മുല്ലപ്പെരിയാര്‍ വിഷയം; തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു

മുല്ലപ്പെരിയാര്‍ വിഷയം; തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു

മുലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രസ്താവനയാണ് പൃഥ്വിരാജിന്റേത് എന്നാണ് ബ്ലോക്ക് പ്രവര്‍ത്തകരുടെ വാദം.

അതേസമയം താരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി അറിയിച്ചു. തമിഴ് സിനിമയില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാളി താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് സ്വീകരിക്കണമെന്നും വേല്‍മുരുകന്‍ വ്യക്തമാക്കി.

കേരളത്തില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് പ്രതികരണമറിയിച്ചത്. വസ്തുതകളും കണ്ടെത്തലും എന്തുതന്നെയായാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഭരണസംവിധാനങ്ങളെ വിശ്വസിക്കാനേ സാധിക്കൂ, അവര്‍ ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിന്റെ ജലനിരപ്പ് നിലവില്‍ 136 അടി കഴിഞ്ഞതായാണ് വിലയിരുത്തല്‍. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക. നിലവില്‍ ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in