ഞാന്‍ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും പറയേണ്ടി വരുന്നത് ഗതികേടാണ്: മാലാ പാര്‍വതി

ഞാന്‍ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും പറയേണ്ടി വരുന്നത് ഗതികേടാണ്:  മാലാ പാര്‍വതി

സ്വന്തം മരണത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് നടി മാലാ പാര്‍വതി. ചില ഇംഗ്ലീഷ് വെബ്‌സൈറ്റുകളിലാണ് മാല പാര്‍വതി മരണപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. വ്യാജ വാര്‍ത്ത കാരണം തനിക്ക് രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ നഷ്ടപ്പെട്ടുവെന്ന് മാലാ പാര്‍വതി പറയുന്നു.

വ്യാജ വാര്‍ത്ത ജോലിയെ ബാധിക്കുമ്പോഴാണ് പ്രശ്‌നം. ഇതുകൊണ്ട് നമ്മുടെ ജോലി തടസപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് ഉള്ളത്. പ്രത്യേകിച്ച് അത് ഇംഗ്ലീഷില്‍ വരുമ്പോള്‍ അതിന് വേറെ ഒരു ഉദ്ദേശവുമില്ലെന്ന് മാലാ പാര്‍വതി ദ ക്യുവിനോട് പ്രതികരിച്ചു. സംഭവത്തില്‍ പരാതി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

മാലാ പാര്‍വതിയുടെ വാക്കുകള്‍:

ജനുവരി 5ന് എന്റെ അച്ഛന്‍ മരിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് ഒരു ഓണ്‍ലൈന്‍ മീഡിയ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ടായിരുന്നു. 'മാലാ പാര്‍വതിക്ക് ഉറക്കത്തില്‍ സംഭവിച്ചത്, സിനിമ ലോകം ഞെട്ടും', അങ്ങനെ എന്തോ ആയിരുന്നു തലക്കെട്ട്. ഞാന്‍ അത് കാര്യമായി എടുത്തില്ല. ഞാന്‍ അത് ഫെയ്‌സ്ബുക്കില്‍ വെറുതെ ഷെയര്‍ ചെയ്ത് തമാശയാക്കി കളഞ്ഞു. ലീഷര്‍ കഫേ എന്നാണ് ഓണ്‍ലൈന്‍ മീഡിയയുടെ പേര്. അന്ന് എന്നോട് ഒരുപാട് പേര്‍ പറഞ്ഞു, ഈ വാര്‍ത്ത് വേറെയും മീഡയകളിലുണ്ട് അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന്. അച്ഛന്റെ മരണവാര്‍ത്തെയക്കാളും പാര്‍വ്വതിയുടെ മരണവാര്‍ത്തയാണല്ലോ കാണുന്നത് എന്നും പലരും അന്ന് പറഞ്ഞിരുന്നു.

പക്ഷെ ഇത് ഇംഗ്ലീഷിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത പോകുമ്പോഴാണ് പ്രധാന പ്രശ്‌നം. കാരണം മലയാളികള്‍ക്ക് അറിയാമല്ലോ ഞാന്‍ മരിച്ചിട്ടുണ്ടോ ഇല്ലെ എന്ന്. പക്ഷെ കേരളത്തിന് പുറത്തുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് അതൊന്നും അറിയണമെന്നില്ല. കാരണം ഞാന്‍ വെറുമൊരു ആര്‍ട്ടിസ്റ്റ് അല്ലേ.

എന്നെ സ്ഥിരമായി വര്‍ക്കിന് വിളിക്കുന്ന ഒരു കാസ്റ്റിങ്ങ് ഏജന്റ് ഉണ്ട്. അവര്‍ എന്നെ വിളിക്കാതിരിക്കുകയായിരുന്നു. ഞാന്‍ കഴിഞ്ഞ ദിവസം എന്റെ വാട്ട്‌സ്ആപ്പ് ഡിപി മാറ്റിയിരുന്നു. കുറച്ച് ദിവസമായി ഞാന്‍ അച്ഛന്റെ മരണ ഫോട്ടോയാണ് ഇട്ടിരുന്നത്. അത് മാറ്റിയപ്പോഴാണ് ഈ ഏജന്റ് എന്നെ വിളിക്കുന്നത്. അപ്പോഴാണ് അവര്‍ എന്നോട് ഈ വാര്‍ത്തയെ കുറിച്ച് പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നത് അറിയാത്തതുകൊണ്ട് ഞങ്ങള്‍ വിളിക്കാതിരിക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.

ഇത് തമാശയാക്കണോ, എന്ത് ചെയ്യണം എന്ന് അറിയല്ല. പക്ഷെ വ്യാജ വാര്‍ത്തകള്‍ നമ്മുടെ ജോലിയെ ബാധിക്കുമ്പോഴാണ് പ്രശ്‌നം. ഇതുകൊണ്ട് നമ്മുടെ ജോലിയെ തടസപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ്. പ്രത്യേകിച്ച് അത് ഇംഗ്ലീഷില്‍ വരുമ്പോള്‍ അതിന് വേറെ ഒരു ഉദ്ദേശവുമില്ല. പുറത്തുള്ളവര്‍ ഇതിന്റെ സത്യാവസ്ഥ തേടിപോകണമെന്നില്ലല്ലോ. ഇതിന് മുമ്പ് എനിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് ഒന്നും ഇത് വരെ ഗുണമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് പരാതി കൊടുക്കണോ എന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in