'പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ, എന്നിട്ടും മനസ്സിലായില്ലേ?'; 
അഗ്നിപഥില്‍ കേന്ദ്രത്തിന് പിഴവ് പറ്റിയെന്ന് മേജര്‍ രവി

'പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ, എന്നിട്ടും മനസ്സിലായില്ലേ?'; അഗ്നിപഥില്‍ കേന്ദ്രത്തിന് പിഴവ് പറ്റിയെന്ന് മേജര്‍ രവി

അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. ഈ വിഷയത്തില്‍ സൈന്യത്തിലെ ഉന്നത ഉദ്യേഗസ്ഥരുമായി ഒരു തുറന്ന ചര്‍ച്ച കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇത് രാജ്യസുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും മേജര്‍ രവി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

ഇതിനകത്ത് ഗൗരവമായ ചര്‍ച്ച നടത്തേണ്ടത് വിരമിച്ച ആര്‍മി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിംഗില്‍ അഗ്രഗണ്യരാണ്. അവര്‍ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേര്‍ സിയാച്ചിനിലോ ഗല്‍വാന്‍ മേഖലയിലോ പോയിട്ടുണ്ട്. കുറഞ്ഞത് പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ. എന്നിട്ടും അദ്ദേഹത്തിനിത് മനസ്സിലായില്ലേ. ഇവിടെ ഒരു പേപ്പറു കൊണ്ടങ്ങ് സമര്‍പ്പിച്ച് ഗുണകരമാണെന്ന് പറഞ്ഞാല്‍ ഗുണമല്ല ഇതില്‍ ദേശീയ സുരക്ഷ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയാന്‍ ചങ്കൂറ്റമുള്ള സ്റ്റാഫുകള്‍ കൂടെ വേണം,' മേജര്‍ രവി പറഞ്ഞു.

അതേസമയം പ്രതിഷേധത്തിന്റെ പേരില്‍ കലാപാന്തരീക്ഷം ഉണ്ടാകുന്നത് വെച്ച്പൊറുപ്പിക്കാനാവില്ല. നികുതി കൊടുക്കുന്ന പൊതുമുതല്‍ നശിപ്പിക്കുന്നത് ശരിയല്ലെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.

മേജര്‍ രവി പറഞ്ഞത്:

ഈ പ്രതിഷേധം ചെയ്യുന്ന ആളുകള്‍ ആദ്യം ഒരു കാര്യം മനസിലാക്കണം. നിങ്ങള്‍ എന്തിനാണ് പ്രതിഷേധം ചെയ്യുന്നത് ഇവിടെ കുട്ടികള്‍ക്ക് ജോലി കൊടുക്കാതെ ഇരിക്കുന്നില്ല, അവര്‍ക്ക് ജോലി കൊടുക്കുന്നുണ്ട്. നിങ്ങള്‍ എന്തെങ്കിലും മനസിലാക്കിയിട്ടാണോ ഈ പ്രതിഷേധം നടത്തുന്നത്. എനിക്ക് അഗ്‌നിപഥ് പദ്ധതിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഞാന്‍ ഇതിനെ എതിര്‍ക്കുന്നുമില്ല പിന്തുണയ്ക്കുന്നുമില്ല. പക്ഷെ എന്റെ അഭിപ്രായം ഞാന്‍ വ്യക്തമാക്കുന്നുണ്ട്.

എന്റെ ആശങ്ക നാല് വര്‍ഷം കൊണ്ട് ഈ കുട്ടികളെ പരിശീലിപ്പിച്ച് ഒരു യഥാര്‍ത്ഥ പട്ടാളക്കാരനാക്കാനാവില്ല എന്നതാണ്. നമുക്ക് എയര്‍ഫോഴ്‌സിന്റെ കാര്യമെടുക്കാം. അവിടുത്തെ ടെക്‌നിക്കല്‍ ജോലികള്‍ മുഴുവന്‍ ചെയ്യുന്നത്, ഒരു എയര്‍ക്രാഫ്റ്റിനെ ഫൈറ്റ് ജെറ്റ് ആക്കുന്നത് മുഴുവന്‍ ഓഫീസേഴ്‌സ് അല്ല. ഈ ജവാന്‍ റാങ്കിലുള്ള ആളുകളാണ്. അവരുടെ ഉത്തരവ് കിട്ടിയാല്‍ മാത്രമാണ് ഓഫീസേഴ്‌സ് അടക്കം ഫ്ളൈ ചെയ്യാന്‍ പോകുന്നത്.

ഈ പറയുന്ന ടെക്‌നിക്കല്‍ ക്വാളിഫിക്കേഷന്‍ 6 മാസം കൊണ്ടും രണ്ട് വര്‍ഷം കൊണ്ടും ഉണ്ടാക്കി കൊടുക്കാന്‍ സാധിക്കില്ല. അതൊരു സത്യാവസ്ഥയാണ്. അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് ഈ നാല് വര്‍ഷം കൊണ്ട് എന്താണ് നേടാന്‍ പോകുന്നതെന്ന്.

രണ്ടാമത്തെ കാര്യം, പട്ടാളത്തിലേക്ക് ആരൊക്കെ വരുന്നു, ആരൊക്കെ പോകുന്നു എന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ പറ്റില്ല. ഞാന്‍ ആരൊക്കെയോ പറയുന്നത് കേട്ടു, ഇത് ആര്‍എസ്എസ്‌കാരുടെ അജണ്ടയാണെന്ന്. എല്ലാവരെയും പട്ടാളത്തില്‍ ചേര്‍ത്തിക്കൊണ്ട്, ഹിന്ദു ആക്കാനോ ആര്‍എസ്എസ്‌കാരനാക്കാനോ ഉള്ള ട്രെയ്‌നിങ്ങാണെന്ന്.

ഇവരോട് എനിക്ക് ഒരു കാര്യമെ ചോദിക്കാനുള്ളു. ഈ രാജ്യത്ത് ഫണ്ടമെന്റല്‍ തീവ്രവാദികളായിട്ടുള്ള പല ഗ്രൂപ്പുകളും ഉണ്ട്. അപ്പോള്‍ ആ ഗ്രൂപ്പില്‍ നിന്നും ആളുകള്‍ ഇതിനകത്തേക്ക് വന്ന് ഈ നാല് വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് പുറത്തേക്ക് പോയാല്‍ അവര്‍ എന്തായിരിക്കും, വെല്‍ ട്രെയിന്‍ഡ് മിലിറ്റന്‍സ് ആവില്ലെ.

പിന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ജനറല്‍ വി.കെ സിംഗിനെ പോലുള്ള ആളുകളെ കഴിഞ്ഞ രണ്ട് വര്‍ഷമായി വിളിച്ചിട്ടില്ല. അദ്ദേഹം വിരമിച്ച ഒരു ആര്‍മി ചീഫാണ്. സേവനത്തിലുള്ള ഓഫീസേഴ്‌സ് പ്രധാനമന്ത്രി അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നത് മുഴുവനായും കേള്‍ക്കും. അതല്ല വേണ്ടത്. ഒരു തുറന്ന ചര്‍ച്ചയാണ് വേണ്ടത്. ഇതുകൊണ്ട് എന്താണ് നഷ്ടം, എന്താണ് ലാഭം.

ലാഭം എന്നത് ചിലപ്പോള്‍ പെന്‍ഷന്‍ കൊടുക്കേണ്ട എന്നതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷെ ഈ നാല് വര്‍ഷത്തില്‍ നിങ്ങള്‍ ഒരു വ്യക്തിക്ക് വേണ്ടി ചിലവാക്കുന്നത് നാല് ലക്ഷവും, പിന്നെയുള്ള രണ്ട് വര്‍ഷം ഏകദേശം ആറ് ലക്ഷത്തിന് മുകളിലുമാണ്. എല്ലാം കൂടി ഏകദേശം 33 ലക്ഷം രൂപ ഇവര്‍ക്ക് കയ്യില്‍ കിട്ടുന്നുണ്ട്. തൊഴില്‍ ഇല്ലായ്മയുടെ സമയത്ത് അത് നല്ല കാര്യം തന്നെയാണ്.

പക്ഷെ എനിക്ക് പറയാനുള്ളത്, പുറം രാജ്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്, യുവാക്കളെ നല്ല പൗരന്‍മാരാക്കാനെല്ലാം വേണ്ടിയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയും. പക്ഷെ അവര്‍ അവരുടെ റെഗുലര്‍ ആര്‍മിയിലെ ആളുകളുടെ എണ്ണം കുറയ്ക്കുന്നില്ല. പക്ഷെ ഇവിടെ ആര്‍മിയിലെ ആളുകളുടെ എണ്ണം കുറച്ചു കൊണ്ടാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഒരുപാട് പേര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു, ഞങ്ങള്‍ ഫിസിക്കല്‍ ടെസ്റ്റിലെല്ലാം ഫിറ്റാണ്. പക്ഷെ എഴുത്ത് പരീക്ഷയുടെ തീയതി മാത്രം തന്നിട്ടില്ലെന്ന്. ഈ ഒരു പ്ലാനിങ്ങ് നടക്കുന്നത് കൊണ്ടായിരിക്കാം അത് കൊടുക്കാതിരുന്നത്. ഇതുകൊണ്ട് എത്ര കുട്ടികളുടെ ഭാവിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അവരുടെ പ്രായപരിധി കഴിഞ്ഞാല്‍ അത് ഭാവിയെ ബാധിക്കും. പിന്നെ ഈ പ്രതിഷേധങ്ങള്‍ തുടങ്ങിയിരിക്കുന്നത് ബീഹാറില്‍ നിന്നാണ്. അവിടെ പ്രീ റിക്രൂട്ട്‌മെന്റിന്റെ വലിയൊരു മാഫിയയുണ്ട്.

ഇതിനകത്ത് ഗൗരവമായ ചര്‍ച്ച നടത്തേണ്ടത് വിരമിച്ച ആര്‍മി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിംഗില്‍ അഗ്രഗണ്യരാണ്. അവര്‍ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേര്‍ സിയാച്ചിനിലോ ഗല്‍വാന്‍ മേഖലയിലോ പോയിട്ടുണ്ട്. കുറഞ്ഞത് പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ. എന്നിട്ടും അദ്ദേഹത്തിനിത് മനസ്സിലായില്ലേ. ഇവിടെ ഒരു പേപ്പറു കൊണ്ടങ്ങ് സമര്‍പ്പിച്ച് ഗുണകരമാണെന്ന് പറഞ്ഞാല്‍ ഗുണമല്ല ഇതില്‍ ദേശീയ സുരക്ഷ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയാന്‍ ചങ്കൂറ്റമുള്ള സ്റ്റാഫുകള്‍ കൂടെ വേണം.

മോദിജിയെ വലിയ തോതില്‍ പിന്തുണയ്ക്കുന്നയാളാണ്. പക്ഷെ ഇവിടെ എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്. അത് നമ്മളിലാരെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കില്‍ എങ്ങനെയാണ്. അതേസമയം തന്നെ കലാപം ഉണ്ടാക്കുന്നവരെ ഒരിക്കലും വിടാന്‍ പറ്റില്ല. ട്രെയി്‌നടക്കം കത്തുന്ന സമയത്ത് നമുക്ക് ചങ്കിടിപ്പാണ്. നമ്മള്‍ നികുതി കൊടുക്കുന്ന പൊതുമുതല്‍ നശിപ്പിക്കുന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല.

Related Stories

No stories found.
logo
The Cue
www.thecue.in