'വെള്ളരിക്കാപ്പട്ടണം എന്ന പേര് എന്റെ സിനിമയുടേതായിരുന്നു'; മഞ്ജു വാര്യര്‍ക്കും സൗബിനും സംവിധായകന്റെ തുറന്ന കത്ത്

'വെള്ളരിക്കാപ്പട്ടണം എന്ന പേര് എന്റെ സിനിമയുടേതായിരുന്നു'; മഞ്ജു വാര്യര്‍ക്കും സൗബിനും സംവിധായകന്റെ തുറന്ന കത്ത്

മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും തുറന്ന കത്തയച്ച് സംവിധാകന്‍ മനീഷ് കുറുപ്പ്. മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന വെള്ളരിക്കാപ്പട്ടണം എന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ 2018ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ തന്റെ സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നത്.

ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച സമയത്താണ് മഞ്ജു വാര്യറെയും സൗബിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളരിക്കാപ്പട്ടണമെന്ന സിനിമ പ്രഖ്യാപിക്കുന്നത്. എങ്ങനെയാണ് താന്‍ രജിസ്റ്റര്‍ ചെയ്ത്, വര്‍ഷാവര്‍ഷം പുതുക്കുന്ന വെള്ളരിക്കാപ്പട്ടണം എന്ന പേര് നിങ്ങള്‍ക്ക് ലഭിച്ചത് എന്നാണ് മനീഷ് കുറുപ്പ് കത്തിലൂടെ ചോദിക്കുന്നത്. ചിത്രത്തിന്റെ പേര് മാറ്റാനും ഈ വിഷയത്തില്‍ ഇടപെടാനും മനീഷ് മഞ്ജു വാര്യരോടും സൗബിനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

മനീഷ് കുറുപ്പിന്റെ കത്ത്:

പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും അറിയാന്‍ ഒരു തുറന്ന കത്ത്.

മഞ്ജു ചേച്ചി, സൗബിക്കാ,

മനീഷ് കുറുപ്പ് എന്നാണ് എന്റെ പേര്. കഴിഞ്ഞ 10 വര്‍ഷമായി തമിഴിലും മലയാളത്തിലുമായി അസിസ്റ്റന്റ് ഫിലിം എഡിറ്റര്‍, ഫിലിം എഡിറ്റര്‍ എന്നീ ജോലികളുമായി സിനിമാ മേഖലയില്‍ ഉള്ളയാളാണ്. സിനിമ സംവിധാനം ചെയ്യണം എന്ന സ്വപ്നവുമായി 4 വര്‍ഷം മുന്‍പ് സ്‌ക്രിപ്റ്റുമായി പ്രൊഡ്യൂസറെ മീറ്റ് ചെയ്തപ്പോള്‍ അവര്‍ക്ക് എന്റെ സ്‌ക്രിപ്റ്റ് വേണം, പക്ഷെ മനീഷ് കുറുപ്പെന്ന ഡയറക്ടറെ ആവശ്യമില്ല. എന്റെ സംവിധാനത്തിലുള്ള എക്‌സ്പീരിയന്‍സ് ഇല്ലായ്മയാണ് കാരണമായി പറഞ്ഞത്.

അങ്ങനെ പ്രൊഡ്യൂസറെ വിശ്വസിപ്പിക്കുന്നതിനായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. 'വെള്ളരിക്കാപ്പട്ടണം' എന്ന പേരില്‍ 2018ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ (GUILD) സിനിമ രജിസ്റ്റര്‍ ചെയ്തു. ആ വര്‍ഷം തന്നെ സിനിമയിലെ ഒരു പാട്ടും ചിത്രീകരിച്ച് റിലീസ് ചെയ്തു.

പാട്ട് വൈറലായി. അതില്‍ നിന്നും ലഭിച്ച ഒരു ചെറിയ വരുമാനത്തില്‍ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. ക്യാമറയ്ക്കു പിന്നില്‍ ഞാനടക്കം വെറും 4 പേരാണ് ഷൂട്ടിന്റെ ഏറിയ പങ്കും ഉണ്ടായിരുന്നത്. ഒരു ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തില്‍ പോലും 15 പേര്‍ക്ക് മുകളില്‍ ഉണ്ടാവുമെന്നറിയാമല്ലൊ. അപ്പോഴാണ് ഞാനുള്‍പ്പെടെ 4 പേര്‍ ചേര്‍ന്നുള്ള ഷൂട്ട്. മേക്കപ്പും സിനിമാട്ടോഗ്രാഫിയും ഒഴികെ എല്ലാ ജോലികളും ഞാന്‍ ഒറ്റയ്ക്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സാമ്പത്തികമായും ഒരുപാട് യാതനകള്‍ അനുഭവിച്ചാണ് സിനിമ മുമ്പോട്ടു പോയത്.

2018ല്‍ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കുട്ടികളുടെ ക്രിസ്തുമസ് കരോള്‍ ടീസര്‍ മതവെറിയന്മാരുടെ ബഹളത്തേ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ആ വര്‍ഷത്തെ പ്രളയത്തില്‍ ആലപ്പുഴയ്ക്ക് സമീപം ഞങ്ങള്‍ ഒരുക്കിയ സെറ്റ് തകര്‍ന്നു. വീണ്ടും അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ സാമ്പത്തികമായി കഴിയാതെ വന്നപ്പോള്‍ വെള്ളരിക്കാപ്പട്ടണത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി.

2020ല്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ഷൂട്ട് വീണ്ടും ആരംഭിച്ചപ്പോഴാണ് കോറോണ ദുരന്തമായി എന്റെ വെള്ളരിക്കാപ്പട്ടണത്തിന് നേരെ വന്നത്. ലോക്ക് ഡൗണ്‍ മാറാന്‍ പിന്നെയും കാത്തിരിക്കുമ്പോഴാണ് ചേച്ചിയും സൗബിക്കയും അഭിനയിക്കുന്ന സിനിമയ്ക്ക് വെള്ളരിക്കാപ്പട്ടണം എന്നു പേരിട്ടതായി അറിയിപ്പ് വരുന്നത്. എങ്ങനെയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്ത്, വര്‍ഷാവര്‍ഷം പുതുക്കുന്ന വെള്ളരിക്കാപ്പട്ടണം എന്ന പേര് നിങ്ങള്‍ക്ക് ലഭിച്ചത്? അതിലുപരി എന്റെ മനസ്സില്‍ തോന്നിയത് മറ്റൊന്നാണ്.

ഒരു ഷോര്‍ട്ട് ഫിലിമിന് പേരിടുമ്പോള്‍ പോലും ഗൂഗിളിലും യൂട്യുബിലും പരിശോധിച്ച് ആ പേരില്‍ മറ്റൊന്നില്ലെന്ന് പിന്നണിക്കാര്‍ ഉറപ്പിക്കാറുണ്ട്. വെള്ളരിക്കാപ്പട്ടണം എന്ന് സേര്‍ച്ച് ചെയ്താല്‍ നസീര്‍ സാര്‍ അഭിനയിച്ച പഴയ സിനിമയും എന്റെ വെള്ളരിക്കാപ്പട്ടണത്തിലെ രണ്ടു പാട്ടുകളും നമുക്ക് മുമ്പില്‍ തെളിയും. ഇതൊന്നും നോക്കാതെ എങ്ങനെയാണ് ഇത്ര അലക്ഷ്യമായി ഒരു പേരിടുക? അതും മഞ്ജുചേച്ചിയെയും സൗബിക്കായെയും പോലുള്ള താരങ്ങളെ വച്ച്!

ഒരു തവണ മഞ്ജുചേച്ചി വഴി ഈ വിഷയം ഡയറക്ടര്‍ മഹേഷ് വെട്ടിയാറിനെ അറിയിച്ചതാണ്. അദ്ദേഹം പറഞ്ഞത് 'അദ്ദേഹത്തിന്റെ സിനിമ വലുതും ഇന്റര്‍നാഷണല്‍ ലെവലില്‍ ഉള്ളതുമാണ്, അതുകൊണ്ട് പേരു മാറ്റാന്‍ കഴിയില്ല. എന്റെ സിനിമ ചെറുതായതുകൊണ്ട് വെള്ളരിക്കാപ്പട്ടണം എന്ന പേര് ഞാന്‍ മാറ്റണം ' എന്നാണ്.

പാട്ടും റിലീസ് ചെയ്ത് ടൈറ്റില്‍ ഗ്രാഫിക്‌സും കഴിഞ്ഞ് റിലീസിന് തയ്യാറെടുക്കുന്ന ഞങ്ങള്‍ എങ്ങനെ പേരു മാറ്റണമെന്നാണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. സിനിമയുമായി OTT, ചാനല്‍ പ്ലാറ്റ്‌ഫോമുകളെ സമീപിക്കുമ്പോള്‍ അവര്‍ മഞ്ജുച്ചേച്ചിയുടെ സിനിമയെ പറ്റിയാണ് പറയുന്നത്. എനിക്ക് എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. കയ്യിലെ സമ്പാദ്യങ്ങളെല്ലാമെടുത്തും സുഹൃത്തുക്കളില്‍ നിന്നും മറ്റും കടം വാങ്ങിയുമാണ് ഈ സിനിമ തീര്‍ത്തത്. എന്നോടുള്ള വിശ്വാസത്തില്‍ പണം തന്നവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മനീഷ് കുറുപ്പെന്ന മനുഷ്യന് ജീവിക്കാന്‍ അര്‍ഹതയില്ലാതാകും.

ഇതുവരെയുള്ള ജീവിതത്തിന്റെ ഏറിയ ഭാഗവും സിനിമയ്ക്കായി മാറ്റിവെച്ച എനിക്ക് ഇന്നും എന്റെ മനസ്സിലുള്ള യഥാര്‍ത്ഥ സിനിമയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. എന്നെ വിശ്വസിച്ചു ജീവിക്കുന്ന ഒരു കുടുംബമുണ്ട്. വെള്ളരിക്കാപ്പട്ടണം എന്ന എന്റെ ഈ സിനിമ റിലീസ് ചെയ്തിട്ടു വേണം യഥാര്‍ത്ഥ സ്വപ്നത്തിലേക്ക് എത്താന്‍. അതിനിടയിലാണ് ഷൂട്ടു പോലും ആരംഭിക്കാത്ത, മഞ്ജുച്ചേച്ചിയും സൗബിക്കായും അഭിനയിക്കുന്ന സിനിമയുടെ പേര് എന്നെ വലച്ചത്. നിങ്ങള്‍ ആരെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എന്റെ അവസ്ഥ വളരെ പരിതാപകരമായി മാറും.

സൗബിക്കായെ നായകനാക്കിയുള്ള സിനിമ പ്ലാന്‍ ചെയ്താണ് 4 വര്‍ഷം മുന്‍പ് ഞാന്‍ പ്രൊഡ്യൂസറെ കണ്ടത്. അന്ന് സ്‌ക്രിപ്റ്റ് എഴുതാനും ഇംപ്രൊവൈസ് ചെയ്യാനുമായി അദ്ദേഹത്തിന്റെ സ്ഥലത്ത് മാസങ്ങളോളം താമസിപ്പിക്കുകയുമുണ്ടായി. എന്റെ സ്‌ക്രിപ്റ്റ് അവര്‍ സ്വീകരിച്ചു.

സൗബിന് പകരം മറ്റൊരു നായകനെയും എനിക്കു പകരം മറ്റൊരു സംവിധായകനെയും നിര്‍ദ്ദേശിക്കുന്ന നില വന്നപ്പോള്‍ ഞാന്‍ അയാളുടെ സ്ഥലത്തുനിന്നും ഇറങ്ങിപോകുകയാണ് ഉണ്ടായത്. അങ്ങനെയാണ് സംവിധാനത്തില്‍ എക്‌സ്പീരിയന്‍സ് തെളിയിക്കാന്‍ വെള്ളരിക്കപ്പട്ടണം എന്ന സിനിമയുമായി ഞാന്‍ ഇറങ്ങിയത്.

നിങ്ങള്‍ രണ്ടുപേരും വിഷയത്തില്‍ ഇടപെടും , എന്നെ സഹായിക്കും എന്ന വിശ്വാസത്തോടെ,

മനീഷ് കുറുപ്പ്

Related Stories

No stories found.
logo
The Cue
www.thecue.in