'മറന്ന്‌ പോയ എന്റെ കുഞ്ഞ്‌ പുതിയ ജന്മമെടുത്ത്‌ തിരിച്ച്‌ വന്നു'; ചാക്കോച്ചന്റെ ദേവദൂതര്‍ ബോണസാണെന്ന്‌ ഔസേപ്പച്ചന്‍

'മറന്ന്‌ പോയ എന്റെ കുഞ്ഞ്‌ പുതിയ ജന്മമെടുത്ത്‌ തിരിച്ച്‌ വന്നു'; ചാക്കോച്ചന്റെ ദേവദൂതര്‍ ബോണസാണെന്ന്‌ ഔസേപ്പച്ചന്‍

പുതിയ ദേവദൂതര്‍ കേള്‍ക്കുമ്പോള്‍ തനിക്ക്‌ ആനന്ദനിര്‍വൃതിയാണെന്ന്‌ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. റെക്കോര്‍ഡിംഗ്‌ സമയത്ത്‌ ലഭിക്കുന്നത്‌ ഒരു കുഞ്ഞ്‌ ജനിക്കും പോലുള്ള അനുഭവമാണ്‌. മറന്ന്‌ പോയ ആ കുഞ്ഞ്‌, പുതിയ ജന്മം കിട്ടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച്‌ വരുന്ന സന്തോഷമാണ്‌ പാട്ട്‌ കേള്‍ക്കുമ്പോള്‍ ലഭിക്കുന്നത്‌. പുതുതായി അതിന്‌ വേണ്ടി ഒന്നും പണിപ്പെടാതെ തന്നെ കിട്ടുന്ന ഒരു ഫ്രീ ബോണസാണതെന്ന്‌ ദ ക്യു റെട്രോ റീല്‍സ്‌ എന്ന പരിപാടിയില്‍ ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു.



"പുതിയ ദേവദൂതര്‍ കേള്‍ക്കുമ്പോള്‍ ആനന്ദനിര്‍വൃതിയാണ്‌. കാരണം, റെക്കോര്‍ഡിംഗ്‌ മൊമന്റില്‍ നമുക്കുണ്ടാവുന്നത്‌ ഒരു കുഞ്ഞ്‌ ജനിക്കുന്നത്‌ പോലുള്ള അനുഭവമാണ്‌. കാലക്രമേണ അത്‌ മുഴുവനായും മറന്ന്‌ പോകും. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ അതിനൊരു ജന്മം കിട്ടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച്‌ വരുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്‌. കാരണം, അതിന്‌ വേണ്ടി ഒന്നും പുതുതായി ബുദ്ധിമുട്ടുകയോ പണിപ്പെടുകയോ ചെയ്‌തിട്ടില്ല. അത്‌ നമുക്ക്‌ ഫ്രീ ആയിട്ട്‌ കിട്ടുന്ന ബോണസാണ്‌. ആ ബോണസ്‌ നമ്മുടെ ഒറിജിനലിനേക്കാള്‍ കൂടുതലാണെന്ന്‌" ഔസേപ്പച്ചന്‍ പറഞ്ഞു.


"ദേവദൂതര്‍ ഒരു ഭയങ്കര എക്‌സ്‌പിരിമെന്റ്‌ ആയിരുന്നു. കാരണം, അതുവരെ മലയാളത്തില്‍ ഇത്രയും എൈഡന്റിക്കലായിട്ട്‌ റഗ്ഗെ കോര്‍ത്തിണക്കിയിട്ടില്ല. അതിനെന്നെ സഹായിച്ചത്‌ എന്റെ കൂടെയുണ്ടായിരുന്ന ഗിറ്റാറിസ്റ്റ്‌ ജോണ്‍ ആന്റണി ആയിരുന്നു. അദ്ദേഹം ഗിറ്റാറിന്‌ വേണ്ടി ജനിച്ച വ്യക്തിയായിരുന്നു, പക്ഷേ ഇന്നില്ല. ശരിക്കും ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ്‌ ഉണ്ടായിരുന്നെങ്കിലും വളരെ ചെറിയ റെക്കഗ്നിഷന്‍ മാത്രമേ അദ്ദേഹത്തിന്‌ കിട്ടിയിട്ടുള്ളു. ഇതിന്റെ ഒരു പാറ്റേണ്‍ മനസ്സിലുണ്ടായിരുന്നെങ്കിലും ഈണം കേട്ടിട്ട്‌ അദ്ദേഹമാണ്‌ എന്നോട്‌ പറയുന്നത്‌ ഇത്‌ റഗ്ഗെ സ്‌റ്റൈല്‍ ആണെന്ന്‌. അങ്ങനെ ആണെങ്കില്‍ അത്‌ പെര്‍ഫെക്ട്‌ ആയിട്ട്‌ ചെയ്യണമെന്ന്‌ തീരുമാനിച്ചു. അതിന്‌ സഹായമായിട്ട്‌ ശിവമണിയും കൂടി ഡ്രംസില്‍. കീബോര്‍ഡില്‍ എ ആര്‍ റഹ്മാന്‍. അങ്ങനെയൊരു ത്രില്ലില്‍ ഞാന്‍ തന്നെയാണ്‌ വയലിന്‍ വായിച്ച്‌ കണ്ടക്ട്‌ ചെയ്‌തത്‌. ആ ടീം സ്‌പിരിറ്റില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതാണ്‌. പിന്നെ ഭരതേട്ടന്‍, അദ്ദേഹമില്ലെങ്കില്‍ ഞാനില്ലയെന്നും" ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.



"ചാക്കോച്ചന്‍ ആ പാട്ടിനെ ഭംഗിയായി കൈകാര്യം ചെയ്‌തു, അത്‌ ചെയ്യിപ്പിച്ചത്‌ ഡയറക്ടറാണ്‌. ആ ഒരു തോട്ട്‌ അവര്‍ക്ക്‌ ഉണ്ടായത്‌ വലിയൊരു കാര്യമായി. അതിനൊരു ക്‌ളാസിക്‌ പിക്‌ചറൈസേഷന്‍ നല്‍കിയ ആളാണ്‌ ഭരതന്‍. അതത്രയും മനസ്സിലുറച്ചതുകൊണ്ടാണ്‌ ഇങ്ങനൊയൊരു പരിവേഷം കൊടുക്കുമ്പോള്‍ അത്‌ മനോഹരമാകുന്നത്‌. അതിന്റെ ചേരായ്‌ക, അതാണ്‌ അതിന്റെ ഏറ്റവും വലിയ ഭംഗിയെന്നും" ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in