റാംജിറാവുവില്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ, മുകേഷിനെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് പറഞ്ഞവരുണ്ട്: ലാല്‍

റാംജിറാവുവില്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ, മുകേഷിനെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് പറഞ്ഞവരുണ്ട്: ലാല്‍

റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മോഹന്‍ലാലിനെയാണ് ആദ്യം നായകനായി പരിഗണിച്ചിരുന്നതെന്ന് സംവിധായകന്‍ ലാല്‍. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്ന സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശമാണ് പുതിയ താരങ്ങളില്‍ എത്തിച്ചതെന്നും ലാല്‍. മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ആലോചനയെന്നും ലാല്‍. മനോരമ ഓണ്‍ലൈനിലാണ് ലാലിന്റെ പ്രതികരണം.

മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു എന്നും. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്.

തങ്ങളുള്‍പ്പെടെ രണ്ടാം നിര നടന്‍മാര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിംഗ് എന്നും മുകേഷ്. സിദ്ധിഖ് ലാല്‍ കൂട്ടുകട്ടിന്റെ ആദ്യ ചിത്രമായെത്തിയ റാം ജിറാവ് സ്പീക്കിംഗ് വലിയ വിജയമായിരുന്നു. ഫാസിലിനൊപ്പം ഔസേപ്പച്ചനും നിര്‍മ്മാണ പങ്കാളിയായിരുന്നു. സായ്കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ. മാന്നാര്‍ മത്തായി സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് ടു എന്നിങ്ങനെ തുടര്‍ഭാഗങ്ങളും ഈ സിനിമക്കുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in