'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ല'; നഞ്ചിയമ്മയ്‌ക്കൊപ്പമെന്ന് അല്‍ഫോണ്‍സ്

'നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ല'; നഞ്ചിയമ്മയ്‌ക്കൊപ്പമെന്ന് അല്‍ഫോണ്‍സ്

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച ഗായകന്‍ ലിനു ലാലിന് മറുപടിയുമായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ്. നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയെ പിന്തുണക്കുന്നുവെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല. വര്‍ഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, താന്‍ ഉദ്ദേശിച്ചത് മറിച്ച് നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനമെന്നും. ഇതാണ് തന്റെ കാഴ്ചപ്പാട് എന്നും അല്‍ഫോണ്‍സ് കുറിച്ചു. ഫേസ്ബുക്കില്‍ ലിനുവിന്റെ വീഡിയോയ്ക്ക് കീഴെയായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം.

ഇന്നലെയായിരുന്നു നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലിനു ലാലിന്റെ ഫേസ്ബുക്ക് ലൈവ്. ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നുമായിരുന്നു ലിനു ലാലിന്റെ ലൈവ്. ലൈവില്‍ കമന്റുകളായും അല്ലാതെയും നഞ്ചിയമ്മയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ലിനുലാല്‍ ലൈവില്‍ പറഞ്ഞത്.

ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോംഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതില്‍ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവര്‍ക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍. ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ വിളിച്ച് സ്റ്റുഡിയോയില്‍ കൊണ്ടുപോയി പാടിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താല്‍ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ പാട്ട് പാടാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മള്‍ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടന്‍ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവര്‍ക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ. അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in