Fact Check : ‘പൗരത്വ നിയമത്തെ പിന്‍തുണച്ചുള്ള ബിജെപി-ആര്‍എസ്എസ് റാലിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിക്കുന്നു’ ; പ്രചരണം വ്യാജം 

Fact Check : ‘പൗരത്വ നിയമത്തെ പിന്‍തുണച്ചുള്ള ബിജെപി-ആര്‍എസ്എസ് റാലിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിക്കുന്നു’ ; പ്രചരണം വ്യാജം 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

സിഎഎ,എന്‍ആര്‍സി എന്നിവയ്ക്ക് പിന്‍തുണയര്‍പ്പിച്ച് ബിജെപി ആര്‍എസ് പ്രവര്‍ത്തകര്‍ സമാധാനപരമായി നടത്തിയ ബൈക്ക് റാലിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിക്കുന്നത് ഇങ്ങനെയാണ്. ദേശീയഗാനത്തിന്റെയും പതാകയുടെയും മറവില്‍ പുറമെ ദേശീയവാദികളെന്ന് അവതരിപ്പിക്കുന്ന ഇടതര്‍ക്ക് അവരുടെ ബീഭത്സമായ മുഖം മറച്ചുവെയ്ക്കാനാകില്ല. ലോകത്തെ ഏറ്റവും വലിയ ബൈക്ക് റാലിയാണിത്. ഇടതര്‍ ക്യാന്‍സറാണ്. ബിജെപി ആര്‍എസ്എസ് ബൈക്ക് റാലിക്ക് നേരെ പ്രതിഷേധമുയരുന്നതിന്റെ വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതാണിത്. സിപിഎമ്മുകാര്‍ ബിജെപി ആര്‍എസ്എസ് റാലിയെ ആക്രമിക്കുകയാണെന്ന കുറിപ്പോടെ ദേശീയ തലത്തില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

പ്രചരണത്തിന്റെ വാസ്തവം

പൗരത്വനിമയത്തെ അനുകൂലിച്ചുള്ള ബിജെപി ആര്‍എസ്എസ് റാലിക്കുനേരെ സിപിഎം അക്രമമെന്നത് വ്യാജപ്രചരണമാണ്. പോസ്റ്റിലുള്ള വീഡിയോ ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരായ സംഘപരിവാര്‍ പ്രക്ഷോഭ കാലത്തേതാണ്. 2019 ജനുവരി 3 ന് മലപ്പുറത്തെ എടപ്പാളില്‍ നടന്ന സംഭവമാണ് ദൃശ്യങ്ങളില്‍. ശബരിമല കര്‍മ സമിതി അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാളില്‍ കടകളടപ്പിക്കാന്‍ നടന്ന ഹര്‍ത്താലനുകൂലികളുടെ ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയായെത്തി. എന്നാല്‍ അവിടെ തമ്പടിച്ചിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പാഞ്ഞടുത്തു. ഇതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ചിതറിയോടുന്നതും വഴിതിരിഞ്ഞ് ബൈക്കില്‍ കുതിക്കുന്നതുമെല്ലാമാണ് ദൃശ്യങ്ങളിലുള്ളത്. അത്തരത്തില്‍ കഴിഞ്ഞവര്‍ഷം വൈറലായ വീഡിയോയാണ് സിഎഎ അനുകൂല റാലിയാണെന്നും കമ്മ്യൂണിസ്റ്റുകള്‍ അക്രമിക്കുന്നതാണെന്നുമുള്ള കുറിപ്പോടെ ദേശീയ തലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in