ഹംഗാമ-2. കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍. ഹംഗാമ മലയാളിക്ക് വേണ്ടി എടുത്ത സിനിമയല്ലെന്നും പ്രിയദര്‍ശന്‍.മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല.
അതിന്റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്. മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ, അത് പ്രശ്നമല്ല. എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍നിന്ന് വിമര്‍ശങ്ങള്‍ കേള്‍ക്കാറുണ്ട്. അതുപോലെ ഹംഗാമ-2ന് നേരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പക്ഷേ, ഹംഗാമ-2 മലയാളികള്‍ക്കുവേണ്ടി എടുത്ത സിനിമയല്ല. മാതൃഭൂമി അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പ്രിയദര്‍ശന്‍ പറഞ്ഞത്
മിന്നാരവുമായി ഹംഗാമ-2നെ താരതമ്യം ചെയ്യേണ്ടതില്ല. കാരണം ഒറിജിനല്‍ ഈസ് ഓള്‍വെയ്‌സ് ഒറിജിനല്‍ എന്നാണല്ലോ. പക്ഷേ, റീമേക്ക് ചെയ്യുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് മെച്ചങ്ങള്‍ എനിക്ക് തോന്നാറുണ്ട്. പ്രധാനം ഒറിജിനല്‍ സിനിമയെടുത്തതിനെക്കാള്‍ വലിയ കാന്‍വാസില്‍ കുറച്ചുകൂടി നന്നായി സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. കാരണം, മലയാളത്തിലെപ്പോലെ ബജറ്റിന്റെ പരിമിതികളൊന്നും അവിടെയില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. 100 കോടി ബജറ്റിലാണ് മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. കാമിയോ റോളില്‍ അക്ഷയ് ഖന്നയും സിനിമയിൽ എത്തുന്നുണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹംഗാമ 2. ടിക്കു തല്‍സാനിയ, രാജ്പാല്‍ യാദവ്, അശുതോഷ് റാണ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 2003ല്‍ പുറത്തിറങ്ങിയ ഹംഗാമ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു.