'ഒറ്റപ്പെടുത്തി, മാനസികമായി തളര്‍ത്തി, ആ പീഡനങ്ങളുടെ രക്തസാക്ഷിയായിരുന്നു തിലകന്‍'; വിനയന്‍

'ഒറ്റപ്പെടുത്തി, മാനസികമായി തളര്‍ത്തി, ആ പീഡനങ്ങളുടെ രക്തസാക്ഷിയായിരുന്നു തിലകന്‍'; വിനയന്‍

ഓര്‍മ്മ ദിനത്തില്‍ നടന്‍ തിലകനെ കുറിച്ചുള്ള കുറിപ്പുമായി സംവിധായകന്‍ വിനയന്‍. തിലകന്‍ അഭിനയകലയുടെ പെരുന്തച്ചനായിരുന്നുവെന്ന് വിനയന്‍ പറയുന്നു. ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും, അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍ ശക്തമായി പ്രതികരിക്കുകയും, ഒടുവില്‍ തളര്‍ന്നു പോകുകയും, എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ലെന്നും വിനയന്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

'ഇന്ന് തിലകന്‍ എന്ന മഹാനടന്റെ ഓര്‍മ്മദിനമാണ്. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല. കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍.. ശക്തമായി പ്രതികരിക്കുകയും.. ഒടുവില്‍ തളര്‍ന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല.

എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല. ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാന്‍... അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഓര്‍മ്മകള്‍ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ... അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍..'

Related Stories

No stories found.
logo
The Cue
www.thecue.in