അന്ന് ചേര്‍ത്ത്‌നിര്‍ത്തിയത് മമ്മൂക്ക, കരുതലിന്റെ ആഴം ഈ ഫോട്ടോയില്‍ കാണാമെന്ന് ഷമ്മി തിലകന്‍


അന്ന് ചേര്‍ത്ത്‌നിര്‍ത്തിയത് മമ്മൂക്ക, കരുതലിന്റെ ആഴം ഈ ഫോട്ടോയില്‍ കാണാമെന്ന് ഷമ്മി തിലകന്‍

ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായ താര സില്‍ബന്ധി സമൂഹം, മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഷമ്മി തിലകന്‍

ലോക്ക് ഡൗണ്‍ കാലയളവില്‍ സിനിമാ ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങള്‍ തുടര്‍ച്ചയായി തുറന്നെഴുതുന്നുണ്ടായിരുന്നു നടന്‍ ഷമ്മി തിലകന്‍. കുത്തിപ്പൊക്കല്‍ പരമ്പര എന്ന പേരില്‍ ഫോട്ടോയും കുറിപ്പുമായി പല അനുഭവങ്ങളാണ് ഷമ്മി പങ്കുവച്ചത്. കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത കഥക്ക് പിന്നില്‍ എന്ന സിനിമയുടെ ചിത്രീകരണഘട്ടത്തിലെ മമ്മൂട്ടിയുമായുണ്ടായ അടുപ്പമാണ് ഷമ്മി തിലകന്‍ വിവരിക്കുന്നത്.

കുത്തിപ്പൊക്കല്‍ പരമ്പര

സിനിമയിലെ എന്റെ ഗുരു സ്ഥാനീയരില്‍ പ്രഥമ സ്ഥാനത്തുള്ള കെ.ജി ജോര്‍ജ് സാറിന്റെ കൂടെ ഇരകള്‍ എന്ന ചിത്രത്തിന് ശേഷം വര്‍ക്ക് ചെയ്ത സിനിമയാണ് കഥക്ക് പിന്നില്‍

ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയില്‍, ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂക്കയോടൊപ്പം എന്റെ പിതാവ്, ലാലു അലക്‌സ്, ദേവി ലളിത തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച 1987-ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സഹസംവിധായകന്‍ ആയിരുന്നു ഞാന്‍.

ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ആദ്യ സിനിമയാണ് കഥക്കു പിന്നില്‍. ആ ലൊക്കേഷനില്‍ എനിക്ക് ഏറ്റവും സപ്പോര്‍ട്ട് നല്‍കിയിരുന്നതും, എന്നെ ചേര്‍ത്ത് നിര്‍ത്തിയിരുന്നതും മമ്മൂക്കയായിരുന്നു?

ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികള്‍ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാഡയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓര്‍മ്മയിലില്ല.

എന്നാല്‍.,പിന്നീട് സൂപ്പര്‍താര പദവിയില്‍ എത്തിയ അദ്ദേഹത്തെ പലരും ജാഡക്കാരന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ കൂടെ പില്‍ക്കാലത്ത് വന്ന 'സില്‍ബന്ധികള്‍' തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാന്‍ പറ്റും.

കാരണം അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞഅദ്ദേഹത്തിന്റെ നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ആ സെറ്റില്‍ അദ്ദേഹം 'ഡയറക്ടര്‍ സാറേ' എന്ന് സ്‌നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പൊഴും.

അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്‌നേഹത്തിന്റെയും, കരുതലിന്റേയും ആഴം അദ്ദേഹത്തിന്റെ തന്നെ നിര്‍ബന്ധപ്രകാരം എടുത്ത ഈ ഫോട്ടോയില്‍ കാണാം..!??

എന്നാല്‍..; പില്‍ക്കാലത്ത് ഞാന്‍ ഒരു നടനായി മാറിയതിനു ശേഷം..; ഈ സ്‌നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്. പക്ഷേ സില്‍ബന്ധികള്‍ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂര്‍വ്വം ചില വേളകളില്‍ പഴയ മമ്മൂക്കയെ വീണ്ടും കാണാനും, അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓര്‍മ്മിപ്പിക്കാതിരുന്നാല്‍ ഞാന്‍ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ. ഒപ്പം ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ ആയ താര സില്‍ബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു..!

ഒരിക്കല്‍ പരമശിവന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. 'ഗരുഢാ സൗഖ്യമോ'..? എന്ന്..! അപ്പോള്‍ ഗരുഢന്‍ പറഞ്ഞു..; 'ഇരിക്കേണ്ടിടത്ത് ഇരുന്നാല്‍ എല്ലാവര്‍ക്കും, എപ്പോഴും സൗഖ്യം തന്നെയായിരിക്കും'..

Related Stories

No stories found.
logo
The Cue
www.thecue.in