‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ കൊലപാതകിയെ തിരിച്ചറിഞ്ഞു; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തല്‍

‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ കൊലപാതകിയെ തിരിച്ചറിഞ്ഞു; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തല്‍

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികമായി കണക്കാക്കുന്ന ഹ്വാസിയോങ്ങ് സീരിയല്‍ കൊലപാതകങ്ങളിലെ പ്രതിയെ തിരിച്ചറിഞ്ഞു. എണ്‍പതുകളുടെ ഒടുവില്‍ 13നും 71നും ഇടയില്‍ പ്രായമുള്ള പത്ത് സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെയാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞത്.

കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ഡിഎന്‍എ തെളിവുപയോഗിച്ചാണ് പ്രതിയെ കണ്ടുപിടിച്ചത്. പ്രതിയുടെ വിവരങ്ങള്‍ ഒദ്യോഗികമായി പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു 56 വയസുകാരനാണ് കുറ്റക്കാരന്‍ എന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

സാങ്കേതികപരമായി ഉണ്ടായ മുന്നേറ്റമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തെളിവുകളില്‍ നിന്ന് ഡിഎന്‍എ പരിശോധന സാധ്യമാക്കിയതും പ്രതിയെ കണ്ടുപിടിക്കാന്‍ സഹായിച്ചതുമെന്ന് പൊലീസ് മേധാവി അറിയിച്ചു. അവസാനത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ഡിഎന്‍എയാണ് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയിലെ ‘സ്റ്റാറ്റിയൂട്ട് ഓഫ് ലിമിറ്റേഷന്‍’ 25 വര്‍ഷമാണ്, ഈ കാലാവധി കഴിഞ്ഞതിനാല്‍ പ്രതിയുടെ മേല്‍ ഇനി കുറ്റം ചുമത്താനാവില്ല. എങ്കിലും പരിശോധന ഇനിയും തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

2003ല്‍ പുറത്തിറങ്ങിയ ‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ എന്ന ദക്ഷിണ കൊറിയന്‍ ചിത്രം ഈ സീരിയല്‍ കൊലപാതകങ്ങളെ ആസ്പദമാക്കിയായിരുന്നു. ബോങ്ങ് ജൂന്‍ ഹോ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടുകയും നിരവധി ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിലൂടെയായിരുന്നു ചിത്രം കഥ അവതരിപ്പിച്ചത്. പ്രതിയെ കണ്ടെത്താനാവാത്ത കേസില്‍ പ്രതി ആരുമാകാം എന്ന ചോദ്യം പ്രേക്ഷകനിലേക്ക് എറിഞ്ഞിട്ടുകൊണ്ടായിരുന്നു സിനിമ സംവിധായകന്‍ അവസാനിപ്പിച്ചത്.

കൊറിയന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ തുറന്നിടുന്ന അവസാന ചോദ്യങ്ങള്‍ക്കും കൂടിയാണ് ഹ്വാസിയോങ്ങ് സീരിയല്‍ കൊലപാതകിയെ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചറിയുമ്പോള്‍ ഉത്തരം ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in