മോഹന്‍ലാലിന് 'രാജാവിന്റെ മകന്‍' പോലെ ദുല്‍ഖറിന് 'കുറുപ്പ്'

മോഹന്‍ലാലിന് 'രാജാവിന്റെ മകന്‍' പോലെ ദുല്‍ഖറിന് 'കുറുപ്പ്'

മോഹന്‍ലാലിന് 'രാജാവിന്റെ മകന്‍' പോലെയാണ് ദുല്‍ഖറിന് 'കുറുപ്പെ'ന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. ആക്ടര്‍ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുല്‍ഖറിന്റെ പരിണാമമാണ് കുറുപ്പ്. സംവിധാനത്തിലും സംഗീതത്തിലും പെര്‍ഫോമന്‍സിലുമെല്ലാം ഒരു ഇന്റര്‍നാഷണല്‍ ത്രില്ലറിന്റെ സ്വഭാവം ചിത്രം പുലര്‍ത്തിയെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയില്‍ കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെര്‍ഫോമന്‍സിലുമെല്ലാം ഒരു ഇന്റര്‍നാഷണല്‍ ത്രില്ലറിന്റെ സ്വഭാവം പുലര്‍ത്താന്‍ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ സാധ്യതയില്‍ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്‌റ്റൈലും വാല്യൂസും അനുഭവിക്കാന്‍ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാല്‍ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസില്‍ പറഞ്ഞു. കുറുപ്പത് സ്‌ക്രീനില്‍ കാണിച്ചു തന്നു.

ദുല്‍ഖര്‍ അതിഗംഭീര പെര്‍ഫോമന്‍സാണ്. ആക്ടര്‍ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുല്‍ഖറിന്റെ പരിണാമമാണ് കുറുപ്പ്. രാജാവിന്റെ മകന്‍ ലാലേട്ടന് എന്തു ചെയ്‌തോ, ദുല്‍ഖറിനത് 'കുറുപ്പ്' ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ഗ്ലോബലാണ്. അത്യുജ്ജലമാണ് ഷൈന്‍ ടോം ചാക്കോ. വല്ലാതെ ഭയപ്പെടുത്തുന്ന വില്ലന്‍. ഷൈന്‍ നമ്മെ കൂടുതല്‍ അമ്പരപ്പിക്കും കഥാപാത്രങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും!

ബംഗ്ലന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ സത്യസന്ധമായ ഫീല്‍ സിനിമയ്ക്ക് നല്‍കുന്നു. സ്വഭാവികത സൃഷ്ടിക്കുന്ന സത്യസന്ധമായ നിറങ്ങള്‍. ആക്ച്വല്‍ ലൊക്കേഷനില്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥം എന്ന ഫീല്‍ കാഴ്ചയിലുടനീളം നല്‍കുന്നത് ബംഗ്ലന്റെ മിടുക്കാണ്. അടുത്ത സാബു സിറിളാണ് ബംഗ്ലന്‍!

കഥയുടെ മര്‍മ്മം അറിഞ്ഞുള്ള വിവേക് ഹര്‍ഷന്റെ ഷാര്‍പ്പ് എഡിറ്റിങ്. സംവിധായകന്‍ ശ്രീനാഥ് ഒരുപാട് റിസര്‍ച്ച് ചെയ്തിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടെന്നും സിനിമ കണ്ടാല്‍ മനസിലാകും. കാരണം എളുപ്പമല്ല, ഇങ്ങനെ ഒരു കഥ വര്‍ക്ക് ചെയ്യാന്‍. ആളുകളുടെ മനസില്‍ വാര്‍ത്തകളിലൂടെയും കേട്ടുകേള്‍വികളിലൂടെയും പലരീതിയില്‍ പതിഞ്ഞ ഒരു കഥയാണ്. വിശ്വാസയോഗ്യമായി ആ കഥ അവതരിപ്പിക്കല്‍ അത്ര എളുപ്പമല്ല. റിസര്‍ച്ചിന്റെ അത്യുത്സാഹം സംവിധാനത്തില്‍ കാണുന്നുണ്ട്. എല്ലാ ഫിലിം മേക്കേഴ്‌സിനും ഒരുകാര്യം കുറുപ്പ് പറഞ്ഞു തരുന്നുണ്ട്, അധികമായ റിസര്‍ച്ചും തളരാത്ത പ്രീപ്രൊഡക്ഷനും അളവില്ലാത്ത തയ്യാറെടുപ്പുകളും അത്യുഗ്രന്‍ സിനമയേ സംഭവിപ്പിക്കു!

കുറുപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങും ഇന്നവേറ്റീവായ പബ്ലിക് റിലേഷന്‍ രീതികളും മലയാള സിനിമയെ ലോക സിനിമ ലാന്‍ഡ്‌സ്‌കേപ്പില്‍ കൊണ്ടുപോകാന്‍ നമുക്കുള്ള ആഗ്രഹം നിറവേറ്റി. പാന്‍ഇന്ത്യ- ഗ്ലോബല്‍ ശ്രദ്ധ കുറുപ്പിന് ലഭിച്ചത് മലയാള സിനിമയുടെ നല്ല നാളെയാണ്. ശുഭ വാര്‍ത്തയാണ്. ദേശീയ- അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ത്രില്ലടിപ്പിക്കുന്ന വിജയങ്ങള്‍ ഇനിയും കുറിക്കാനാവട്ടെ. കുറുപ്പിന്റെ കണക്ക് പുസ്തകം ചരിത്രമാകും; ഉറപ്പ്.

സന്തോഷം ദുല്‍ഖര്‍, ഈ വലിയ ശ്രമത്തിന് ഇന്ധനം പകര്‍ന്നതിന്. സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിച്ചതിന്. സിനിമ കഴിഞ്ഞ് രാത്രി 12ന് പുറത്തിറങ്ങുമ്പോള്‍ ലേറ്റ്‌നൈറ്റ് ഷോയ്ക്കുള്ള തിരക്കായിരുന്നു പുറത്ത്.'

Related Stories

No stories found.
logo
The Cue
www.thecue.in