വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കൂവെന്ന് എങ്ങനെ ആവശ്യപ്പെടും?: 'ചുരുളി'യെ പിന്തുണച്ച് ഹൈക്കോടതി

വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കൂവെന്ന് എങ്ങനെ ആവശ്യപ്പെടും?: 'ചുരുളി'യെ പിന്തുണച്ച് ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി റിലീസിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ ഭാഷ പ്രയോഗത്തെ മുന്‍നിര്‍ത്തിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്ന് ചുരുളി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചുരുളി സിനിമയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

ചിത്രത്തില്‍ ഒരു രീതിയിലും നിയമം ലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ആണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ചിത്രത്തിലെ ഭാഷാ പ്രയോഗത്തെ കുറിച്ചും ഹൈക്കോടതി പരമാര്‍ശം നടത്തി. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക? ആ ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയാണ് സംസാരിക്കുന്നതെന്നായിരുന്നു പരാമര്‍ശം. സിനിമയില്‍ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമെ ഹൈക്കോടതിക്ക് പരിശോധിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ അത്തരം കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. അതോടൊപ്പം സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡിജിപി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in