'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നോട്ടീസ് അയച്ചു

'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നോട്ടീസ് അയച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ചിത്രം ഒടിടി പ്ലാറ്റഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സോണി ലിവ്വിലാണ് ചുരുളി റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ ചിത്രത്തിലെ അസഭ്യ പ്രയോഗങ്ങള്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതെന്നു വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തി. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരമുള്ള മാറ്റങ്ങള്‍ സിനിമയ്ക്ക് നിര്‍ദ്ദേശിച്ച ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് ചിത്രം സോണി ലിവ്വില്‍ റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in