ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടി പത്ത് ലക്ഷത്തിലേറെ, പൂഴ്ത്തിവച്ച റിപ്പോര്‍ട്ടിന്റെ ചെലവ് പുറത്ത്

ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടി പത്ത് ലക്ഷത്തിലേറെ, പൂഴ്ത്തിവച്ച റിപ്പോര്‍ട്ടിന്റെ ചെലവ് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടിക്ക് മുകളില്‍ തുക. മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ പുറത്തുവിടാതെ ഫയലില്‍ വിശ്രമിക്കുകയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിശദമായി പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ, കെ.ബി വല്‍സലകുമാരി, അഭിനേത്രി ശാരദ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകര്‍ നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നതിന് എതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപയാണ് സര്‍ക്കാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 2018 ജൂലൈയില്‍ 5 ലക്ഷവും ജൂണില്‍ 5 ലക്ഷവും, സെപ്തംബറില്‍ 2 ലക്ഷവും, ഡിസംബറില്‍ 5 ലക്ഷവും കൈപ്പറ്റി. 2020 മാര്‍ച്ച് 31ന് 60 ലക്ഷം കൈപ്പറ്റിയതായും സാംസ്‌കാരിക വകുപ്പ് നല്‍കിയ വിവരാവകാശ രേഖയില്‍ വിശദീകരിക്കുന്നു. പത്ത് തവണയായി ജസ്റ്റിസ് ഹേമ ഒരു കോടിക്ക് മുകളില്‍ കൈപ്പറ്റിയെന്നും രേഖയില്‍ പറയുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്കായി സർക്കാർ ചിലവഴിച്ചത്:

സിനിമ മേഖല എന്നത് സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്ന ഒരു മേഖലയാണ്. അതിനാല്‍ ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് തന്നെ പുറത്ത് വരേണ്ടതാണെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല ദ ക്യുവിനോട് പറഞ്ഞത്.

എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടേബിള്‍ ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാനത് ചെയ്തു, സര്‍ക്കാരിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ ദ ക്യുവിനോട് പ്രതികരിച്ചത്.

രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെനിയമിക്കുന്നത്. ആ തരത്തില്‍ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ടാണെങ്കില്‍ കൂടി ആ ഭാഗങ്ങള്‍ ഒഴിവാക്കി ഹേമ കമ്മറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുകൊണ്ടുവരുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in