‘വെള്ളക്കാരുടെ ഹോളിവുഡ്’ബ്രൂസ് ലീയോട് ചെയ്തതും ഇതു തന്നെ; ടറന്റീനോ ചിത്രത്തില്‍ ലീയെ അധിക്ഷേപിച്ചതിന് എതിരെ മകള്‍

‘വെള്ളക്കാരുടെ ഹോളിവുഡ്’ബ്രൂസ് ലീയോട് ചെയ്തതും ഇതു തന്നെ; ടറന്റീനോ ചിത്രത്തില്‍ ലീയെ അധിക്ഷേപിച്ചതിന് എതിരെ മകള്‍

ടറന്റീനോയുടെ ഏറ്റവും പുതിയ ചിത്രമായ 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ല്‍ ബ്രൂസ് ലീയെ അധിക്ഷേപിച്ച് ചിത്രീകരിച്ചുവെന്ന് ആരോപണം. ബ്രൂസ് ലീ ജീവിച്ചിരുന്ന കാലത്ത് വെള്ളക്കാരുടെ ആധിപത്യത്തിലായിരുന്ന ഹോളിവുഡ് എങ്ങനെയായിരുന്നോ അദ്ദേഹത്തെ പരിചരിച്ചത് അതു തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത് ലീയുടെ മകള്‍ ഷാനോണ്‍ പറഞ്ഞു.

ലിയണാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒന്നിച്ച ചിത്രത്തില്‍ ഹോളിവുഡ് താരമായിട്ടാണ് ഡികാപ്രിയോ എത്തുന്നത്. ഡികാപ്രിയോയുടെ കഥാപാത്രത്തിന്റെ ബോഡി ഡബിളായി ബ്രാഡ് പിറ്റും വേഷമിടുന്നു. സിനിമയില്‍ ബ്രാഡ് പിറ്റിന്റെ കഥാപാത്രത്തെ അടിയുണ്ടാക്കാന്‍ വെല്ലുവിളിക്കുന്ന, കഥാപാത്രമായിട്ടാണ് ലീയെ ചിത്രീകരിച്ചിരിക്കുന്നത്.

അറുപതുകളുടെ പശ്ചാത്തലത്തില്‍ ഹോളിവുഡിന്റെ കഥ പറയുന്ന ലീയുടെ പ്രയത്‌നത്തെയും പാരമ്പര്യത്തെയുമെല്ലാം കുറച്ചു കാട്ടുന്ന തരത്തിലാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഷാനോണ്‍ ലീ ‘റാപ്പി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്തിനാണ് അങ്ങനെ ചിത്രീകരിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലാകും, ബ്രാഡ് പിറ്റിന്റെ കഥാപാത്രത്തെ ബ്രൂസ് ലീയെ വരെ അടിച്ചു തോല്‍പ്പിക്കാന്‍ കഴിയുന്ന ആളായി ഉയര്‍ത്തിക്കാട്ടാനാണ് അത്. പക്ഷേ ബ്രൂസ് ലീ ജീവിച്ചിരുന്ന കാലത്ത് വെള്ളക്കാരുടെ ആധിപത്യത്തിലായിരുന്ന ഹോളിവുഡ് എങ്ങനെയായിരുന്നോ അദ്ദേഹത്തെ പരിചരിച്ചത് അതു തന്നെ ആവര്‍ത്തിക്കേണ്ടിയിരുന്നില്ല.

ഷാനോണ്‍ ലീ

തന്റെ പിതാവ് ഒരിക്കലും ആരെയും അടിയുണ്ടാക്കാനായി വെല്ലുവിളിച്ചിട്ടില്ലെന്ന് ഷാനോണ്‍ പറഞ്ഞു. പക്ഷേ ചിത്രത്തില്‍ ദേഷ്യക്കാരനായ, ആളുകളോട് അടിയുണ്ടാക്കാന്‍ നടക്കുന്ന കഥാപാത്രമായിട്ടാണ് ലീയെ കാണിച്ചിരിക്കുന്നത്. തന്റെ പിതാവിനെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങള്‍ കണ്ട് ആളുകള്‍ ചിരിക്കുന്നത് കണ്ട് തിയ്യേറ്ററില്‍ ഇരിക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും ഷാനണ്‍ പറഞ്ഞു.

ചിത്രത്തില്‍ ലീ, മുഹമ്മദ് അലിയെ വരെ അടിച്ചു വീഴ്ത്താന്‍ തനിക്ക് കഴിുയമെന്ന് പറയുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ലീ വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് അലിയെന്നും ലീ ഒരിക്കലും അദ്ദേഹത്തെ അപഹസിക്കില്ലെന്നും ചൂണ്ടിക്കാട്ടി ലീയുടെ സുഹൃത്തും രംഗത്തെത്തിയിട്ടുണ്ട്.

ട്വിറ്ററിലും ടറന്റീനോയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അറുപതുകളില്‍ ബ്രൂസ് ലീ അഭിനയിച്ച ഹോളിവുഡ് സീരിയലായ ഗ്രീന്‍ ഹോര്‍ണറ്റ് ടറന്റീനോ ചിത്രത്തിന്റെ പശ്ചാത്തലമാണ്. യഥാര്‍ഥ സംഭവങ്ങളും ഫിക്ഷനും ഇട കലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് കൊണ്ടു തന്നെ ബ്രൂസ് ലിയുടെ കഥാപാത്രത്തെ വികൃതമായി ചിത്രീകരിച്ചിരിക്കുന്നത് കൊണ്ട് തന്നെ അത് യഥാര്‍ഥമാണോ ഫിക്ഷനാണോ എന്ന് ആളുകള്‍ക്ക് സംശയമുണ്ടാക്കുമെന്നും ആരോപണം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in