നാലരപ്പതിറ്റാണ്ടോളം ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ എനിക്ക് തുണയായി: 'ബറോസി'നെ കുറിച്ച് മോഹന്‍ലാല്‍

നാലരപ്പതിറ്റാണ്ടോളം ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ എനിക്ക് തുണയായി: 'ബറോസി'നെ കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകര്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധാനത്തെ കുറച്ച് മോഹന്‍ലാല്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. നാലരപ്പതിറ്റാണ്ടോളം താന്‍ കണ്ട് മനസിലാക്കിയ കാര്യങ്ങളാണ് ബറോസില്‍ തനിക്ക് തുണയായത്. സംവിധാനവും അഭിനയവും മാത്രമല്ല സംഘാടനവും തന്റെ ഉത്തരവാദിത്വമാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

നടനാകുന്ന സമയത്തെ ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നതാണ് സംവിധാനം എന്ന കല. അതിന്റെ ഉത്തരവാദിത്തങ്ങള്‍, സമഗ്രത, മാനസിക സംഘര്‍ഷങ്ങള്‍ എല്ലാമെല്ലാം. വ്യത്യസ്തരായ എത്രയെത്ര സംവിധായകരുടെ കീഴിലാണ് എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നത്. ഓരോരുത്തര്‍ക്കും ഓരോ രീതികള്‍, ഓരോ ഔട്ട്പുട്ടുകള്‍. ഇവര്‍ക്കെല്ലാം കീഴില്‍ അഭിനയിക്കുമ്പോഴും ഒരു നടനെന്ന നിലയില്‍ കഥാപാത്രത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടി എന്റേതായ അഭിപ്രായങ്ങള്‍ ഞാന്‍ പറയാറുണ്ടായിരുന്നു.

ഏതെങ്കിലും കാലത്ത് ഒരു സിനിമ സംവിധാനം ചെയ്തു കളയാം എന്ന വിചാരത്തോടെ പറയുന്നതല്ല അത്. ഒരു സൃഷ്ടിയുടെ ഭാഗമായി പൂര്‍ണമായും മുഴുകുമ്പോള്‍ സ്വയം ഉറഞ്ഞുവരുന്നതാണത്. ഇങ്ങനെ നാലരപ്പതിറ്റാണ്ടോളം ഞാന്‍ കണ്ടുകണ്ടു മനസിലാക്കിയ കാര്യങ്ങള്‍ ഇപ്പോഴെനിക്ക് തുണയാകുന്നുണ്ട്. ഒപ്പം അതാത് മേഖലകളിലെ അതിപ്രഗത്ഭരുടെ സഹായവും. സംവിധാനവും അഭിനയവും മാത്രമല്ല സംഘാടനവും എന്റെ തലയിലുണ്ട്. വിവിധ ദേശക്കാരായ വിവിധ ഭാഷക്കാരായ ഈ മനുഷ്യരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. അതൊരു വെല്ലുവിളി മാത്രമല്ല മനസിന് ആനന്ദം തരുന്ന കാര്യം കൂടിയാണ്.

ഒരു നടന്‍ സംവിധായകനായതു കൊണ്ടുള്ള ഒരു പ്രധാന ഗുണം ഓരോ അഭിനേതാക്കളേയും അവരുടെ ചെറിയ പ്രശ്നങ്ങളേ പോലും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ക്യാമറക്ക് മുന്നില്‍ ആദ്യമായി നില്‍ക്കുന്നവരുണ്ട്. അധികം പരിചയമില്ലാത്തവരുമുണ്ട്. ഓരോരുത്തര്‍ക്കും ഓരോ പ്രശ്‌നങ്ങളാണ്. അവയെല്ലാം എനിക്ക് മനസിലാവും. കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്. എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ എങ്ങനെ മറികടക്കാമെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in