'സ്ഥിരം പറയുന്നത് പോലെ കുഞ്ഞ് പടമാണെന്ന് പറയുന്നില്ല'; ടൈസണ്‍ ആക്ഷന്‍ സോഷ്യല്‍ ത്രില്ലറെന്ന് പൃഥ്വിരാജ്

'സ്ഥിരം പറയുന്നത് പോലെ കുഞ്ഞ് പടമാണെന്ന് പറയുന്നില്ല'; ടൈസണ്‍ ആക്ഷന്‍ സോഷ്യല്‍ ത്രില്ലറെന്ന് പൃഥ്വിരാജ്

'ലൂസിഫര്‍', 'ബ്രോ ഡാഡി', 'എമ്പുരാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രമാണ് 'ടൈസണ്‍'. 'കെജിഎഫ്' നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ടൈസണും നിര്‍മ്മിക്കുന്നത്. താന്‍ സ്ഥിരം പറയുന്നത് പോലെ ടൈസണ്‍ ഒരു കുഞ്ഞ് പടമാണെന്ന് ഇത്തവണ പറയുന്നില്ല. ഇതൊരു ആക്ഷന്‍ സോഷ്യല്‍ ത്രില്ലറാണെന്ന് പൃഥ്വിരാജ് ദ ക്യുവിനോട് പറഞ്ഞു.

'ലൂസിഫറി'ന് ശേഷമാണ് ഹോംബാലെ ഫിലിംസ് ഒരു സിനിമ ഒരുമിച്ച് ചെയ്യാമെന്ന് തന്നോട് ആവശ്യപ്പെട്ടത്. മുരളി ഗോപി തന്നോട് പറഞ്ഞിട്ട് കുറേ നാളുകളായി മനസില്‍ ഉണ്ടായിരുന്ന കഥയായിരുന്നു ടൈസണിന്റേത്. ഇത് തീര്‍ച്ചയായും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് പറഞ്ഞത് :

ലൂസിഫര്‍ ഇറങ്ങിയതിന് ശേഷം ആദ്യം എന്നെ അപ്രോച്ച് ചെയ്ത വലിയ പ്രൊഡക്ഷന്‍ ഹൗസില്‍ ഒന്നായിരുന്നു ഹോംബാലെ. അവര്‍ കൊച്ചിയില്‍ വന്ന് എനിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് കെജിഎഫ്2ന്റെ വിതരണത്തെ കുറിച്ചൊക്കെ നമ്മള്‍ സംസാരിക്കുന്നത്. കെജിഎഫ് 2 അസോസിയേഷന്‍ രണ്ട് പേര്‍ക്കും അത്രയും ഗുണകരമായതുകൊണ്ടും അവരും ഞാനും ഭയങ്കര സന്തോഷത്തിലായിരുന്നു. അങ്ങനെ വീണ്ടും അവര്‍ ഒരുമിച്ചുള്ള സിനിമയെ കുറിച്ച് ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോള്‍ എന്റെ മനസില്‍ കുറേ നാളായിട്ടുള്ള ഒരു വിഷയമായിരുന്നു. മുരളി എന്നോട് പറഞ്ഞത്.

പിന്നെ ടൈസണ്‍ ഒരിക്കലും ലൂസിഫര്‍ പോലെയല്ല. അതില്‍ നിന്നും വളരെ വ്യത്യസ്തമായ സിനിമയാണ്. പക്ഷെ സ്ഥിരം പറയാറുള്ള കുഞ്ഞ് പടമാണ് എന്ന് ഞാന്‍ പറയുന്നില്ല. ടൈസണ്‍ ഒരു ആക്ഷന്‍ സോഷ്യല്‍ ത്രില്ലറാണ്. കഥ തന്നെ വ്യത്യസ്തമായ ലൊക്കേഷനുകള്‍ ആവശ്യപ്പെടുന്നുണ്ട്. തീര്‍ച്ചയായും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു സിനിമയായിരിക്കും.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയാണ് കേന്ദ്ര കഥാപാത്രമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in