പെഗാസസ് ആരെയൊക്കെ ചോർത്തി? പ്രതിരോധത്തിലാകുന്ന കേന്ദ്രസർക്കാർ

പെഗാസസ് ആരെയൊക്കെ ചോർത്തി?  പ്രതിരോധത്തിലാകുന്ന കേന്ദ്രസർക്കാർ

മനുഷ്യാവകാശ പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും, അഭിഭാഷകരെയും ഏകാധിപത്യ സര്‍ക്കാരുകള്‍ ഇസ്രയേലി സര്‍വ്വയിലന്‍സ് കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഹാക്കിങ്ങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയില്‍ ഈ വാര്‍ത്ത കൂടുതല്‍ ഭീതിയുണര്‍ത്തുന്നതാകുന്നത് ടാര്‍ഗറ്റ് ചെയ്ത 300 മൊബൈല്‍ ഫോണുകളില്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിയുടെയും, അനേകം മാധ്യമ പ്രവര്‍ത്തകരുടെയും പേരുകള്‍ കൂടിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴാണ്.

ഇന്ത്യ. അസര്‍ബൈയ്ജാന്‍, ബഹ്‌റൈന്‍, കാസാകിസ്ഥാന്‍, മെക്‌സിക്കോ, മോറോക്കോ, റോവാന്‍ഡ, സൗദി അറേബ്യ, ഹംഗറി,യു.എ.ഇ എന്നിവയാണ് എന്‍,എസ്.ഒയുടെ കണ്‍സ്യൂമര്‍ എന്ന് തിരിച്ചറിഞ്ഞ പത്ത് സര്‍ക്കാരുകളെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ നാല്‍പത് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യധാര മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യടുഡെ, നെറ്റ് വര്‍ക്ക് 18, ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ലിസ്റ്റില്‍ പെടുന്നു.

ദ വയര്‍ പോലുള്ള സ്ഥാപനങ്ങളിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരും ലിസ്റ്റിലുണ്ട്. സര്‍ക്കാരിന്റെ നിരീക്ഷണത്തിന്റെ ഭീതിതമായ രൂപമാണ് പെഗാസസ് പ്രൊജക്ടിലൂടെ പുറത്തു വരുന്നത്. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരുമെന്ന് വയര്‍ പറയുന്നു.

ഐഫോണുകളെയും, ആന്‍ഡ്രോയ്ഡ് ഫോണുകളെയും ഇന്‍ഫെക്ട് ചെയ്യുന്ന ഈ മാല്‍വെയര്‍ മെസയ്ജുകളും, ഫോട്ടോകളും, ഇമെയിലുകളും എക്‌സ്ട്രാക്റ്റ് ചെയ്യും, കോളുകള്‍ റെക്കോഡ് ചെയ്യും. നിങ്ങളിപ്പോള്‍ എവിടെയാണ്, ആരെയെല്ലാം കണ്ടു, തുടങ്ങി എല്ലാം പെഗാസസിലൂടെ അറിയാന്‍ കഴിയും. അതിന് നിങ്ങളുടെ ഒരു ക്ലിക്ക്‌പോലും വേണ്ട.

എന്താണ് പെഗാസസ്?

ലോകത്തില്‍ ഇന്നോളം ഡെവലപ്പ് ചെയ്തിരിക്കുന്നതില്‍ ഏറ്റവും ശക്തമായ സ്‌പൈവെയറിന്റെ പേരുകളില്‍ ഒന്നാണ് പെഗാസസ്. നിങ്ങളുടെ ഫോണില്‍ പെഗാസസ് കടന്നു വന്നാല്‍ 24 മണിക്കൂറും നിങ്ങളുടെ ഓരോ ചലനങ്ങളും വീക്ഷിക്കാന്‍ പെഗാസസിലൂടെ സാധിക്കും.

ഫോണുകളെ സര്‍വ്വയിലന്‍സ് ഡിവൈസുകള്‍ ആക്കി പെഗാസസ് മാറ്റും. ഫോണുപയോഗിക്കുന്ന നിങ്ങള്‍ അറിയാതെ തന്നെ ക്യാമറയും മൈക്രോ ഫോണും ആക്ടീവാക്കാന്‍ കഴിയും. നിങ്ങളുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താം, പറയുന്നത് റെക്കോഡ് ചെയ്യാം,

ഐഫോണുകളെയും, ആന്‍ഡ്രോയ്ഡ് ഫോണുകളെയും ഇന്‍ഫെക്ട് ചെയ്യുന്ന ഈ മാല്‍വെയര്‍ മെസയ്ജുകളും, ഫോട്ടോകളും, ഇമെയിലുകളും എക്‌സ്ട്രാക്റ്റ് ചെയ്യും, കോളുകള്‍ റെക്കോഡ് ചെയ്യും. നിങ്ങളിപ്പോള്‍ എവിടെയാണ്, ആരെയെല്ലാം കണ്ടു, തുടങ്ങി എല്ലാം പെഗാസസിലൂടെ അറിയാന്‍ കഴിയും. അതിന് നിങ്ങളുടെ ഒരു ക്ലിക്ക്‌പോലും വേണ്ട. സീറോ ക്ലിക്ക് എന്നാണ് ഇതിന് പറയുക.

ഇസ്രയേലി കമ്പനി എന്‍.എസ്.ഒയാണ് പെഗാസസ് വികസിപ്പിച്ചെടുത്തത്. കോടിക്കണക്കിന് ഫോണുകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് പെഗാസസിനുണ്ട്. 2016 മുതല്‍ക്ക് തന്നെ പെഗാസസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

പെഗാസസ് പ്രോജക്ട് ഡാറ്റ

പാരീസ് ആസ്ഥാനമാക്കിയുള്ള ഫോര്‍ബിഡണ്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷനും ആംനസ്റ്റി ഇന്റര്‍നാഷണലിനും 2016 മുതല്‍ എന്‍.എസ്.ഒയുടെ ക്ലയിന്റ് ഉപയോഗിക്കുന്ന അമ്പതിനായിരത്തില്‍ പരം ഫോണ്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ എന്‍.എസ്.ഒയ്ക്ക് കൈമാറിയതാണ് ഈ നമ്പറുകള്‍.

അവരിത് പതിനാറില്‍ പരം മീഡിയ ഓര്‍ഗനൈസേഷന്‍സിന് കൈമാറുകയായിരുന്നു. 80 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തിച്ചു.

പ്രൊജക്ടിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണറായ ആംനസ്റ്റി സെക്യൂരിറ്റി ലാബ് ഫോറന്‍സിക് അനാലിസ് നടത്തി. ഈ അന്വേഷണത്തില്‍ ക്രിമിനലുകള്‍ക്കും ടെറസിസ്റ്റുകള്‍ക്കുമെതിരെ മാത്രം ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് എന്ന് എന്‍.എസ്.ഒ അവകാശപ്പെടുന്ന ഹാക്കിങ്ങ് സ്‌പൈവെയറിന്റെ ദുരുപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കുകയുള്ളു എന്നാണ്. ഇത് തന്നെയാണ് ഇന്ന് പല സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കുന്നതും.

67 സ്മാര്‍ട്ട് ഫോണുകളില്‍ ആംനസ്റ്റി ലാബ് പരിശോധന നടത്തിയതില്‍ 23 എണ്ണത്തിലും പെഗാസസ് ഇന്‍ഫെക്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, 14 എണ്ണത്തില്‍ അറ്റാക്കിനുള്ള ശ്രമങ്ങള്‍ കണ്ടെത്തി, ബാക്കിയുള്ള 30 എണ്ണത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ല. ഭൂരിഭാഗം കേസിലും ഫോണ്‍ മാറ്റിയിരുന്നു എന്നതാണ് കാരണം. എന്‍,എസ്.ഒയുടെ വാദങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ അറിയാതെ ഈ ചോര്‍ത്തല്‍ നടക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതിരോധത്തിലാകുന്നു?

എന്‍.എസ്.ഒയുടെ ക്ലയിന്റ് ലിസ്റ്റില്‍ എങ്ങിനെ ഇന്ത്യ ഉള്‍പ്പെട്ടു എന്ന സംശയം സ്വാഭാവികമാണ്.

എന്‍.എസ്.ഒയ്ക്ക് നാല്‍പത് രാജ്യങ്ങളിലായി അറുപതോളം ക്ലയിന്റുകള്‍ ഉണ്ട്. അവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും കമ്പനി പുറത്തുവിടില്ല. പിന്നെങ്ങനെ ഇന്ത്യയുടെ പേര് വന്നു എന്നല്ലേ.

1. ലീക്ക് ചെയ്യപ്പെട്ട അമ്പതിനായിരും ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

2. ലീക്ക് ചെയ്യപ്പെട്ട ഫോണ്‍ നമ്പറില്‍ ഇന്ത്യയില്‍ നിന്നുള്ള നമ്പറുകളും ഉണ്ട് എന്നത് വ്യക്തമാക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരും ക്ലയിന്റ് ആയേക്കാം എന്നതാണ്. കാരണം പരിശോധിച്ചുറപ്പിച്ച സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് അനുവദിക്കുകയുള്ളൂ എന്നാണ് എന്‍.എസ്.ഒ ആവര്‍ത്തിക്കുന്നത്

3. മൂന്നാമത്തെ തെളിവാണ് കൂടുതല്‍ ബലപ്പെടുത്തുന്നത്. ലീക്ക് ചെയ്യപ്പെട്ട നമ്പറുകള്‍ കേവലം ഡാറ്റ ബേസ് എന്നി പരിഗണിച്ചാല്‍ പോലും ഇന്ത്യയില്‍ നിന്ന്‌ ഫോറന്‍സിക് അനാലിസിസ് ചെയ്ത ഫോണുകളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തി.

മുന്നുറിലധികം ഫോണ്‍ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിയുടെയും, അനേകം മാധ്യമ പ്രവര്‍ത്തകരുടെയും പേരുകളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പറഞ്ഞതു പോലെ ഇന്ത്യയില്‍ നാല്‍പത് മാധ്യമപ്രവര്‍ത്തകരെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യടുഡെ, നെറ്റ് വര്‍ക്ക് 18, ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ ലിസ്റ്റില്‍ പെടുന്നു.

മുന്നുറിലധികം ഫോണ്‍ നമ്പറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിയുടെയും, അനേകം മാധ്യമ പ്രവര്‍ത്തകരുടെയും പേരുകളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീക്ക് ചെയ്ത ഡാറ്റയില്‍ ഉള്‍പ്പെട്ടു എന്നത് കൊണ്ട് മാത്രം ഫോണ്‍ പെഗാസസ് അറ്റാക്കിന് വിധേയമായോ എന്ന് പറയാനാകില്ല. അതിന് ഫോറന്‍സിക് പരിശോധന തന്നെ വേണം. പക്ഷേ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ പത്ത് ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അതായത് അറ്റാക്കിന് ശ്രമിച്ചതിന്റെയും വിജയകരമായി അറ്റാക്ക് നടത്തിയതിന്റെയും തെളിവുകള്‍. ഇവിടെ ഇന്ത്യന്‍ സര്‍ക്കാരും പ്രതിരോധത്തിലാകുന്നു. കാരണം സര്‍ക്കാരുകള്‍ക്കല്ലാതെ മറ്റാര്‍ക്കും പെഗാസസ് കൈമാറില്ലെന്നാണ് കമ്പനി തന്നെ വെളിപ്പെടുത്തുന്നത്.

എന്‍.എസ്.ഒ ലിസ്റ്റില്‍ ഫോണ്‍ നമ്പര്‍ ആഡ് ചെയ്തതിന് പിന്നാലെയാണ് നിരീക്ഷണവും ആരംഭിക്കുന്നത്. സമയവും, ഡേറ്റും പരിശോധിച്ചാണ് ഇത് വിലയിരുത്തിയത്. ലിസ്റ്റില്‍ നമ്പര്‍ ആഡ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം നിരീക്ഷണം ആരംഭിച്ചതിന്റെ തെളിവുകളും ഫോറന്‍സിക് പരിശോധനയില്‍ തെളിയുന്നു.

മാധ്യമ പ്രവര്‍ത്തക റോഹിണി സിംഗിന്റെ പേര് ലിസ്റ്റില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള തുടരെ തുടരെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ്‌ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള നിഖില്‍ മെര്‍ച്ചന്റിന്റെയും റിപ്പോര്‍ട്ടുകള്‍ ചെയ്തത് റോഹിണി സിംഗായിരുന്നു.

2018 ല്‍ വിവാദമായ റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന സമയത്താണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ സുഷാന്ത് സിംഗിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന നാലുമാധ്യമ പ്രവര്‍ത്തകരുടെയും ഒരു മുന്‍ മാധ്യമപ്രവര്‍ത്തകന്റയെും ഫോണ്‍ നമ്പറുകള്‍ ലിസ്റ്റില്‍ ഉണ്ട്.

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിഷിര്‍ ഗുപ്ത, എഡിറ്റോറിയല്‍ പേജ് എഡിറ്ററും മുന്‍ ബ്യൂറോ ചീഫുമായ പ്രശാന്ത് ജാ, ഡിഫന്‍സ് കറസ്‌പോണ്ടന്റ് രാഹുല്‍ സിംഗ് തുടങ്ങിയവരുടെ പേരുകളാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നുള്ളത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍

1. റിതിത ചോപ്ര- വിദ്യാഭ്യാസം, തെരഞ്ഞടുപ്പ് കമ്മീഷന്‍

2. മുസാമില്‍ ജലീല്‍- കശ്മീര്‍

3. സന്ദീപ് ഉണ്ണിത്താന്‍- ഇന്ത്യന്‍ മിലിറ്ററി

4. മനോജ് ഗുപത്- എഡിറ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ സെക്യൂരിറ്റി അഫയേഴ്‌സ്

5. എം.കെ വേണു

6. സിദ്ദാര്‍ത്ഥ് വരദരാജന്‍

7. ദേവിരൂപ മിത്ര

8പ്രേം ശങ്കര്‍ ജാ

9.സ്വാതി ചതുര്‍വേദി

10. വിജയിത സിംഗ് - ദ ഹിന്ദു

11. പ്രണോയ് ഗുഹ തകുര്‍ത്ത.

തുടങ്ങി നാല്‍പതിലധികം മാധ്യമ പ്രവര്‍ത്തകരുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്. മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെയ്‌സണ്‍ സി ക്യൂപ്പറിന്റെയും മാധ്യമ പ്രവര്‍ത്തകന്‍ ഗോപീ കൃഷ്ണന്റെയും പേരുകളും ലിസ്റ്റിലുണ്ട്.

2018 ഒക്ടോബറില്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഹനാന്‍ എലത്തറിന്റെ ഫോണ്‍ ഇസ്രയേലി കമ്പനി എന്‍.എസ്.ഒയുടെ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്തിരുന്നു. ഈ കൊലപാതകത്തിന് സഹായിച്ചത് പെഗാസസിലൂടെയുള്ള വിവരം ചോര്‍ത്തലുകളാണോ? ഇന്ത്യയിലേക്കും ഈ ചോദ്യങ്ങളുടെ കൂര്‍ത്തമുന നീളുന്നുണ്ട്

കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം

കെട്ടിച്ചമച്ച കഥകളാണ് വാര്‍ത്തകളിലൂടെ പ്രചരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പക്ഷേ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ വിരല്‍ ചൂണ്ടുന്നത് കേന്ദ്ര സര്‍ക്കാരിലേക്ക് തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ പുറത്തുവിട്ട വിവരാവകാശ രേഖകള്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കാന്‍ പര്യാപ്തമാണെന്നാണ് വിശദീകരണം.

എന്‍.എസ്.ഒയുടെ വിശദീകരണം

പെഗാസസ് പ്രോജക്റ്റിന്റെ മീഡിയ പങ്കാളികള്‍ പരിശോധിച്ച ആയിരക്കണക്കിന് ഫോണ്‍ നമ്പറുകളുടെ രേഖകള്‍ വിവിധ സര്‍ക്കാരുകളുടെ പെഗാസസ് ടാര്‍ഗെറ്റുകളുടെ പട്ടികയല്ല, പകരം ഒരു വലിയ സംഖ്യകളുടെ ഭാഗമാണെന്ന് എന്‍എസ്ഒ ഗ്രൂപ്പിന്റെ വിശദീകരണം.

ഫോണ്‍ നമ്പറുകള്‍ പരിശോധിച്ച കണ്‍സോര്‍ഷ്യവും എല്ലാ നമ്പറുകളും ടാര്‍ഗറ്റാകാമെന്ന് പറയുന്നില്ല എന്നിടത്ത് പെഗാസസിന്റെ ഈ വിശദീകരണം ദുര്‍ബലപ്പെടുകയാണ്. മാത്രവുമല്ല ലിസ്റ്റില്‍ തന്നെയുള്ള ഫോറന്‍സിക് പരിശോധന നടത്തിയ ഫോണുകളില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിട്ടുമുണ്ട്.

ഭയപ്പെടുത്തുന്ന ചില ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്

2018 ഒക്ടോബറില്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഭാര്യ ഹനാന്‍ എലത്തറിന്റെ ഫോണ്‍ ഇസ്രയേലി കമ്പനി എന്‍.എസ്.ഒയുടെ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്തിരുന്നു. ഈ കൊലപാതകത്തിന് സഹായിച്ചത് പെഗാസസിലൂടെയുള്ള വിവരം ചോര്‍ത്തലുകളാണോ? ഇന്ത്യയിലേക്കും ഈ ചോദ്യങ്ങളുടെ കൂര്‍ത്തമുന നീളുന്നുണ്ട്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വില്‍സണ്‍ന്റെ കംപ്യൂട്ടറില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഹാക്കര്‍ മുഖാന്തരം തിരുകി കയറ്റിയെന്ന് അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണല്‍ കണ്ടെത്തിയിരുന്നു.

റോണ വില്‍സണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ അനധികൃതമായി തിരുകി കയറ്റിയതെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്. ഇതെങ്ങനെ സാധ്യതമായി?

ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബു, അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമി തുടങ്ങിയവരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കെട്ടിച്ചമച്ചു എന്ന യുഎപിഎ തടവുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാദം ഇവിടെ ബലപ്പെടുകയാണ് സ്വകാര്യതയ്ക്ക് മേലുള്ള വലിയ ആരോപണം കേന്ദ്ര സര്‍ക്കാരിനെ അടിമുടി ഗ്രസിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്കും ഇന്ത്യന്‍ ജനത മറുപടി അര്‍ഹിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in