'കണ്ണീരോടെ ഹാജറത്ത പറഞ്ഞു, ഇതാണ് നമ്മുടെ വല്ല്യാപ്പ'; വാരിയംകുന്നന്റെ കൊച്ചുമകളെ കുറിച്ച് തിരക്കഥാകൃത്ത് റമീസ്

'കണ്ണീരോടെ ഹാജറത്ത പറഞ്ഞു, ഇതാണ് നമ്മുടെ വല്ല്യാപ്പ'; വാരിയംകുന്നന്റെ കൊച്ചുമകളെ കുറിച്ച് തിരക്കഥാകൃത്ത് റമീസ്

വാരിയംകുന്നന്‍ എന്ന സിനിമക്ക് മുമ്പ് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ജീവചരിത്ര പുസ്തകം പുറത്തുവിടുന്ന വിവരം തിരക്കഥകൃത്ത് റമീസ് നേരത്തെ അറിയിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പ് ലഭിച്ച വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രമാണ് പുസ്തകത്തിന്റെ മുഖചിത്രം. ഒക്ടോബര്‍ 29ന് നടക്കുന്ന പുസ്തര പ്രകാശനത്തിന് വാരിയംകുന്നന്റെ കൊച്ചുമകള്‍ ഹാജറയെയും കുടുംബത്തിനെയും ക്ഷണിക്കാന്‍ റമീസ് കൊയമ്പത്തൂര്‍ പോയിരുന്നു. അവിടെ വെച്ച് തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് റമീസ്.

റമീസിന്റെ വാക്കുകള്‍:

'വാരിയംകുന്നത്ത് ഹാജറ..

ഒന്നര വര്‍ഷം മുമ്പാണ് ഞങ്ങള്‍ക്ക് വാരിയംകുന്നന്റെ ഫോട്ടോ ലഭിക്കുന്നത്. അന്ന് മുതലേ ആഗ്രഹിക്കുന്നതാണ് വാരിയംകുന്നന്റെ കോയമ്പത്തൂര്‍ ഉള്ള പരമ്പരയെ ഒന്ന് ചെന്നുകാണണം എന്നത്. ചെറുപ്രായത്തില്‍ തന്നെ ബ്രിട്ടീഷുകാരാല്‍ കോയമ്പത്തൂരിലേക്ക് നാടുകടത്തപ്പെട്ട വാരിയംകുന്നന്റെ മകന് അവിടെ ഉണ്ടായി വന്ന പരമ്പര.

അവരെ കാണണം എന്ന് അതിയായി ആഗ്രഹിക്കാന്‍ പ്രത്യേകകാരണവുമുണ്ട്. മലബാര്‍ സമരഗവേഷകനായ യൂസുഫലി പാണ്ടിക്കാട് വാരിയംകുന്നന്റെ ഫോട്ടോ കണ്ട ശേഷം പറഞ്ഞ ഒരു കാര്യമുണ്ട്. ''ഇത് വാരിയംകുന്നന്റെ കോയമ്പത്തൂര്‍ ഉണ്ടായിരുന്ന മകനെ പോലെ തന്നെ ഉണ്ട്. മാത്രമല്ല, ആ ഫാമിലിയില്‍ ഇന്നുള്ള പലര്‍ക്കും ഏതാണ്ട് ഇതേ ഛായയാണ്''. യൂസുഫലിക്ക ഞങ്ങള്‍ക്ക് അവരുടെയൊക്കെ ഫോട്ടോസ് കാണിച്ചുതന്നു. ഞങ്ങള്‍ക്കും ആ രൂപസാദൃശ്യം ബോധ്യപ്പെട്ടു. പിന്നീടൊരിക്കല്‍ എഴുത്തുകാരന്‍ പി സുരേന്ദ്രനും ഇതേ കാര്യം വാരിയംകുന്നന്റെ ഫോട്ടോ കണ്ട ശേഷം എന്നോട് പറഞ്ഞിട്ടുണ്ട്.

പക്ഷെ, കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരുപാട് ആഗ്രഹിച്ചിട്ടും ഞങ്ങള്‍ക്കവരെ കോയമ്പത്തൂര്‍ പോയി കാണാന്‍ സാധിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധികളും ലോക്ക്ഡൗണ്‍ പരിമിതികളും അതിന്റെ വലിയൊരു കാരണമായിരുന്നെങ്കില്‍ മറ്റു ചില തിരക്കുകള്‍ അതിനു ആക്കം കൂട്ടി. ഒടുവില്‍, മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ പോതന്നൂരിലേക്ക് പോവാന്‍ തന്നെ തീരുമാനിച്ചു. വാരിയംകുന്നന്റെ പരമ്പരയെ കുറിച്ച് വിശദമായി പഠിച്ച് 'സുപ്രഭാത'ത്തില്‍ ഫീച്ചര്‍ തയ്യാറാക്കിയിരുന്ന മുസ്താഖ് കൊടിഞ്ഞി ആയിരുന്നു ഞങ്ങളുടെ ഗൈഡ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ മകന്റെ മകള്‍ ഹാജറയുടെ വീട്ടിലേക്കായിരുന്നു യാത്ര.

ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്ക് ഹാജറയുടെ വീട്ടില്‍ അവരുടെ ഏതാണ്ട് മുഴുവന്‍ ബന്ധുക്കളും ഞങ്ങളെ കാണാനായി റെഡിയായി നില്‍പ്പുണ്ടായിരുന്നു. ഹാജറയുടെ ഭര്‍ത്താവിനും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പുറമേ അനിയത്തിയുടെ കുടുംബവും സഹോദരനുമെല്ലാം. സത്യത്തില്‍ ഞങ്ങളെ കാണാനല്ല, അവരുടെ വല്ല്യാപ്പാന്റെ ഫോട്ടോ കാണാനാണ് അവരെല്ലാവരും അവിടെ കാത്തിരുന്നിരുന്നത്. അവിടെയെത്തി ഒന്ന് രണ്ട് കുശലാന്വേഷണസംസാരം ആയപ്പൊത്തന്നെ ഫോട്ടോയെ കുറിച്ചുള്ള ആകാംക്ഷ സഹിക്കാന്‍ കഴിയാതെ അവര്‍ ഇങ്ങോട്ട് ചോദിച്ചു. ഞാന്‍ എന്റെ ബാഗില്‍ നിന്നും ഒരു കവര്‍ എടുത്തു പതിയെ ആ കവറില്‍ നിന്നും പുസ്തകം എടുത്തു അവരെ കാണിച്ചു..

ഹാജറാത്ത ആ ചിത്രത്തിലേക്ക് നോക്കി. അവരുടെ ചുണ്ടുകള്‍ വിറക്കുന്നത് ഞാന്‍ കണ്ടു. കണ്ണുകള്‍ നിറയുന്നു. അണക്കെട്ട് തുറന്ന പോലെ പെട്ടെന്ന് അതൊരു കണ്ണീര്‍പ്രവാഹമായി മാറി. തന്റെ ഓരോ ബന്ധുക്കള്‍ക്കും ആ ഫോട്ടോ ഹാജറാത്ത മാറിമാറി കാണിച്ചുകൊടുത്തു.. ''ഇതാണ് നമ്മുടെ വല്ല്യാപ്പ..'' അവര്‍ പറയുന്നുണ്ടായിരുന്നു. ഹാജറയുടെ കണ്ണീര്‍ ആ മുഴുവന്‍ പേരുടെ കണ്ണുകളിലേക്കും പടര്‍ന്നുപന്തലിച്ചു.

ഹാജറാത്ത സംസാരിച്ചു തുടങ്ങി. ''ഇതിനു മുന്നെ കുഞ്ഞഹമ്മദ് ഹാജിയുടേതാണ് എന്നും പറഞ്ഞ് രണ്ട് ഫോട്ടോകള്‍ നെറ്റില്‍ ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അതൊക്കെ കണ്ടപ്പൊ തന്നെ ഞാന്‍ എല്ലാരോടും പറഞ്ഞിരുന്നു. ഇത് നമ്മുടെ വല്ല്യാപ്പ അല്ല. ഈ മുഖം ആവാന്‍ ഒരു സാധ്യതയുമില്ല (ഇതിനു മുന്നേ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെയും ആലി മുസ്ലിയാരുടെ മകന്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെയും ഫോട്ടോസ് വാരിയംകുന്നന്റെ ഫോട്ടോ എന്ന പേരില്‍ പ്രചരിച്ചിരുന്നു). എന്നാല്‍ ഈ ഫോട്ടോ. ഇതില്‍ എനിക്ക് ആ സംശയമില്ല. എന്റെ എളാപ്പാനെ ഈ പ്രായത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഫോട്ടോയില്‍ (വാരിയംകുന്നന്റെ ഫോട്ടോ) കാണുന്ന പോലെ തന്നെയായിരുന്നു എളാപ്പാന്റെ മുഖം''..

അതിനു ശേഷം ഹാജറാത്ത കഥ പറഞ്ഞു തുടങ്ങി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അവര്‍ ആദ്യമായി കേള്‍ക്കാനിടയായ സാഹചര്യം.. പത്തുവയസ്സുകാരി ഹാജറ ഒരിക്കല്‍ അവരുടെ വല്ലിപ്പാന്റെ മടിയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു. ''വല്ലിപ്പാ, വല്ലിമ്മാക്ക് ഇവിടെ കുറെ ബന്ധുക്കളും മറ്റുമൊക്കെ ഉണ്ട്. ഇങ്ങക്കെന്താ ആരുല്ല്യാത്തത്?''. ഹാജറയുടെ വല്ലിപ്പ, വാരിയംകുന്നന്റെ മകന്‍ മറുപടി പറഞ്ഞു: ''ആരു പറഞ്ഞു എനിക്ക് ആരുമില്ലാന്ന്. എനിക്ക് എന്റെ നാട്ടില്‍ എല്ലാരുമുണ്ട്. എന്റെ വാപ്പ ആ നാട് ഭരിച്ചിരുന്ന ആളാണ്.'' കുഞ്ഞുഹാജറക്ക് അത് കേട്ട് കൗതുകമായി. അവിടുന്നങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായിരുന്നു. അത്രയും കാലം മനസ്സില്‍ മൂടിവച്ച കഥകള്‍ തന്റെ പേരക്കുട്ടിയെ മടിയില്‍ ഇരുത്തി ഒരു പിതാമഹന്‍ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി.. ഹാജറക്ക് എല്ലാം അറിയാം. പൂക്കോട്ടൂര്‍ യുദ്ധം നടന്നത്, പാണ്ടിക്കാട് ചന്തപ്പുര മറിച്ചിട്ടത്, ചേക്കുട്ടി അധികാരിയുടെ തലയറുത്തത്, മാളു ഹജ്ജുമ്മയെ കുറിച്ച്.. എല്ലാം.. ഒരു ചരിത്രപുസ്തകവും ഹാജറാത്ത ഇന്നോളം വായിച്ചിട്ടുണ്ടാവില്ല. അവര്‍ക്ക് മലയാളം വായിക്കാന്‍ പോലും അറിയില്ല. പക്ഷെ എന്നിട്ടും അവര്‍ക്ക് എല്ലാ കഥകളും അറിയാം. എല്ലാം വാരിയംകുന്നന്റെ കൈപിടിച്ചുനടന്ന ഓമനമകന്‍ തന്റെ പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്ത ദൃക്സാക്ഷിവിവരണങ്ങള്‍. ഏതൊരു ചരിത്രപുസ്തകത്തേക്കാളും ആധികാരികമായത് !

സംസാരത്തിനു ശേഷം വിഭവസമൃദ്ധമായ ലഞ്ച്. എല്ലാം കഴിഞ്ഞ് ഒരു ഗ്രൂപ് ഫോട്ടോയുമെടുത്ത് ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. അവിടെ ഉള്ള എല്ലാവരെയും 29നു മലപ്പുറത്ത് നടക്കുന്ന പുസ്തകപ്രകാശനചടങ്ങിലേക്ക് ക്ഷണിച്ചു. രണ്ട് മൂന്ന് ദിവസം അവിടെ തങ്ങി അവരുടെ വല്ല്യാപ്പ വിപ്ലവം നയിച്ച പ്രദേശങ്ങള്‍ ഒക്കെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. ''ഞങ്ങള്‍ക്കും ആ നാട് മുഴുവന്‍ കാണണമെന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഒരു പത്തിരുപത്തഞ്ച് പേര്‍ ഉണ്ട്. അത്രയും പേര്‍ക്കുള്ള യാത്രയും താമസവും മറ്റുമൊക്കെ നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടാവില്ലേ?'' മടിച്ചുമടിച്ചാണ് ഹാജറാത്ത ഇത് ചോദിച്ചത്. എനിക്ക് അത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. അവരറിയുന്നുണ്ടോ, വാരിയംകുന്നന്റെ പേരമക്കള്‍ മലപ്പുറത്ത് വന്നാല്‍ അവര്‍ക്ക് ആതിഥ്യമരുളാനായി മലപ്പുറത്തിന്റെ പൂമുഖവാതിലുകള്‍ മല്‍സരിച്ചു തുറക്കുകയായിരിക്കുമെന്ന്.

അവര്‍ക്ക് ശരിക്കും അറിയുന്നുണ്ടായിരിക്കുമോ, അവരുടെ വല്ല്യാപ്പ ഇന്നും ഈ നാടിന്റെ അടക്കാനാവാത്ത വികാരമാണെന്ന്..

ഇറങ്ങുമ്പോള്‍ ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. പുസ്തകം പ്രിന്റിനു പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി ഈ അനുഭവങ്ങളൊന്നും പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയില്ലല്ലോ. ദൈവം അനുഗ്രഹിച്ച് സെക്കന്‍ഡ് എഡിഷന്‍ വരുമ്പോള്‍ അതില്‍ ചേര്‍ക്കണം..

എന്തായാലും ഒക്ടോബര്‍ 29നു വൈകീട്ട്, വാരിയംകുന്നന് ഈ ഭൂമിയില്‍ നിലനില്‍ക്കുന്ന ഒരേയൊരു 'സ്മാരക'ത്തില്‍ വച്ച് 'സുല്‍ത്താന്‍ വാരിയംകുന്നന്‍' പ്രകാശനം ചെയ്യാനായി ഹാജറാത്തയും കുടുംബവും വരും. ഇന്ഷാ അല്ലാഹ്.

അവര്‍ വരട്ടെ. അവരുടെ പ്രപിതാമഹന്‍ വീരേതിഹാസം വിരിയിച്ച നാടിന്റെ മണല്‍ത്തരികള്‍ അവരുടെ കാല്‍പാദസ്പര്‍ശം അനുഭവിച്ചറിയട്ടെ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ വച്ച പുസ്തകം അവര്‍ തന്നെ ചരിത്രത്തിലേക്ക് ചേര്‍ത്തുവയ്ക്കട്ടെ. ഏതൊരു നാട്ടില്‍ നിന്നാണോ അവരുടെ വല്ല്യുപ്പ -വാരിയംകുന്നന്റെ മകന്‍- നാടുകടത്തപ്പെട്ടത്, അതേ നാട്ടിലേക്ക് മുഖ്യാതിഥികളായിക്കൊണ്ട് അവര്‍ തിരിച്ചുവരട്ടെ.

വാരിയംകുന്നന്റെ നാട്ടുകാര്‍ കാത്തിരിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in