ഒൻപത് വർഷത്തെ കാത്തിരിപ്പാണ് കുറുപ്പ് എന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. ആദ്യ ചിത്രമായ സെക്കന്റ് ഷോ മുതലേ മനസിൽ ഉടലെടുത്ത കഥയാണ് കുറുപ്പെന്നും ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചു. തിരക്കഥ രചന മുതൽ സിനിമയുടെ ഫൈനൽ ഔട്ട്പുട്ട് വരെ എല്ലാ സാങ്കേതിക വശങ്ങളും ചേർന്ന സിനിമയാണെന്നും ശ്രീനാഥ്.
ശ്രീനാഥ് രാജേന്ദ്രന്റെ വാക്കുകൾ:
ഞാൻ ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചാക്കോയുടെ ഭാര്യ ഗർഭിണിയായിരുന്ന അതെ ആശുപത്രിയിൽ തന്നെയാണ് എന്റെ അമ്മയും എന്നെ ഉദരത്തിൽ പേറി പോയിരുന്നത്. ആദ്യ സിനിമ പൂർത്തിയാക്കുമ്പോഴേ കുറുപ്പിന്റെ കഥ സിനിമയാക്കണമെന്ന ചിന്ത എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു. പക്ഷെ ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് കുറുപ്പിനെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞത്.
‘കുറുപ്പ്’ പൂർത്തിയാക്കാൻ ജീവിതത്തിലെ ഒരുപാട് ഹീറോസ് എന്നോടൊപ്പം നിന്നു. കുറുപ്പ് ചെയാനുള്ള യാത്രയുടെ തുടക്കം അച്ഛൻ തന്ന പ്രേരണയിൽ നിന്നാണ്. എന്റെ സ്വപ്നം സാക്ഷാത്കരിച്ചത് കഥയും തിരക്കഥയുമെഴുതിയ ജിതിൻ, ഡാനിയൽ, അരവിന്ദൻ എന്നിവരാണ്. വളരെ വിദൂര സ്വപ്നമാണെന്നാണ് തുടക്കത്തിൽ ഞങ്ങൾ എല്ലാവരും കരുതിയിരുന്നത്. ദുൽഖർ സൽമാനോട് ഈ ഐഡിയ പറഞ്ഞതോടെയാണ് യഥാർഥ യാത്ര തുടങ്ങിയത്. ഈ പ്രോജക്റ്റ് സാധ്യമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ച് ഒപ്പം നിന്ന ദുൽഖർ ഇപ്പോൾ എന്റെ ജീവിതത്തിലെ ഹീറോയുമാണ്.
കുറുപ്പ് 1500 തിയറ്ററുകളിലായി നാളെ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും ചിത്രം റിലീസ് ചെയ്യുന്നു. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ട്. വൈഡ് റിലീസിനൊപ്പം 475 ഫാന്‍സ് ഷോകളും കുറുപ്പിനുണ്ട്.