തിരിച്ചറിഞ്ഞിട്ടാവണം നിര്‍ബന്ധിച്ച് അക്കൗണ്ട് നമ്പര്‍ വാങ്ങിച്ചു. പത്ത് മിനിട്ടിനകം പണമെത്തിയതായി ഫോണില്‍ മെസേജും വന്നു.

ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് എനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോര്‍ജ് എന്ന വ്യക്തിയില്‍ നിന്നുണ്ടായത്. ചെറിയ വേഷങ്ങള്‍ ചെയ്ത് വളരെ ബുദ്ധിമുട്ടി മുന്‍നിരയിലേക്ക് വന്നതു കൊണ്ടാവാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.

ജോജു ജോര്‍ജിന്റെ സഹായം ഈ ലോക്ക്ഡൗണ്‍ വിഷുക്കാലത്ത് എനിക്കു മാത്രമല്ല കിട്ടുന്നത്. കൊച്ചിയിലും കോട്ടയത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ക്ക് നിത്യേന ഭക്ഷണം നല്‍കുന്നു. പ്രതിസന്ധികളിലാണ് നായകന്മാര്‍ ഉണ്ടാകുന്നതെങ്കില്‍ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകന്‍ ജോജു ജോര്‍ജ് തന്നെയാണ്. ഒരു യഥാര്‍ത്ഥ നായകന്‍

Related Stories

No stories found.
logo
The Cue
www.thecue.in