'ലോഹിയുടെ മരണത്തില്‍ ഒരു താരത്തിന് പങ്കുണ്ട്'; ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ലെന്ന് കൈതപ്രം

'ലോഹിയുടെ മരണത്തില്‍ ഒരു താരത്തിന് പങ്കുണ്ട്'; ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ലെന്ന് കൈതപ്രം

തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മരണത്തില്‍ ഒരു താരത്തിന് പങ്കുണ്ടെന്ന് ഗാനരചയിതാവും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഈ താരത്തെ കാണാന്‍ വേണ്ടി അഞ്ച് ദിവസം തൃശ്ശൂരില്‍ റൂമെടുത്ത് താമസിച്ചിട്ടും അയാള്‍ വന്നില്ല, അതാണ് ലോഹിയുടെ ഹൃദയം തകര്‍ത്തതെന്ന് കൈതപ്രം ബിഹൈന്റ്‌വുഡ്‌സിന്‌ നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒപ്പം കൂട്ടിച്ചേര്‍ത്തു.

'ലോഹിയുടെ ചൂടാറും മുന്നേ ഞാന്‍ പോയി കണ്ടു. തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. പക്ഷെ എനിക്കയാളെ രക്ഷിക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമമുണ്ട്. എനിക്ക് കഴിയില്ലായിരുന്നു. എങ്കിലും ഒരു രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ അത്തരം മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയേനെ. അതിനു ചില താരങ്ങളുടെ കയ്യുണ്ടെന്നാണ് പറയുന്നത്. ഈ താരത്തെ കാണാന്‍ വേണ്ടി അഞ്ചു ദിവസം തൃശ്ശൂരില്‍ റൂമെടുത്ത് താമസിച്ചിട്ടും, അയാള്‍ അവിടെ പോകാതിരുന്നു. അതിലാണ് അയാളുടെ ഹൃദയം പൊട്ടിയത് എന്നാണ് പറയുന്നത്. ആരെയും കുറ്റം പറയുന്നതല്ല, പേരും പറയുന്നില്ല. എന്നോടാ സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെയാണ് പറഞ്ഞത്. ഞങ്ങള്‍ ഒന്നിച്ചാണ് മരണശേഷം ലോഹിയെ കാണാന്‍ പോയത്' എന്നാണ് കൈതപ്രം പറഞ്ഞത്.

ഹിസ് ഹൈനെസ്സ് അബ്ദുള്ള എന്ന സിനിമയില്‍ അഭിനയിക്കാനുള്ള കാരണം തന്നെ ലോഹിയാണെന്നും, ലൊക്കേഷനില്‍ വെച്ച് ആവശ്യപ്പെട്ടത് പ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്നും കൈതപ്രം പറഞ്ഞു. ഇപ്പോഴും അതിലുള്ളത് പോലെ വളരെ അഹങ്കാരമുള്ള ഒരു മനുഷ്യനാണ് ഞാനെന്ന് ആളുകള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഞാനെന്റെ പ്രിയപ്പെട്ട ലോഹിയോട് പറയുകയാണ്, ഞാന്‍ വിലയൊന്നും കൊടുക്കാതെ തന്നെ എനിക്ക് ദൈവം, അല്ലെങ്കില്‍ രാഷ്ട്രം പത്മശ്രീ തന്നു എന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

2009 ജൂണ്‍ 28 ന് ആണ് ലോഹിതദാസ് അരങ്ങൊഴിഞ്ഞത്. ലോഹിതദാസിന്റെ നിരവധി സിനിമകളില്‍ കൈതപ്രം ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 2021 ലാണ് കൈതപ്രം പത്മശ്രീക്ക് അര്‍ഹനായത്.

Related Stories

No stories found.
logo
The Cue
www.thecue.in