'കൈതി 2' റിലീസിനെതിരെയുള്ള സ്റ്റേ റദ്ദാക്കി; രാജീവ് ഫര്‍ണാണ്ടസിന്റെ ഹര്‍ജി കോടതി തള്ളി

'കൈതി 2' റിലീസിനെതിരെയുള്ള സ്റ്റേ റദ്ദാക്കി; രാജീവ് ഫര്‍ണാണ്ടസിന്റെ ഹര്‍ജി കോടതി തള്ളി

കാര്‍ത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി2ന് എതിരെയുള്ള സ്റ്റേ റദ്ദാക്കി. സിനിമയുടെ ആദ്യ ഭാഗം വന്‍ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രം മോഷണമാണെന്ന് മലയാളിയായ രാജീവ് ഫെര്‍ണാണ്ടസ് ആരോപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന് സ്റ്റേ വന്നു.

സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രാജീവ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സിനിമയുടെ സ്റ്റേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

കൈതിയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നായിരുന്നു രാജീവ് ഫെര്‍ണാണ്ടസിന്റെ ആരോപണം, കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവല്‍ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിര്‍മാതാവ് അഡ്വാന്‍സ് തന്നിരുന്നു. ലോക്ക്ഡൗണിന് ഇടയില്‍ കൈതി ടിവിയില്‍ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രാജീവ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. എഴുതിയ കഥയുടെ കൈയെഴുത്ത് അടക്കമുള്ള രേഖകള്‍ കോടതിയില്‍ രാജീവ് സമര്‍പ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in