'കൂഴങ്കല്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നയന്‍താരയുടേത്'; ഓസ്‌കാര്‍ എന്‍ട്രിയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍

'കൂഴങ്കല്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നയന്‍താരയുടേത്'; ഓസ്‌കാര്‍ എന്‍ട്രിയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍

94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കൂഴങ്കല്‍ എന്ന തമിഴ് ചിത്രമാണ്. നവാഗതനായ വിനോത് രാജയാണ് ചിത്രത്തിന്റെ സംവിധായകന്‍. റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനുമാണ് ചിത്രം നിര്‍മ്മിച്ചത്. കൂഴങ്കല്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നയന്‍താരയുടെതായിരുന്നുവെന്ന് വിഘ്‌നേഷ് ശിവന്‍.

ആദ്യ നിര്‍മ്മാണ സംരംഭം തന്നെ ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. വിനോത് രാജ് തന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹം കണ്ട ജീവിതങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് കൂഴങ്കല്‍. ചിത്രം ലോകമെമ്പാടുമുള്ള 35ഓളം ഫിലിം ഫസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലായിടത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും വിഘ്‌നേഷ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിഘ്‌നേഷ് ശിവന്റെ വാക്കുകള്‍:

'വിനോത് രാജ് വളരെ സത്യസന്ധമായി ചെയ്ത സിനിമയാണ് കൂഴങ്കല്‍. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹം കണ്ട ജീവിതങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കൂഴങ്കല്‍ എന്ന ചിത്രം ഉണ്ടാവുന്നത്. ലോകമെമ്പാടുമുള്ള 35 ഫിലിം ഫസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ കൂഴങ്കലിനെ 'പ്യുവര്‍ സിനിമ' എന്നാണ്. റോട്ടര്‍ടാം ഫിലിം ഫസ്റ്റിവലില്‍ ഞങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. അതുകൊണ്ട് ബാക്കി ഫിലിം ഫസ്റ്റിവലിലെല്ലാം ഞങ്ങള്‍ മത്സരത്തിനുണ്ടായിരുന്നില്ല. എങ്കിലും മിക്ക ജൂറികളും ചിത്രത്തിന് പ്രത്യേക പരാമര്‍ശം നല്‍കിയിരുന്നു. എങ്ങനെയാണോ കൊറിയന്‍ സിനിമയായ പാരസൈറ്റ് ലോക പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചത് അതു പോലെ തന്നെയായിരുന്നു കൂഴങ്കല്ലും.

സംവിധായകന്‍ റാം സാറാണ് ഈ സിനിമയെ കുറിച്ച് ഞങ്ങളോട് പറയുന്നത്. അന്ന് സിനിമ പൂര്‍ത്തിയാക്കാന്‍ കുറച്ചുകൂടി ബാക്കിയുണ്ടായിരുന്നു. അവര്‍ ഒരു നിര്‍മ്മാതാവിനെ അന്വേഷിക്കുകയായിരുന്നു. അങ്ങനെയാണ് ഞാനും നയന്‍താരയും സിനിമ കാണുന്നത്. നയനായിരുന്നു സിനിമ നിര്‍മ്മിക്കാമെന്ന തീരുമാനം എടുത്തത്. സിനിമ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരത്തിലേക്ക് അയച്ചു. ഒരിക്കലും പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭം തന്നെ ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതിനേക്കാള്‍ വലുതായി ഞങ്ങള്‍ക്ക് മറ്റൊരു ആഗ്രഹവുമില്ല.'

മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്റെയും കഥയാണ് കൂഴങ്കല്‍. വീട് വിട്ട് പോയ അമ്മയെ തിരികെ കൊണ്ട് വരാനുള്ള വേലുവിന്റെയും അച്ഛന്റെയും യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അതേസമയം നായാട്ട്, ഷേര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം 14 ചിത്രങ്ങളാണ് ഓസ്‌കാര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in