'ഈ യാത്ര വേണു മുന്‍കൂട്ടികണ്ടിരുന്നു, ആരോടും പറയാന്‍ ആഗ്രഹിച്ചിരുന്നില്ല'; നെടുമുടി വേണുവിന്റെ ഓര്‍മ്മയില്‍ ജോണ്‍ പോള്‍

'ഈ യാത്ര വേണു മുന്‍കൂട്ടികണ്ടിരുന്നു, ആരോടും 
പറയാന്‍ ആഗ്രഹിച്ചിരുന്നില്ല'; നെടുമുടി വേണുവിന്റെ ഓര്‍മ്മയില്‍ ജോണ്‍ പോള്‍

നടന്‍ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് തിരക്കഥാകൃത്തും സുഹൃത്തുമായ ജോണ്‍ പോള്‍. ഏതാണ്ട് ഒരു വര്‍ഷത്തോളമായി മരണത്തെ വേണു മരണം മുന്‍കൂട്ടിക്കണ്ടിരുന്നു. പക്ഷെ തന്നോടെന്നല്ല ആരോടും അത് പങ്കുവെക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്ന് ജോണ്‍ പോള്‍ പറയുന്നു. റാഡ് ഫ്‌ലേര്‍ യൂട്യൂബ് ചാനലിലാണ് അദ്ദേഹം നെടുമുടി വേണുവിനെ കുറിച്ച് സംസാരിച്ചത്.

ജോണ്‍ പോളിന്റെ വാക്കുകള്‍:

'42 വര്‍ഷങ്ങളായുള്ള ഇഴയടുപ്പമുള്ള സൗഹൃദബന്ധമാണ് വേണുവും ഞാനും തമ്മില്‍ ഉണ്ടായിരുന്നത്. ഔപചാരിതകള്‍ക്ക് വഴങ്ങാതെ ചലച്ചിത്രങ്ങള്‍ക്കതീതമായി പരസ്പരം പങ്കിടുന്ന ഊഴങ്ങള്‍ക്കും അതീതമായി സൗഹൃദത്തിന് വേണ്ടി പുലര്‍ത്തുന്ന സൗഹൃദമായി അത് അപംഗുരം ഞങ്ങള്‍ക്കിടയില്‍ നിലനിന്നുപോന്നു.

അതുകൊണ്ട് തന്നെ ഏതാനും വര്‍ഷങ്ങളായി വേണു അപകടമുനമ്പിന്റെ പ്രാന്തപരിസരത്തുകൂടിയാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിലും ഏത് നിമിഷവും ദു:ഖകരമായ വാര്‍ത്ത കാതിലെത്താമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും ഈ വാര്‍ത്ത കടന്നുവന്നപ്പോള്‍ അത് മനസിലൊരു വലിയ മുറിവായി. രോഗവിവരങ്ങള്‍ സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ വേണു ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഒരിക്കല്‍ പോലും ഞാന്‍ വേണുവിനോട് രോഗവിവരങ്ങള്‍ ചോദിച്ചിട്ടില്ല.

ഞങ്ങള്‍ക്കറിയാവുന്ന ചില മുഖങ്ങള്‍ കാപഠ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഞങ്ങള്‍ക്കിടയിലൂടെ വലിയ എഴുന്നള്ളത്തുകള്‍ നടത്തുമ്പോള്‍ അര്‍ഥഗര്‍ഭമായ ഒരു ചിരിയില്‍ ഞങ്ങള്‍ അതിനെ കുറിച്ചുള്ള കമന്റുകള്‍ ഒതുക്കുമായിരുന്നു. വേണു കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളമായി മനസ്സുകൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടിക്കണ്ടിരുന്നത്. അത് എന്നോടെന്നല്ല. ആരോടും ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.

അവസാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേര്‍ക്ക് അലിവാര്‍ന്ന പുഞ്ചിരിയുമായി സൗഹൃദത്തിന്റെ നറും സൗരഭം ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിച്ചുകൊണ്ട് എല്ലവര്‍ക്കും പ്രിയങ്കരനായി നാളുകള്‍ നീക്കനാണ് വേണു ഇഷ്ടപെട്ടത്. മരണത്തിന് രണ്ട് മൂന്ന് ആഴ്ച മുന്‍പ് വരെ എറണാകുളത്ത് വന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ചിത്രത്തില്‍ അഭിനയിച്ച് തിരിച്ചുപോയി.

തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ ഞാനോ, എറണാകുളത്ത് വരുമ്പോള്‍ അദ്ദേഹമോ നിര്‍ബന്ധമായും പരസ്പരം കണ്ടിരിക്കണമെന്ന് പറയുന്ന യാതൊരു വഴക്കവും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എപ്പോഴെങ്കിലും തീരെ പ്രതീക്ഷിക്കാത്ത സമയത്ത് വേണു കടന്നുവരും. ഞാന്‍ ഉണ്ടാകാം ഇല്ലായിരിക്കാം. വീട്ടില്‍ വന്ന് അടുക്കളയില്‍ വരെ കയറിച്ചെന്ന് അവിടെ എന്തുണ്ടെങ്കിലും അതിലെ ഒരു ഓഹരി ഒരു പ്ലേറ്റെടുത്ത് അതില്‍ വിളമ്പി കഴിക്കാനുള്ള സ്വാതന്ത്ര്യം വേണുവിന് ഇവിടെ എന്നപോലെ എനിക്കവിടേയും ഉണ്ടായിരുന്നു.

ഏറ്റവും ഒടുവില്‍ സംവിധായകന്‍ സേതുമാധവനും അദ്ദേഹത്തിന്റെ പത്നിയും ഞാനും എന്റെ പത്നിയും വേണുവിന്റെ വീട്ടില്‍ ഒരു സ്നേഹവിരുന്ന് പോയിരുന്നു. വേണു നിന്നുകൊണ്ടാണ് ഇലയില്‍ ഓരോ വിഭവങ്ങളും വിളമ്പിത്തന്ന് ഞങ്ങള്‍ ഉണ്ണുന്നത് കണ്ടുകൊണ്ടിരുന്നത്.

അതിന് ശേഷം മുഖാമുഖം കണ്ടിട്ടില്ല. അന്ന് വേണു വിളമ്പിത്തന്ന ഭക്ഷണം ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ ഇടയില്ലാത്ത ഒരു സ്നേഹ സമര്‍പ്പണമായിരുന്നെന്ന് ഒരിക്കല്‍ പോലും ആശങ്കപ്പെട്ടിരുന്നില്ല.

വേണുവിന്റെ മരണത്തില്‍ ദുഃഖിക്കുന്ന പ്രേക്ഷകരും ആസ്വാദകരും വേണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും ഇനിയും വേണുവിന് നല്‍കാന്‍ കഴിയുമായിരുന്ന സംഭാവനകളെ കുറിച്ച് ഓര്‍ത്താണ് ദുഃഖിക്കുന്നത്. ഒക്ടോബര്‍ മാസം 11-ാം തീയതി ഉച്ഛക്ക് മരണം നടന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത വന്നപ്പോള്‍ ഒരു നിമിഷമൊന്ന് തരിച്ച് നിന്ന് പോയി. കാരണം ഇനി എപ്പോഴെങ്കിലും ഫോണിലൂടെ വരുന്ന അങ്കിളേ ഞാനാ എന്ന ആ സംബോധന ഉണ്ടാവില്ല. ഞാന്‍ അങ്ങോട്ട് വിളിച്ച് വേണു എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഇവിടെയുണ്ട് എവിടെയാണ് എന്ന് പറയുന്ന പ്രതിസ്വരമുണ്ടാവില്ല. ഞാന്‍ എന്റെ നാള്‍ വഴിത്താളില്‍ കുറിച്ചിട്ടു. നെടുമുടി വേണു ഇനി ഇല്ല.'

Related Stories

No stories found.
logo
The Cue
www.thecue.in