ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡല്ല; ചില രേഖകള്‍ അന്വേഷിച്ച് പോയതെന്ന് എന്‍സിബി

ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡല്ല; ചില രേഖകള്‍ അന്വേഷിച്ച് പോയതെന്ന് എന്‍സിബി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡല്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ(എന്‍സിബി). മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ അന്വേഷിച്ച് പോയതാണെന്ന് എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ അറിയിച്ചു. ഷാരൂഖിന്റെ വീട്ടില്‍ പരിശോധന നടക്കുന്ന സമയത്ത് നടി അനന്യ പാണ്ഡേയുടെ വീട്ടിലും എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്നത്തില്‍ റെയ്ഡ് നടന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് മകനെ കാണാന്‍ ഷാരൂഖ് ജയിലില്‍ എത്തിയത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ മൂന്ന് ആഴ്ച്ചയായി ജയിലിലാണ്. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കാണാന്‍ ഷാറൂഖ് ജയിലില്‍ എത്തിയത്.

ഏകദേശം 20 മിനിറ്റോളം ഷാരൂഖ് ജയിലില്‍ ആര്യനുമായി സമയം ചെലവഴിച്ചു. അതിന് ശേഷം മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെയാണ് മടങ്ങി പോയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഷാരൂഖ് ഖാനും ഗൗരി ഖാനും മകനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് ഒരു പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റ് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Related Stories

No stories found.
logo
The Cue
www.thecue.in