'ജോജു നിഷേധി, മാപ്പ് പറയണം'; വീടിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

'ജോജു നിഷേധി, മാപ്പ് പറയണം'; വീടിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നടന്‍ ജോജു ജോര്‍ജിന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂരിലെ താരത്തിന്റെ വീടിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. ജോജുവിന്റെ വീട്ടിലേക്കുള്ള വഴിയില്‍ ബാരിക്കേഡ് വെച്ച് പൊലീസ് പ്രവര്‍ത്തരെ തടഞ്ഞു. ജോജു ജോര്‍ജ് നിഷേധിയാണെന്നും മാപ്പ് പറയണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. സംഭവത്തെ തുടര്‍ന്ന് പൊലീസ് ജോജു ജോര്‍ജിന്റെ വീടിന് മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ ജോജു പ്രതിഷേധമറിയിച്ചിതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. അതുവഴി യാത്ര ചെയ്യവെയാണ് ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. മണിക്കൂറുകളോളം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെതിരെ ജോജു വിമര്‍ശനം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ താരം സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഒടുവില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തു. താരം മദ്യപിച്ചിട്ടുണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോജുവിന്റെ വൈദ്യപരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

'ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരായി ചെയ്ത പ്രവൃത്തിയല്ല. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോ തെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയായിരുന്നു. ഇവിടെ ഹൈക്കോടതി വിധി പ്രകാരം റോഡ് ഉപരോധിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ സമരം ചെയ്യുന്നവരോട് ഇത് പോക്രിത്തരമാണെന്ന് പറഞ്ഞു. പക്ഷെ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ പാര്‍ട്ടിക്കോ എതിരായല്ല പറഞ്ഞത്. അതിന് ശേഷം ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എനിക്കെതിരെ പരാതി നല്‍കി. ഞാന്‍ മദ്യപിച്ചിരുന്ന ആള് തന്നെയാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. എന്നെ അവിടെ നിന്ന് പൊലീസാണ് രക്ഷിച്ചത്. പ്രതികരിച്ചതില്‍ എനിക്ക് അവിടുന്ന പണി കിട്ടി. എന്റെ വണ്ടി തല്ലി തകര്‍ത്തു.' എന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം ജോജു പ്രതികരിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in