'കുറുപ്പിന്റെ തള്ളിക്കയറ്റം കാണുമ്പോള്‍ ഡിസംബര്‍ 2ന് എന്ത് സംഭവിക്കുമെന്ന ഭയമാണ്'; മരക്കാറിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍

'കുറുപ്പിന്റെ തള്ളിക്കയറ്റം  കാണുമ്പോള്‍ ഡിസംബര്‍ 2ന് എന്ത് സംഭവിക്കുമെന്ന ഭയമാണ്'; മരക്കാറിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ റിലീസോടെ കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. തിങ്കളാഴ്ച്ച വരെ കേരളത്തിലെ 500ഓളം തിയേറ്ററുകള്‍ ഹൗസ് ഫുള്‍ ആയിരിക്കുകയാണ്. കുറുപ്പ് സിനിമയ്ക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റം കാണുമ്പോള്‍ മരക്കാര്‍ റിലീസ് ചെയ്യുന്ന ഡിസംബര്‍ 2ന് എന്ത് സംഭവിക്കുമെന്ന ഭയമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

'കുറുപ്പിന്റെ തള്ളിക്കയറ്റം കാണുമ്പോള്‍ ഡിസംബര്‍ 2ന് എന്ത് സംഭവിക്കുമെന്നതില്‍ ഭയം തോന്നുകയാണ്. കാരണം അത്രയും ജനക്കൂട്ടം ഉണ്ടാവും. അതെങ്ങനെ നിയന്ത്രിക്കുമെന്ന ഭയം ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഉണ്ട്. ഇന്ന് മുതല്‍ ഡിസംബര്‍ 31 വരെ തിയേറ്ററുകള്‍ സജീവമായിരിക്കും എന്നത് ഉറപ്പാണ്. ഇനി സുരേഷ് ഗോപിയുടെ കാവല്‍, ആസിഫ് അലിയുടെ എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. പിന്നെ മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ തീയതി മാറ്റിയിട്ടുണ്ട്.' എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

വേള്‍ഡ് വൈഡ് റിലീസായി ഡിസംബര്‍ 2നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തുന്നത്. മരക്കാര്‍ റിലീസിന് തയ്യാറാകുന്ന എല്ലാ തിയറ്ററുകള്‍ക്കും ഉപാധികളില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കാനാകും. ഫിലിം ചേംബറിന്റെ അപ്രതീക്ഷിത നീക്കമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് വഴിയൊരുക്കിയത്. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ മന്ത്രി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മരക്കാര്‍ തിയറ്റര്‍ റിലീസ് തീരുമാനം.

കഴിഞ്ഞ ദിവസം ചെന്നൈ ഫോര്‍ ഫ്രെയിംസില്‍ നടന്ന പ്രൈവറ്റ് പ്രിവ്യൂവിന് പിന്നാലെയാണ് മോഹന്‍ലാല്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സഹനിര്‍മ്മാതാക്കളായ സി.ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവരോട് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in