അതേ മന, പുതിയ കാലം,പുതിയ പ്രേതം; ‘ആകാശഗംഗ-2’ ട്രെയിലര്‍ ലോഞ്ച് ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും

അതേ മന, പുതിയ കാലം,പുതിയ പ്രേതം; ‘ആകാശഗംഗ-2’ ട്രെയിലര്‍ ലോഞ്ച് ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ സെക്കന്‍ഡിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.1999 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. നവംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യ ഭാഗത്തിലെ പ്രധാന ലൊക്കേഷനായിരുന്ന മന തന്നെ ആസ്പദമാക്കിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ കഥ പരാമര്‍ശിച്ചുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആകാശഗംഗയില്‍ ദിവ്യാ ഉണ്ണിയും റിയാസും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകളാണ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രം. മനയിലേക്ക് തിരിച്ചെത്തുന്ന പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയുമെല്ലാം ട്രെയിലറില്‍ കാണാം. മലയാളിയെ പേടിപ്പിച്ചിട്ടുള്ള ആകാശഗംഗയുടെ രണ്ടാം ഭാഗവും മറ്റൊരു വ്യത്യസ്തമായ പ്രേതകഥ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഗ്രാഫിക്‌സിന്റെ സഹായത്തോടെ ആദ്യ ഭാഗത്തില്‍ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ പുനരാവിഷ്‌കരിച്ചിട്ടുള്ള ചിത്രത്തില്‍ ആദ്യഭാഗത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമുഖം വീണാ നായര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിഷ്ണു വിനയ് ആണ് നായകന്‍. രമ്യാകൃഷ്ണന്‍, ശ്രീനാഥ് ഭാസി, സലിംകുമാര്‍, വിഷ്ണു ഗോവിന്ദ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, നസീര്‍ സംക്രാന്തി, ഇടവേള ബാബു, റിയാസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗ സെക്കന്‍ഡ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രകാശ് കുട്ടിയും സംഗീതം ബിജിബാലുമാണ്. ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ആകാശഗംഗ രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 20 വര്‍ഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in