തിരുവോണ ദിനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന പീരിഡ് സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. തിരുവിതാംകൂര്‍ മഹാരാജാവിന്റെ റോളില്‍ അനൂപ് മേനോന്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
വിനയന്‍ പറയുന്നു
നടൻ അനൂപ് മേനോൻ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവിൻെറ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.
പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിൽ 1810 വരെ അവിട്ടം തിരുന്നാൾ മഹാരാജാവായിരുന്നു തിരുവിതാംകൂറിൻെറ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാർവ്വതി ഭായി തിരുവിതാംകൂറിൻെറ റീജൻറ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിൻെറ മഹാരാജാക്കൻമാർ ആയിരുന്നു. പൂർണ്ണമായും ഒരു ആക്ഷൻ ഒാറിയൻറഡ് ഫിലിം ആണങ്കിൽ കൂടി ഇൗ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്..
1812 ഡിസംബർ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമപ്പണിയും, അടിമക്കച്ചവടവും നിർത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളിൽ മാടുകളെ പോലെ പണിയെടുപ്പിക്കാൻ ഈ അടിമകൾ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികൾ ആ നിയമം കാറ്റിൽ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവിൽ 1854 ൽ ഉത്രം തിരുന്നാൾ മഹാരാജാവിൻെറ ശക്തമായ ഇടപെടൽ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിർത്തലാക്കാൻ... അതു പോലെ താണ ജാതിയിൽ പെട്ട സ്ത്രീകൾക്ക് മാറു മറയ്കാനുള്ള അവകാശം നൽകിക്കൊണ്ട് 1812ൽ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതർക്ക് ആ അവകാശം വേണ്ടരീതിയിൽ ഈനാട്ടിൽ ലഭ്യമാകുവാൻ...
നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്..
വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മെഗാ പ്രൊജക്ട് പത്തൊമ്പതാം നൂറ്റാണ്ട് 2022ല്‍ തിയറ്ററുകളിലെത്തും. സിജു വില്‍സണ്‍ 19ാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു അവതരിപ്പിക്കുന്നത്.
അറുപതോളം പ്രധാന കഥാപാത്രങ്ങൾ അണിനിരക്കുന്ന ഈ വലിയ ചരിത്ര സിനിമയുടെ തൊണ്ണൂറു ശതമാനവും ഷൂട്ടിംഗ് പൂർത്തി ആയതാണ്. ക്ലൈമാക്സ് ഭാഗം ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കി ഉള്ളത്.. കോവിഡിൻെറ കാഠിന്യം കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ചിത്രീകരണം നടക്കും. ശ്രി ഗോകുലം ഗോപാലനാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ നിർമ്മാതാവ്. അറുപതോളം ചരിത്ര കഥാപാത്രങ്ങളെ നിങ്ങളെ പരിചയപ്പെടുത്തിക്കഴിഞ്ഞ് കഴിയുന്നത്ര സാങ്കേതിക തികവോടെ അടുത്ത വർഷം "പത്തൊൻപതാം നൂറ്റാണ്ടു" മായി തീയറ്ററുകളിൽ എത്താൻ കഴിയുമെന്നു കരുതുന്നു
വിനയന്‍