Fact Check: ‘ഈ നമ്പറിലേക്ക് എസ് എംഎസ് അയച്ചാൽ പൊലീസ് സ്ഥലം ട്രാക്ക് ചെയ്യും’; വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
‘യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഈ അറിയിപ്പ് പങ്കുവെയ്ക്കുകയാണ്. രാത്രി സമയത്ത് ഓട്ടോയിലോ ടാക്സിയിലോ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിൽ 9969777888 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പർ എസ്എംഎസ് അയക്കുക. നിങ്ങളുടെ സന്ദേശം സ്വീകരിച്ചിരിക്കുന്നുവെന്നും ജിപിആർഎസ് വഴി പൊലീസ് നിങ്ങളുടെ സ്ഥലം ട്രാക്ക് ചെയ്യുമെന്നും വിവരം ലഭിക്കും’.
ഹൈദരാബാദില്‍ യുവ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയാവുകയും അക്രമികളാല്‍ ചുട്ടുകൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദിയടക്കം വിവിധ ഭാഷകളില്‍ ഈ അറിയിപ്പ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. നിരവധിയാളുകളാണ് ഈ കുറിപ്പ് തങ്ങളുടെ അക്കൗണ്ടിലും പേജിലും ഗ്രൂപ്പുകളിലുമെല്ലാം പോസ്റ്റ് ചെയ്യുന്നത്.
പ്രചരണത്തിന്റെ വാസ്തവം
9969777888 എന്ന നമ്പര്‍ നിലവിലില്ല. അതിനാല്‍ ഈ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് വഞ്ചിതരാകരുതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2014ലെ അന്താരാഷ്ട്ര വനിത ദിനത്തിൽ മുംബൈ പൊലീസ് തുടക്കമിട്ട സംരംഭവുമായാണ് ഈ നമ്പർ ബന്ധപ്പെട്ടിരിക്കുന്നത്. ആയിടെ നടന്ന ബലാത്സംഗക്കൊലയ്ക്ക് ശേഷം മുംബൈ പൊലീസും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും ചേർന്ന് ആരംഭിച്ച ഉദ്യമത്തിന്റെ ഹെൽപ് ലൈൻ നമ്പറാണിത്. എന്നാല്‍ ഫലപ്രാപ്തിയിലെത്താത്തതിനാല്‍ ആ സംരംഭം 2017ൽ ഉപേക്ഷിച്ചു. ഡിസംബർ മൂന്നിന് ബാംഗ്ലൂർ സിറ്റി പൊലീസും ഹൈദരാബാദ് സിറ്റി പൊലീസും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ 9969777888 എന്ന നമ്പര്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഡിസംബർ ആറിന് ട്വിറ്ററിലൂടെ വിശദമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം