മരക്കാറുടെ കഥ പറയണമെന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു: മോഹന്‍ലാല്‍

മരക്കാറുടെ കഥ പറയണമെന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു: മോഹന്‍ലാല്‍

കുഞ്ഞാലിമരക്കാരുടെ കഥ പറയണമെന്നത് പ്രിയദര്‍ശന്റെയും തന്റെയും സ്വപ്‌നമായിരുന്നുവെന്ന് മോഹന്‍ലാല്‍. മരക്കാറിനെ സിനിമയില്‍ അവതരിപ്പിക്കാനായത് ഭാഗ്യമാണെന്നും മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ ഇടമുള്ള സ്ഥലമാണ് കേരളമെന്നും മോഹന്‍ലാല്‍.

ആരാണ് മരക്കാര്‍, മോഹന്‍ലാല്‍ പറഞ്ഞത്

കുഞ്ഞാലിമരക്കാര്‍ നാലാമന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ച് കൂടുതലായി പലര്‍ക്കും അറിയില്ല. വലിയൊരു കാന്‍വാസില്‍ വരുന്ന സിനിമയെന്ന നിലയില്‍ സംവിധായകന്റെ സര്‍ഗാത്മക സ്വാതന്ത്ര്യവും, സിനിമാറ്റിക് ഘടകങ്ങളും മരക്കാറില്‍ ഉണ്ടാകും. കുഞ്ഞാലിമരക്കാരുടെ കഥ സിനിമയാക്കണമെന്നത് പ്രിയന്റെയും എന്റെയും വലിയ സ്വപ്‌നവുമായിരുന്നു. കാലാപാനിക്ക് ശേഷം ഞങ്ങള്‍ ഇതുപോലെ വലിയ കാന്‍വാസില്‍ ഒരു സിനിമ ഒന്നിച്ച് ചെയ്തിട്ടില്ല. വൈദേശിക ശക്തികള്‍ക്ക് രാജ്യത്ത് അതിക്രമിച്ചെത്തിയപ്പോള്‍ അതിനെതിരെ മുന്‍നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയ ആളാണ് കുഞ്ഞാലിമരക്കാര്‍. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡര്‍ എന്ന് വിളിക്കാവുന്ന ആളാണ്. സമര്‍ത്ഥനായ നാവികന്‍ കൂടിയായിരുന്നു കുഞ്ഞാലി മരക്കാര്‍. അതുകൊണ്ടാണ് അറബിക്കടലിന്റെ സിംഹം എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. മരക്കാറെ സ്‌ക്രീനില്‍ അവതരിപ്പിക്കാനായത് ഭാഗ്യമാണ്.

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍. ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. 2020 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. 5000 സ്‌ക്രീനുകളിലാണ് ഗ്ലോബല്‍ റിലീസ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് മരക്കാര്‍

Related Stories

No stories found.
logo
The Cue
www.thecue.in